ഭീകരരെ നശിപ്പിക്കാൻ, ഗാസയിലെ വിവിധ ഭാഗങ്ങളില്‍ നിര്‍ത്താതെ ഷെല്ലാക്രമണം; 2,500 ടണ്‍ സൈനിക സാമഗ്രികൾ ഇസ്രായേലിലേക്ക്...

ഗാസയിലെ ആശുപത്രികൾക്ക് നേരെ ഇസ്രായേൽ ആക്രമണം കടുപ്പിക്കുന്നതിനിടെ, സൈനിക ഉപയോഗത്തിനായി ഏകദേശം 2,500 ടണ്‍ ഉപകരണങ്ങളുമായി ഒരു ചരക്ക് കപ്പല്‍ ഇസ്രായേലില്‍ എത്തിയതായി ഐഡിഎഫ് അറിയിച്ചു. ഗാസയിലെ യുദ്ധത്തിന്റെ തുടക്കം മുതല്‍ ഐഡിഎഫ് അതിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള വിഭവങ്ങള്‍ ഉണ്ടെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായി 123 ചരക്ക് വിമാനങ്ങളും ഏഴു കപ്പലുകളും 7,000 ടണ്ണിലധികം സൈനിക സാമഗ്രികള്‍ വഹിച്ചുകൊണ്ട് ഇസ്രായേലില്‍ എത്തിയിരുന്നു.
ഭീകരരെ നശിപ്പിക്കുന്നതിന്റെ ഭാഗമായി ഗാസയിലെ വിവിധ ഭാഗങ്ങളില്‍ നിര്‍ത്താതെയുള്ള ഷെല്ലാക്രമണം നടന്നു വരികയാണ്. എയ്‌ലാറ്റിലെ ഒരു സ്‌കൂളിലേക്ക് സിറിയ നടത്തിയ റോക്കറ്റ് ആക്രമണത്തിന് മറുപടി നല്‍കിയിട്ടുണ്ടെന്ന് ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടു. ആക്രമണം നടത്തിയ സംഘടനയെ ആക്രമിച്ച് നശിപ്പിച്ചിട്ടുണ്ട്. സിറിയയില്‍ നിന്ന് നടക്കുന്ന എല്ലാ ഭീകരപ്രവര്‍ത്തനങ്ങളുടെയും പൂര്‍ണ ഉത്തരവാദിത്തം നിങ്ങളുടെ ഭരണകൂടത്തിനാണെന്നും ഇസ്രായേലിനെതിരെ നടത്തുന്ന എല്ലാ ആക്രമണങ്ങള്‍ക്കും ഞങ്ങള്‍ മറുപടി നല്‍കുമെന്നും ഇസ്രായേല്‍ വ്യക്തമാക്കി.
അതിനിടെ, ഇസ്രായേൽ പ്രദേശത്തേക്ക് ഹമാസ് ഭീകരർ വിക്ഷേപിച്ചത് 9,500 റോക്കറ്റുകളെന്ന് റിപ്പോർട്ട്. ഇസ്രായേൽ പ്രദേശത്തേക്കുള്ള വിക്ഷേപണങ്ങളിൽ 12 ശതമാനവും ഗാസ മുനമ്പിന്റെ പരിധിക്കുള്ളിൽ നിന്നാണ് ഉണ്ടായത്. 900 വിക്ഷേപണങ്ങൾ പള്ളികൾ, സ്കൂളുകൾ, ആശുപത്രികൾ, സാംസ്കാരിക കേന്ദ്രങ്ങൾ തുടങ്ങിയ സിവിലിയൻ സൈറ്റുകളിൽ നിന്നാണ് നടത്തിയത്. ഇതിൽ ഇസ്രായേലിന്റെ വ്യോമ പ്രതിരോധ സേന ആയിരക്കണക്കിന് റോക്കറ്റുകൾ, നിർവീര്യമാക്കിയാതായി ഐഡിഎഫ് റിപ്പോർട്ട് ചെയ്തു.
ഗാസ മുനമ്പിലേക്ക് കരസേനയുടെ പ്രവേശനം മുതൽ വിക്ഷേപണങ്ങളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് പ്രകടമാണ്. ഇതിനിടെ 10 മണിക്കൂർ നീണ്ട പോരാട്ടത്തിനൊടുവിൽ ഇസ്രായേൽ പ്രതിരോധ സേന ഗാസയിലെ ഹമാസിന്റെ പ്രധാന ശക്തികേന്ദ്രം പിടിച്ചെടുത്തു. വടക്ക് മുതൽ തെക്ക് വരെയുള്ള ഇസ്രായേലിന്റെ എല്ലാ വ്യോമ പ്രതിരോധ സംവിധാനങ്ങളും ഒരേ സമയം പ്രവർത്തിച്ചായിരുന്നു ഹമാസിന്റെ ശക്തികേന്ദ്രം പിടിച്ചെടുത്തത്.
അയൺ ഡോം, ഡേവിഡ് സ്ലിംഗ്ഷോട്ട്, ഡയമണ്ട്, ആരോ3. ഇവയെല്ലാം പ്രയോഗിച്ചായിരുന്നു ഹമാസ് കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടന്നത്. അതേ സമയം, ആയിരക്കണക്കിന് ഫലസ്തീനികൾക്ക് അഭയകേന്ദ്രമായ അൽ-ഷിഫ ഹോസ്പിറ്റൽ കോംപ്ലക്സിലെ ഒരു യാർഡിൽ ഇസ്രായേൽ സൈന്യം ആക്രമണം നടത്തിയതായി ആരോഗ്യ മന്ത്രാലയ വക്താവ് അഷ്റഫ് അൽ ഖുദ്ര പറഞ്ഞു. ഏറ്റവും വലിയ മെഡിക്കൽ കോംപ്ലക്‌സ് ഉൾപ്പെടെ മൂന്ന് ആശുപത്രികൾക്ക് നേരെയാണ് ആക്രമണം നടന്നത്.
ആശുപത്രിക്ക് സമീപത്ത് ഹമാസ് ഒരു കമാന്‍ഡ് സെന്‍റര്‍ നടത്തുന്നുണ്ടെന്നാണ് ഇസ്രയേലിന്റെ അവകാശ വാദം. എന്നാൽ ആരോപണം ഹമാസും ആശുപത്രി അധികൃതരും നിഷേധിച്ചു. ഏറ്റവും പുതിയ ആക്രമണങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകളെക്കുറിച്ച് ഇസ്രായേൽ ഉദ്യോഗസ്ഥർ പ്രതികരിച്ചില്ല. ആക്രമണം സാധാരണക്കാരെ ബാധിച്ചതായും നാലു പേര്‍ക്ക് പരിക്കേറ്റതായും അൽ-ഷിഫ ഹോസ്പിറ്റൽ ഡയറക്ടർ ജനറൽ മുഹമ്മദ് അബു സാൽമിയ പറഞ്ഞു.
അതിനുമുമ്പ്, അവർ ആശുപത്രിക്ക് വളരെ അടുത്തുള്ള ഒരു കെട്ടിടത്തിൽ ബോംബെറിഞ്ഞു. ഇപ്പോൾ, ആശുപത്രിക്ക് സമീപം കനത്ത ഏറ്റുമുട്ടലുകളും കനത്ത ബോംബാക്രമണവും നടക്കുന്നു'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആശുപത്രിക്ക് സമീപം തുടർച്ചയായി സ്ഫോടനങ്ങൾ നടക്കുന്നതിനാൽ ഡോക്ടർമാരും രോഗികളും ഭീതിയിലാണെന്ന് അബു സാൽമിയ പറഞ്ഞു.
ആശുപത്രിക്ക് സമീപം ബോംബാക്രമണം ഇല്ലാത്ത ഒരു നിമിഷം പോലും കടന്നുപോകുന്നില്ല. ആശുപത്രിയുടെ ജനാലകൾ പലതും തകർന്നിട്ടുണ്ട്.ഡോക്ടര്‍മാരുടെയും രോഗികളുടെയും കണ്ണുകളില്‍ ഭയവും ഉത്കണ്ഠയുമാണ് നിഴലിക്കുന്നത്.ഇത് ആശുപത്രികൾക്കെതിരായ യുദ്ധവും എല്ലാ ഫലസ്തീന്‍ പൗരന്മാർക്കെതിരായ യുദ്ധവുമാണ് - അദ്ദേഹം പറയുന്നു.സംഭവത്തിന്‍റെതായി പുറത്തുവന്ന വീഡിയോയില്‍ ആളുകള്‍ നിലവിളിച്ചുകൊണ്ടോടുന്നതും പരിക്കേറ്റ ഒരാൾ രക്തത്തിൽ കുളിച്ച് നടപ്പാതയിൽ കിടക്കുന്നതും കാണാം. കഴിഞ്ഞ ദിവസങ്ങളിൽ ഗാസ സിറ്റി ആശുപത്രിയിലോ സമീപത്തോ റിപ്പോർട്ട് ചെയ്യപ്പെട്ട ആക്രമണ പരമ്പരയിലെ ഏറ്റവും പുതിയ ആക്രമണമാണ് അൽ-ഷിഫയ്‌ക്കെതിരായ ആക്രമണം.
https://www.facebook.com/Malayalivartha






















