ബന്ദികളാക്കിയ 240 ഓളം പേരെ മോചിപ്പിക്കാമെന്ന് ഹമാസ് ഔദ്യോഗിക അറിയിപ്പൊന്നും, നൽകിയിട്ടില്ലെന്ന് ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗ്:- ഗാസ മുനമ്പിൽ വ്യോമാക്രമണവും, കരയാക്രമണവും ശക്തമായി തുടരുന്നു...

ഒരു മാസത്തിലേറെയായി, തുടരുന്ന ഹമാസ് ഇസ്രായേൽ ഉദ്ധം രൂക്ഷമായി തുടരുന്നതിനിടെ ഗാസ മുനമ്പിൽ വ്യോമാക്രമണവും, കരയാക്രമണവും ശക്തമാക്കി ഇസ്രായേൽ. ഗാസയുടെ വടക്കൻ ഭാഗത്ത് ദിവസവും നാലു മണിക്കൂർ വെടിനിർത്താൻ തീരുമാനമായിട്ടുണ്ട്. വടക്കൻ ഗാസയിൽ നിന്ന് ഫലസ്തീനികൾക്ക് പലായനം ചെയ്യാനായാണ് വെടിനിർത്തൽ. വെടിനിർത്തലിന് മൂന്ന് മണിക്കൂർ മുമ്പ് പ്രത്യേക അറിയിപ്പ് നൽകുമെന്നാണ് പ്രഖ്യാപനം. വടക്കൻ ഗാസയിൽ നിന്ന് ആളുകൾക്ക് പലായനം ചെയ്യാൻ രണ്ട് മാനുഷിക ഇടനാഴികൾ രൂപപ്പെടുത്തുമെന്നും ഈ പ്രദേശങ്ങളിൽ സൈനികനടപടികൾ ഉണ്ടാകില്ലെന്നും അമേരിക്കൻ ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് ജോൺ കിർബി അറിയിക്കുകയായിരുന്നു.
അതിനിടെ ഗാസ മുനമ്പിൽ ബന്ദികളാക്കിയ 240 ഓളം പേരെ മോചിപ്പിക്കാൻ ഫലസ്തീൻ തീവ്രവാദ സംഘടനയായ ഹമാസ് ഔദ്യോഗിക അറിയിപ്പൊന്നും, നൽകിയിട്ടില്ലെന്ന് ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് എൻബിസി ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. വെടിനിർത്തലിനുള്ള ഉചിത സമയമായില്ലെന്ന ഇസ്രായേൽ വാദം അമേരിക്കയും ശരിവച്ചു. വിജയം വരെ യുദ്ധം തുടരുമെന്നും വെടിനിർത്തൽ പരിഗണനയിൽ ഇല്ലെന്നും ഇസ്രായേൽ സൈനിക വക്താവ് പ്രതികരിച്ചു.
തെക്കൻ മേഖലയിലേക്ക് ഒഴിഞ്ഞുപോകാൻ നാലു മണിക്കൂർ കൂടി അധിക സമയം അനുവദിച്ചതായി ഇസ്രായേൽ അറിയിപ്പ് ലഭിച്ചതിനു പിന്നാലെ വടക്കൻ ഗാസയിൽ നിന്ന് സലാഹുദ്ദീൻ റോഡുവഴി വൻ ജനപ്രവാഹമാണ്. കരസൈന്യത്തിന്റെ മുന്നേറ്റം ഉറപ്പാക്കാൻ ഗായിൽ വ്യാപക വോമാക്രമണം തുടരുകയാണ്. ആക്രമണത്തെ തുടർന്ന് ഗാസയിലെ വലിയ രക്തദാന കേന്ദ്രത്തിന്റെ പ്രവർത്തനം നിലച്ചതായി ബ്ലഡ് ബാങ്ക് അസോസിയേഷൻ അറിയിച്ചു. 16 ആശുപത്രികളുടെ പ്രവർത്തനം ഏറെക്കുറെ നിലച്ചു.
ഇസ്രായേൽ ആക്രമണത്തിൽ അൽ ഔദ ആശുപത്രികെട്ടിടത്തിന് കാര്യമായ തകരാർ സംഭവിച്ചു. ആശുപത്രികൾക്കു മേലുള്ള ഇസ്രായേൽ ആക്രമണം ചർച്ച ചെയ്യാൻ വെള്ളിയാഴ്ച അടിയന്തര രക്ഷാസമിതി ചേരണമെന്ന് ചൈന ആവശ്യപ്പെട്ടു. അതേ സമയം, കരയുദ്ധം തുടങ്ങിയ ശേഷം ഇസ്രായേലിന്റെ 136 സൈനിക വാഹനങ്ങൾ തകർത്തെന്ന് ഹമാസ് അവകാശപ്പെട്ടു.
വടക്കൻ ഗാസയിലേയ്ക്കും, ഗാസ സിറ്റിയിലേക്കും കടന്നു കയറാൻ ശ്രമിക്കുന്ന ഇസ്രായേൽ സൈന്യത്തെ സാധ്യമായ രീതിയിലെല്ലാം നേരിടുമെന്ന് ഹമാസിന്റെ സൈനിക വിഭാഗമായ അൽ ഖസ്സാം ബ്രിഗേഡിന്റെ വക്താവ് അബൂ ഉബൈദ പറഞ്ഞു. ഇസ്രായേൽ സൈനികരെയും അവരുടെ സന്നാഹങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗാസയിലെ അജ്‌ലിൻ മേഖലയിൽ ഇസ്രായേൽ സൈന്യത്തെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ നിരവധി പേരെ വധിച്ചതായി അൽ ഖസ്സാം ബ്രിഗേഡ് അവകാശപ്പെട്ടിരുന്നു. തെക്കൻ ഗാസയിലും, ഗാസ സിറ്റിയിലും കടന്നുകയറിയ ഇസ്രായേൽ സൈനികർക്കെതിരെ മിസൈൽ, റോക്കറ്റ് ആക്രമണങ്ങൾ നടത്തിയെന്നും ഖസ്സാം ബ്രിഗേഡ് പറഞ്ഞിരുന്നു.
ഒക്ടോബർ ഏഴ് മുതൽ ഇസ്രായേൽ നടത്തുന്ന ആക്രമണം ഇപ്പോഴും തുടരുകയാണ്. ഇതുവരെ 10,569 പേർ കൊല്ലപ്പെട്ടതായാണ് വിവരം. ഇവരിൽ 4324 കുട്ടികളും 2823 സ്ത്രീകളും ഉൾപ്പെടും. ഇന്നലെ ഒരു സൈനികൻ കൂടി കൊല്ലപ്പെട്ടതായി ഇസ്രായേൽ സ്ഥിരീകരിച്ചിരുന്നു. എന്നാൽ കൊല്ലപ്പെട്ട ഇസ്രായേലി സൈനികരുടെ എണ്ണം അവർ പുറത്തുവിട്ടതിനെക്കാൾ എത്രയോ അധികമാണെന്നാണ് ഹമാസ് വാദം.
ഗാസയിലെ ഹമാസ് സൈനികകേന്ദ്രത്തിൽ ആക്രമണം നടത്തിയെന്ന് ഇസ്രയേൽ സേനയും അവകാശപ്പെട്ടു. അമ്പതോളം ഹമാസുകാരെ വധിച്ചുവെന്നും ഐഡിഎഫ് അവകാശപ്പെടുന്നു. ഗാസ സിറ്റിയിലെ അൽ ഖുദ്സ് ആശുപത്രി പരിസരത്തും വെടിവയ്പ്പ് നടക്കുകയാണ്. തെക്കൻ ഇസ്രയേലിലെ എയിലാറ്റ് നഗരത്തിൽ റോക്കറ്റ് ആക്രമണം നടന്നതായും റിപ്പോർട്ടുകളുണ്ട്. അതേസമയം, ആക്രമണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല
https://www.facebook.com/Malayalivartha






















