ഹമാസ് ഭീകര സംഘടനയുടെ സൈനിക ഔട്ട്പോസ്റ്റ് തകർത്ത് ഭീകരരെ കൊലപ്പെടുത്തി ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ്; ശക്തി കേന്ദ്രം പിടിച്ചെടുക്കാനുള്ള പോരാട്ടമാണ് ഇനിയെന്ന് ഐഡിഎഫ്...

ഹമാസ് ഭീകര സംഘടനയുടെ സൈനിക ഔട്ട്‌പോസ്റ്റായ 'ബദർ' തകർക്കുകയും നിരവധി ഭീകരരെ കൊലപ്പെടുത്തുകയും ചെയ്തതായി ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് അവകാശപ്പെട്ടു. ഹമാസ് ഭീകരസംഘടനയുടെ ഷാതി ബറ്റാലിയന്റെ ബദർ ഔട്ട്‌പോസ്റ്റാണ് ഏതാനും ദിവസങ്ങളായി ലക്ഷ്യമിടുന്നതെന്ന് ഐഡിഎഫ് വെള്ളിയാഴ്ച രാത്രി പ്രസ്താവനയിൽ പറഞ്ഞിരുന്നു. ആക്രമണം ആരംഭിച്ചതിന് ശേഷം ഐഡിഎഫ് 150 ഭീകരരെ വധിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
ഷാതി അതിർത്തിയിലെ അവസാന ഔട്ട്‌പോസ്റ്റാണ് ഇതെന്നും ഹമാസ് വിക്ഷേപണ കേന്ദ്രങ്ങളും ഭൂഗർഭ ശൃംഖലയും കണ്ടെത്തി നശിപ്പിച്ചതായും ഇസ്രായേൽ സൈന്യം അറിയിച്ചു. ഐഡിഎഫ് മധ്യ ഗാസയിൽ പ്രവേശിച്ച് കഴിഞ്ഞു, ഹമാസ് ഭീകര സംഘടനയുടെ ശക്തികേന്ദ്രങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള പോരാട്ടത്തിലാണ് ഇപ്പോൾ ഐഡിഎഫ്.
ഭൂഗർഭ തുരങ്കങ്ങൾ ഉൾപ്പെടെയുള്ള ഹമാസ് ശൃംഖലകൾ ഐഡിഎഫ് തകർക്കുമെന്നും ഒക്ടോബർ ഏഴിലെ കൂട്ടക്കൊലയുടെയും കലാപത്തിന്റെയും സൂത്രധാരനായ ഹമാസ് നേതാവ് യഹ്യ സിൻവാറിനെ സൈന്യം വധിക്കുമെന്നും ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പ്രതികരിച്ചിരുന്നു. രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഗാസയിൽ നടത്തിയ തിരച്ചിലിനൊടുവിൽ നക്ബ യൂണിറ്റിലെ അംഗങ്ങളായ നിരവധി ഭീകരരെയും വധിച്ചു.
നക്ബ യൂണിറ്റ് കമാൻഡർ അഹമ്മദ് മൂസ, വെസ്റ്റേൺ ജബലിയയിലെ കമാൻഡറായ ഒമർ അൽഹന്ദി എന്നിവരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഇതിന് പുറമെ 252 ഡിവിഷനിൽ നിന്നുള്ള ഐഡിഎഫ് റിസർവ്വ് അംഗങ്ങൾ തങ്ങൾക്ക് നേരെ ആക്രമണം നടത്താൻ തയ്യാറെടുക്കുകയായിരുന്ന 19 ഹമാസ് ഭീകരരെ കഴിഞ്ഞ രാത്രി കൊലപ്പെടുത്തിയതായും റിപ്പോർട്ടിൽ പറയുന്നു.
ഹമാസ് ഭീകരരുടെ ഒളിത്താവളങ്ങൾക്ക് നേരെയുള്ള ആക്രമണം കടുപ്പിച്ച ഇസ്രായേൽ സേനാംഗങ്ങൾ, റോക്കറ്റ് ലോഞ്ചറുകൾ സൂക്ഷിച്ചിരുന്ന കണ്ടെയ്‌നറും കണ്ടെത്തി നശിപ്പിച്ചു. സാധാരണക്കാരെ മറയാക്കിയാണ് ഹമാസ് ആക്രമണം നടത്തുന്നതെന്നും ഐഡിഎഫ് ആരോപിച്ചു. ആളുകൾക്ക് തിങ്ങിപ്പാർക്കുന്ന മേഖലയ്‌ക്ക് സമീപത്തായാണ് കഴിഞ്ഞ ദിവസം റോക്കറ്റ് ലോഞ്ചർ കണ്ടെത്തിയത്.
ഹമാസിൽ നിന്ന് പിടിച്ചെടുത്ത ആയുധങ്ങളിൽ ഭൂരിഭാഗവും നശിപ്പിച്ചതായി ഐഡിഎഫ് അറിയിച്ചു. അതേ സമയം, ഇസ്രായേൽ ഹമാസ് അംഗങ്ങളെ വധിക്കുകയോ തടവിലാക്കുകയോ ചെയ്താൽ മാത്രമെ പ്രശ്നങ്ങൾ അവസാനിക്കുകയുള്ളൂ എന്ന് പ്രതികരിച്ച് ടെസ്ല മേധാവി എലോൺ മസ്‌ക് രംഗത്ത് എത്തി. ഹമാസ് അംഗങ്ങളെ ഇസ്രായേൽ പൂർണ്ണമായും ഇല്ലാതാക്കിയില്ലെങ്കിൽ അവർ വീണ്ടും തിരിച്ചെത്തുമെന്നും എലോൺ മസ്ക് അഭിപ്രായപ്പെട്ടു. യുഎസ് ആസ്ഥാനമായുള്ള പോഡ്കാസ്റ്റർ ലെക്സ് ഫ്രീഡ്മാനുമായുള്ള അഭിമുഖത്തിലായിരുന്നു എലോൺ മസ്ക് അഭിപ്രായം പങ്കുവെച്ചത്.
“ഇസ്രായേൽ ഹമാസ് അംഗങ്ങളെ കണ്ടെത്തി വധിക്കുകയോ തടവിലാക്കുകയോ ചെയ്യുന്നതാണ് ഉചിതമെന്ന് ഞാൻ കരുതുന്നു, അത് ചെയ്യേണ്ട കാര്യമാണ്, അതല്ല എങ്കിൽ അവർ ഇതുപോലെ വീണ്ടും വന്നുകൊണ്ടിരിക്കും,” മസ്‌ക് പറഞ്ഞു. മിഡിൽ ഈസ്റ്റിലെ സങ്കീർണ്ണമായ പ്രശ്നങ്ങൾ കാരണം ഇസ്രായേലും ഗാസയും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിന് എളുപ്പത്തിൽ ഉത്തരം കണ്ടെത്തുന്നത് ബുദ്ധിമുട്ടാണ്. ഇതിന് വേണ്ടിയാണ് ഹമാസ് ഇപ്പോൾ ആക്രമണത്തിന് മുതിർന്നതെന്നും മസ്‌ക് പറഞ്ഞു.
കഴിഞ്ഞ മാസമാണ് ഹമാസ് ഇസ്രയേലിനെതിരെ ആക്രമണം നടത്തിയതെന്ന് മസ്‌ക് ആവർത്തിച്ചു.”… ഇസ്രയേലിൻറെ ഭാഗത്ത് നിന്ന് വലിയ പ്രതികരണം ഉണ്ടാക്കുക എന്നതായിരുന്നു ഹമാസിന്റെ ലക്ഷ്യം എന്നാണ് എന്റെ അഭിപ്രായം. ഒരു സൈനിക വിജയം ഹമാസ് ഒരിക്കലും പ്രതീക്ഷിക്കുന്നില്ല.
മറിച്ച് ഇസ്രായേലിനെ പ്രകോപിപ്പിക്കാൻ തങ്ങളാൽ കഴിയുന്ന ഏറ്റവും മോശമായ ക്രൂരതകൾ ചെയ്യണമെന്ന് മാത്രമെ ഹമാസ് ആഗ്രഹിക്കുന്നുള്ളൂ. ഇസ്രയേലിൽ നിന്ന് സാധ്യമായ ഏറ്റവും വലിയ തിരിച്ചടി ഉണ്ടാവണം. ഇതിലൂടെ, ഗാസയുടെയും ഫലസ്തീനിന്റെയും ലക്ഷ്യത്തിനായി ലോകമെമ്പാടുമുള്ള മുസ്ലീങ്ങളെ അണിനിരത്തി പ്രതികരണം പ്രയോജനപ്പെടുത്തണം, ” എലോൺ മസ്ക് പറഞ്ഞു.
ഈ വെല്ലുവിളികൾക്കിടയിലും, സാധ്യമായ എല്ലാ മാനുഷിക കാരുണ്യ പ്രവർത്തികളിലും ഇസ്രായേൽ ഏർപ്പെടണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. “ബുദ്ധിമുട്ടുള്ള സാഹചര്യമാണെങ്കിലും ഈ സമയത്തും ചെയ്യേണ്ടത് വിപരീതമായ കാര്യങ്ങളാണ്. ഇസ്രായേൽ സാധ്യമായ ഏറ്റവും പ്രകടമായ കാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടണം,” മസ്‌ക് കൂട്ടിച്ചേർത്തു. ഗാസയ്ക്ക് മാനുഷിക സഹായം നൽകേണ്ടതിന്റെ പ്രാധാന്യവും മസ്‌ക് ഊന്നിപ്പറഞ്ഞു, ഗാസയിൽ ഒരു മൊബൈൽ ആശുപത്രി സ്ഥാപിക്കണമെന്നും മസ്ക് നിർദ്ദേശിച്ചു.
https://www.facebook.com/Malayalivartha






















