ഗാസാ മുനമ്പിൽ ഹമാസിനെതിരേ ഇസ്രയേൽ സൈന്യം അസാധാരണ പ്രകടനമാണ് കാഴ്ചവെക്കുന്നത്... 'ഗാസയുടെ നിയന്ത്രണമോ അധിനിവേശമോ അല്ല ഞങ്ങളുടെ ലക്ഷ്യം. നല്ലൊരു ഭാവിയെ കണ്ടെത്തലാണ് ഞങ്ങളുടെ ലക്ഷ്യം'...തുറന്ന് പറഞ്ഞ് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു...

ഗാസാ മുനമ്പിൽ ഹമാസിനെതിരേ ഇസ്രയേൽ സൈന്യം അസാധാരണ പ്രകടനമാണ് കാഴ്ചവെക്കുന്നതെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. പലസ്തീനിലെ പ്രദേശത്ത് അധിനിവേശമല്ല ഇസ്രയേലിന്റെ ലക്ഷ്യമെന്ന് നെതന്യാഹു ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.'ഗാസയുടെ നിയന്ത്രണമോ അധിനിവേശമോ അല്ല ഞങ്ങളുടെ ലക്ഷ്യം. നല്ലൊരു ഭാവിയെ കണ്ടെത്തലാണ് ഞങ്ങളുടെ ലക്ഷ്യം'- നെതന്യാഹു പറഞ്ഞു.രൂക്ഷയുദ്ധം തുടരുന്നതിനിടെ വടക്കൻ ഗാസയിൽ നാലുമണിക്കൂർ മാനുഷിക ഇടവേള പ്രഖ്യാപിക്കാൻ ഇസ്രയേൽ സമ്മതിച്ചെന്ന് വൈറ്റ്ഹൗസ് പറഞ്ഞിരുന്നു. പലായനം ചെയ്യുന്നവർക്ക് സുരക്ഷിത ഇടനാഴിയൊരുക്കാനാണ് പ്രതിദിനം നാലുമണിക്കൂർ ഏറ്റുമുട്ടലിന് അയവുവരുത്തുന്നതെന്ന് വൈറ്റ്ഹൗസ് സുരക്ഷാസമിതി വക്താവ് ജോൺ കിർബി പറഞ്ഞു. വ്യാഴാഴ്ചമുതൽ ഇത് നിലവിൽവന്നു. തെക്കൻ ഗാസയിലേക്ക് പോകുന്നവർക്ക് ഒരു സുരക്ഷിത ഇടനാഴികൂടി ഇസ്രയേൽ തുറന്നു.
ഉത്തര-ദക്ഷിണ ഹൈവേയുമായി ചേരുന്ന തീരദേശറോഡുവഴിയാണിത്. യുദ്ധമാരംഭിച്ചശേഷം ആദ്യമായാണ് മാനുഷിക ഇടവേള പ്രഖ്യാപിക്കുന്നത്.ഇതിനിടെ ഗാസാസിറ്റിയിൽനിന്ന് പതിനായിരങ്ങളാണ് തെക്കൻ മേഖലയിലേക്ക് ഒഴിഞ്ഞുപോവുന്നത്. മധ്യഗാസയിലെ വാദി ജില്ലയിലും ഏറ്റുമുട്ടൽ ശക്തമാണ്. സൈന്യം ഗാസാസിറ്റിയെ വരിഞ്ഞുമുറുക്കാൻപോവുകയാണെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി യോവ് ഗാലന്റ് ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു.“ഞങ്ങൾക്ക് വീട് നഷ്ടപ്പെട്ടു; കുഞ്ഞുങ്ങളെയും. ഇനി ഏങ്ങോട്ടു പോകും. സർവവും നഷ്ടപ്പെടുംവരെ അന്താരാഷ്ട്രസമൂഹവും ലോകനേതാക്കളും എവിടെപ്പോയിരിക്കുകയായിരുന്നു” -വ്യാഴാഴ്ചത്തെ പലായനസംഘത്തിലുണ്ടായിരുന്ന ഹമൗദ ചോദിക്കുന്നു.ബുധനാഴ്ച അമ്പതിനായിരത്തിലധികംപേർ ഒഴിഞ്ഞുപോയതായി ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചു.
ഇത് ഞായറാഴ്ച രണ്ടായിരവും തിങ്കളാഴ്ച അയ്യായിരവുമായിരുന്നു. വടക്കൻ ഗാസയിലെ പത്തുലക്ഷം പേരോട് യുദ്ധത്തിന്റെ ആദ്യനാളുകളിൽത്തന്നെ ഒഴിഞ്ഞുപോകാൻ ഇസ്രയേൽ ഉത്തരവിട്ടിരുന്നു. തുടർന്നുണ്ടായ കൂട്ടപ്പലായനത്തിനുശേഷം ഒരു ലക്ഷത്തിൽത്താഴെ ആളുകളാണ് ഇവിടെ അവശേഷിച്ചിരുന്നത്. സുരക്ഷിത ഇടനാഴി വഴി കാൽനടയായും കഴുതപ്പുറത്തും മറ്റുമാണ് പലരുടെയും യാത്ര. ഇന്ധനമില്ലാത്തതിനാൽ വാഹനങ്ങളുപയോഗിക്കാൻ കഴിയുന്നില്ല. “അവരും പോകും, കാരണം അവർക്കറിയാം. തട്ടകമായ വടക്കൻ ഗാസയിൽ ഹമാസിന് ശക്തി ക്ഷയിക്കുകയാണെന്ന്, തെക്കൻ മേഖലയാണ് സുരക്ഷിതമെന്ന്” -ഇസ്രയേൽ സൈനികവക്താവ് ഡാനിയേൽ ഹഗാരി പറഞ്ഞു.പലസ്തീൻകാരുടെ കൂട്ടപ്പലായനം തുടരവേ, ഗാസ സിറ്റിയിൽ ഇസ്രയേൽ– ഹമാസ് തെരുവുയുദ്ധം. രോഗികൾക്കു പുറമേ ആയിരങ്ങൾ അഭയം തേടിയ ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ ഷിഫയുടെ പരിസരത്തേക്ക് ഇസ്രയേൽ സൈന്യമടുത്തെന്നാണു റിപ്പോർട്ട്.
അൽ ഷിഫയിൽ ഹമാസ് കമാൻഡ് സെന്റർ പ്രവർത്തിക്കുന്നുവെന്നാണ് ഇസ്രയേൽ ആരോപണം.വടക്കൻ ഗാസയിലെ മുഖ്യപാതയിൽ കനത്ത ഷെല്ലാക്രമണവും വെടിവയ്പും തുടരുകയാണ്. തെരുവുയുദ്ധത്തിൽ ഇരുപക്ഷത്തും കാര്യമായ ആൾനാശമുണ്ടെന്നാണു സൂചന. 10 മണിക്കൂർ നീണ്ട ഏറ്റുമുട്ടലിനൊടുവിൽ ജബാലിയ അഭയാർഥി ക്യാംപിലെ കോംപൗണ്ട് 17 എന്ന ഹമാസ് താവളം പിടിച്ചതായും ഒട്ടേറെ ഹമാസുകാരെ വധിച്ചതായും ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. 35 സൈനികർ കൊല്ലപ്പെട്ടതായും അറിയിച്ചു. എന്നാൽ, ഇതിലധികം സൈനികരെ വധിച്ചതായും ഡസൻകണക്കിനു ടാങ്കുകളും ബുൾഡോസറും സൈനികവാഹനങ്ങളും തകർത്തതായും ഹമാസ് അവകാശപ്പെട്ടു.വടക്കൻ ഗാസയിൽനിന്ന് ജനങ്ങൾ തെക്കോട്ട് ഒഴിഞ്ഞുപോകണമെന്ന ആവശ്യം അഞ്ചാം ദിവസവും ഇസ്രയേൽ ആവർത്തിച്ചു. ഇതിനായി ദിവസവും 4 മണിക്കൂർ ആക്രമണം നിർത്തിവയ്ക്കാൻ ഇസ്രയേൽ സമ്മതിച്ചതായി യുഎസ് അറിയിച്ചു. 24 മണിക്കൂറിനിടെ അരലക്ഷത്തോളം പേർ കൂടി വടക്കൻഗാസയിൽനിന്നു പലായനം ചെയ്തുവെന്ന് യുഎൻ അറിയിച്ചു. ഇസ്രയേൽ ആക്രമണങ്ങളിൽ ഇതുവരെ 10,812 പേർ കൊല്ലപ്പെട്ടു. ഇതിൽ 40 % കുട്ടികളാണ്.
https://www.facebook.com/Malayalivartha






















