തുരങ്കങ്ങൾ എല്ലാം ഭസ്മം! ഹമാസ് നേതാക്കളെ വെട്ടി, സിറയയെ തീർത്ത് ഇസ്രയേൽ... അമേരിക്കയും കളത്തിൽ.. 2,500 ടണ്‍ സൈനിക സാമഗ്രികള്‍ നിരന്നു

ഗാസ മുനമ്പില്‍ പിടിമുറുക്കിയ ഇസ്രായേല്‍ സൈന്യം തുരങ്കയുദ്ധം ആരംഭിച്ചു. ഗാസ മെട്രോ എന്നറിയപ്പെടുന്ന ഹമാസിന്റെ തുരങ്കങ്ങള്‍ തകര്‍ത്ത്, മറഞ്ഞിരിക്കുന്ന ഹമാസ് ഭീകരരെ പുറത്തെത്തിക്കുകയാണ് ഇസ്രായേല്‍ സൈന്യത്തിന്റെ ലക്ഷ്യം. ഇതിനായി സൈന്യം തുരങ്കത്തില്‍ പ്രവേശിച്ച് ആക്രമണം നടത്തുകയാണ്. സൈന്യത്തിലെ എന്‍ജിനീയറിങ് വിഭാഗത്തെ ഉള്‍പ്പെടുത്തി ഡ്രോണുകളും മറ്റുമുപയോഗിച്ച് വിപുലമായ പരിശോധനകളാണ് ഇസ്രായേല്‍ നടത്തുന്നത്.
അതിനിടയിലാണ് സൈനിക ഉപയോഗത്തിനായി ഏകദേശം 2,500 ടണ്‍ ഉപകരണങ്ങളുമായി ഒരു ചരക്ക് കപ്പല്‍ വ്യാഴാഴ്ച ഇസ്രായേലില്‍ എത്തിയതായി ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയം (ഐഡിഎഫ്) അറിയിച്ചു. ഗാസയിലെ യുദ്ധത്തിന്റെ തുടക്കം മുതല്‍ ഐഡിഎഫ് അതിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള വിഭവങ്ങള്‍ ഉണ്ടെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായി 123 ചരക്ക് വിമാനങ്ങളും ഏഴു കപ്പലുകളും 7,000 ടണ്ണിലധികം സൈനിക സാമഗ്രികള്‍ വഹിച്ചുകൊണ്ട് ഇസ്രായേലില്‍ എത്തിയിരുന്നു.
ഭീകരരെ നശിപ്പിക്കുന്നതിന്റെ ഭാഗമായി ഗാസയിലെ വിവിധ ഭാഗങ്ങളില്‍ നിര്‍ത്താതെയുള്ള ഷെല്ലാക്രമണം നടന്നുവരികയാണ്. അതേസമയം എയ്‌ലാറ്റിലെ ഒരു സ്‌കൂളിലേക്ക് സിറിയ നടത്തിയ റോക്കറ്റ് ആക്രമണത്തിന് മറുപടി നല്‍കിയിട്ടുണ്ടെന്ന് ഇസ്രായേല്‍ സൈന്യം വ്യക്തമാക്കി. ആക്രമണം നടത്തിയ സംഘടനയെ ആക്രമിച്ച് നശിപ്പിച്ചിട്ടുണ്ട്. സിറിയയില്‍ നിന്ന് നടക്കുന്ന എല്ലാ ഭീകരപ്രവര്‍ത്തനങ്ങളുടെയും പൂര്‍ണ ഉത്തരവാദിത്തം നിങ്ങളുടെ ഭരണകൂടത്തിനാണെന്നും ഇസ്രായേലിനെതിരെ നടത്തുന്ന എല്ലാ ആക്രമണങ്ങള്‍ക്കും ഞങ്ങള്‍ മറുപടി നല്‍കുമെന്നും ഇസ്രായേല്‍ വ്യക്തമാക്കി.
അതിനിടെ, സിറിയയിലെ ഇറാന്‍ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡിന്റെ ആയുധ കേന്ദ്രത്തിന് നേരെ യുഎസ് വ്യോമാക്രമണം. ഒമ്പത് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പശ്ചിമേഷ്യയില്‍ യുഎസ് സേനയ്‌ക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങള്‍ക്ക് സായുധപിന്തുണ നല്കുന്നത് ഇറാന്റെ ഈ ആയുധകേന്ദ്രങ്ങളാണെന്നാണ് യുഎസ് പറയുന്നത്. ആയുധ കേന്ദ്രത്തിന് നേരെ രണ്ട് എഫ്-15 ഫൈറ്റര്‍ ജെറ്റുകള്‍ ബോംബുകള്‍ വര്‍ഷിക്കുകയായിരുന്നു.
യുഎസ് സൈനികര്‍ക്ക് നേരെ ഇറാന്‍ നടത്തിയ ആക്രമണങ്ങള്‍ക്കുള്ള മറുപടിയാണിതെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ പറഞ്ഞു. തങ്ങളെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങള്‍ എത്രയും വേഗം അവസാനിപ്പിക്കണം. ഒക്ടോബര്‍ 17 മുതല്‍ 40 ആക്രമണങ്ങളെങ്കിലും തങ്ങള്‍ക്ക് നേരെ ഉണ്ടായതായും 45 സൈനികള്‍ക്ക് പരിക്കേറ്റതായും യുഎസ് അവകാശപ്പെട്ടു. പ്രതിരോധ സേനയ്‌ക്ക് നേരെയുണ്ടായേക്കാവുന്ന ഏത് ആക്രമണവും തടുക്കാന്‍ യുഎസ് സജ്ജമാണെന്നും ഓസ്റ്റിന്‍ പറഞ്ഞു.
ഹമാസിന്റെ തുരങ്കങ്ങള്‍ക്ക് നാനൂറ് കിലോമീറ്ററിലധികം നീളമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇവിടങ്ങളില്‍ നിന്ന് ഭക്ഷണം, കുടിവെള്ളം, ഓക്‌സിജന്‍ സംവിധാനങ്ങള്‍, ഇലക്ട്രിക് ജനറേറ്ററുകള്‍ എന്നിവ കണ്ടെടുത്തതായി സൈന്യം അറിയിച്ചു. സൈന്യത്തിലെ എന്‍ജിനീയറിങ് വിഭാഗം ഗാസയില്‍ ഹമാസിന്റെ പ്രധാന കേന്ദ്രങ്ങള്‍ കണ്ടെത്തി നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്.
ഗാസയുടെ വിവിധ ഭാഗങ്ങളിലായി 130ലധികം തുരങ്കങ്ങള്‍ തകര്‍ത്തതായി ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടു. അവര്‍ ഒളിവില്‍ കഴിയുന്ന തുരങ്കങ്ങള്‍ കണ്ടെത്തി നശിപ്പിക്കാനുള്ള നീക്കവും സജീവമാണ്. ഗാസ മുനമ്പിലെ സൈനിക നീക്കം വിപുലമാക്കിയതോടെ, ഹമാസിന്റെ എല്ലാ സംവിധാനങ്ങളും സൗകര്യങ്ങളും ഇസ്രായേല്‍ സൈന്യം തൂത്തെറിയുകയാണെന്നും സൈന്യം കൂട്ടിച്ചേര്‍ത്തു.
ഗാസയിൽ ഇതുവരെ 10,812 പേർ കൊല്ലപ്പെട്ടെന്നാണ് ഹമാസ് നിയന്ത്രണത്തിലുള്ള ഗാസ ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. ഗാസ സിറ്റിയിലെ അൽ ഖുദ്സ് ആശുപത്രി പരിസരത്തും വെടിവയ്പ്പ് നടക്കുകയാണ്. പതിനാലായിരം പേരാണ് ഈ ആശുപത്രിയിൽ അഭയം തേടിയിരിക്കുന്നത്. വെസ്റ്റ് ബാങ്കിലെ അഭയാർത്ഥി ക്യാമ്പിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ പത്ത് പേർ കൊല്ലപ്പെട്ടതായി പലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒക്ടോബർ ഏഴിന് ശേഷം വെസ്റ്റ് ബാങ്കിൽ 176 പേരാണ് കൊല്ലപ്പെട്ടത്. ഇതിനിടെ തെക്കൻ ഇസ്രയേലിലെ എയിലാറ്റ് നഗരത്തിൽ റോക്കറ്റ് ആക്രമണം നടന്നതായും റിപ്പോർട്ടുകളുണ്ട്. ആക്രമണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല.
തുരങ്കങ്ങളില്‍ ഭൂരിഭാഗവും ജനവാസ കേന്ദ്രങ്ങളുടെ അടിയിലാണ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഇവിടങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിച്ച് തുരങ്കങ്ങള്‍ നശിപ്പിക്കാനുള്ള നീക്കത്തിലാണ് സൈന്യം. തുരങ്ക ശൃംഖലകളുടെ ഭാഗമായി നിര്‍മിച്ചിരിക്കുന്ന ചേംബറുകളിലാണ് ഹമാസ് സംഘം ഒളിവില്‍ കഴിയുന്നത്. ബന്ദികളെ താമസിപ്പിച്ചിരിക്കുന്നതും ഇവിടങ്ങളിലാണ്. അതിനിടെ, ഹമാസിന്റെ റീജണല്‍ കമാന്‍ഡറെ വധിച്ചതായി ഇസ്രായേല്‍ പ്രതിരോധ സേന അറിയിച്ചു. ഹമാസിന്റെ ടാങ്ക് വേധ മിസൈല്‍ ഓപ്പറേഷനുകള്‍ക്ക് നേതൃത്വം നല്കുന്ന മുതിര്‍ന്ന കമാന്‍ഡര്‍ ഇബ്രാഹിം അബു മാഘ്‌സിബ് ആണ് കൊല്ലപ്പെട്ടത്.
അതേസമയം, ഹമാസിന്റെ മിസൈലുകള്‍ ഇസ്രായേലില്‍ പതിക്കുന്നത് ഒഴിവാക്കുകയാണ് ഗാസ മുനമ്പില്‍ സൈന്യം നടത്തുന്ന കരയാക്രമണത്തിന്റെ ലക്ഷ്യങ്ങളിലൊന്നെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞു. ഇതോടെ ജനങ്ങള്‍ക്ക് അവരുടെ പതിവ് ദിനചര്യകളിലേക്ക് മടങ്ങാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ രാത്രി വെസ്റ്റ് ബാങ്കിലുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ ആറ് പാലസ്തീനികള്‍ കൊല്ലപ്പെട്ടു. സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റതായും പാലസ്തീന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.
https://www.facebook.com/Malayalivartha






















