ഗാസയിലെ നാല് ആശുപത്രികൾക്ക് നേരെ വ്യാപക ആക്രമണം നടത്തി ഇസ്രായേൽ സൈന്യം; വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത് പതിമൂന്ന് പേർ:- അൽ ശിഫ ആശുപത്രിക്കടിയിൽ ഹമാസിന്‍റെ സൈനിക നിയന്ത്രണ കേന്ദ്രവും, ഭൂഗർഭ തുരങ്കങ്ങളുമുണ്ടെന്ന് ഇസ്രായേൽ ആരോപണം:- നിഷേധിച്ച് ഹമാസും, ആശുപത്രി അധികൃതരും:- അൽഷിഫയിൽ നിന്ന് പുറത്ത് വരുന്നത്, മുറിവേറ്റ് പിടയുന്ന ആയിരങ്ങളുടെ നിലവിളി...

ഗാസ നഗരത്തിലെ ആശുപത്രികൾക്കും സമീപ പ്രദേശങ്ങൾക്കും ഇടയിലാണ് ഹമാസിന്റെ സൈനിക ഇൻഫ്രാ സ്ട്രക്ചർ അധിഷ്ഠിതമെന്ന് ഐഡിഎഫ് അവകാശപ്പെട്ടിരുന്നു. പിന്നാലെ ഗാസയിലെ നാല് ആശുപത്രികൾക്കു നേരെ ഇസ്രായേൽ സൈന്യം വ്യാപക ആക്രമണം, നടത്തി. ഈ ആക്രമണത്തിൽ നിരവധിപേർ കൊല്ലപ്പെട്ടതായാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട്. അൽ ശിഫ, അൽ റൻതീസി ആശുപത്രികൾക്ക് നേരെയായിരുന്നു ആക്രമണം. വടക്കൻ ഗാസയിൽ നിന്ന് പലായനം ചെയ്യുന്നവർക്ക് നേരെയും അധിനിവേശ വെസ്റ്റ് ബാങ്കിലും സെന്യത്തിന്‍റെ ആക്രമണം തുടരുകയാണ്.
അൽ ശിഫ ആശുപത്രി പരിസരത്താണ് ഇന്നലെ രാത്രി തുടർച്ചയായ ആക്രമണം നടന്നത്. വ്യാഴാഴ്ച രാത്രിമുതൽ പലതവണ നടന്ന വ്യോമാക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു. അൽ ശിഫ ആശുപത്രിക്കടിയിൽ ഹമാസിന്‍റെ സൈനിക നിയന്ത്രണ കേന്ദ്രവും ഭൂഗർഭ തുരങ്കങ്ങളുമുണ്ടെന്നാണ് ഇസ്രായേൽ ആരോപണം. ഇക്കാര്യം ഹമാസ് നിഷേധിക്കുകയായിരുന്നു. രോഗികളും കൂട്ടിരിപ്പുകാരും അഭയം തേടിയെത്തിയവരും ഉൾപ്പെടെ ആയിരങ്ങളാണ് ആശുപത്രിയിലും പരിസരത്തുണ്ടായിരുന്നത്.
അൽ റൻതീസി കുട്ടികളുടെ ആശുപത്രി, അൽനാസർ ആശുപത്രി, സർക്കാർ കണ്ണാശുപത്രി, മാനസികാരോഗ്യ കേന്ദ്രം എന്നിവക്കു നേരെയും സൈന്യത്തിന്‍റെ ആക്രമണം തുടരുകയാണ്. ഗാസയിൽ ഇതുവരെ 21 ആശുപത്രികളാണ് ഇസ്രായേൽ ആക്രമണത്തിൽ തകരുകയോ പ്രവർത്തനം നിർത്തുകയോ ചെയ്തത്. അൽബുറാഖ് സ്കൂളിൽ കഴിഞ്ഞ ദിവസം നടന്ന ബോംബിങ്ങിൽ 50ലധികം പേരാണ്, കൊല്ലപ്പെട്ടത്. വടക്കൻ ഗാസയിൽ നിന്ന് തെക്ക് ഭാഗത്തേക്ക് പലായനം ചെയ്യുന്നവർക്ക് നേരെയും ആക്രമണം തുടർന്നു. 4,506 കുട്ടികളടക്കം ആകെ മരണസംഖ്യ 11,078 ആയി ഉയർന്നു.
ഗാസ സിറ്റിയിൽ ഉടനീളം ഇസ്രായേൽ സൈന്യവും പോരാളികളും തമ്മിലുള്ള സായുധ ഏറ്റുമുട്ടൽ ഇന്ന് വെളുപ്പിനും തുടർന്നു. സൈനികമായി ഇസ്രായേലിന് ഒരു നേട്ടവും ഉണ്ടായിട്ടില്ലെന്ന് ഹമാസും ഇസ്‍ലാമിക് ജിഹാദും പ്രതികരിച്ചു. അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ 19 ഫലസ്തീൻ പൗരൻമാർ ഇന്നലെ കൊല്ലപ്പെട്ടു. ഇതോടെ, വെസ്റ്റ് ബാങ്കിൽ മാത്രംഒരു മാസത്തിനിടെ കൊല ചെയ്യപ്പെട്ട ഫലസ്തീനികളുടെ എണ്ണം 182 ആയി.
ഇസ്രയേലിലെ നാല് സൈനികരും ഇന്നലെ കൊല്ലപ്പെട്ടു. ദക്ഷിണ ലബനാനിലെ മൈസ് അൽ ജബൽ ആശുപത്രിക്കു നേരെയും ഇസ്രായൽ സേന ആക്രമണം നടത്തി. ആശുപത്രികൾക്കെതിരായ ആസൂത്രിത നീക്കത്തിന്‍റെ തുടർച്ചയാണിതെന്ന് ലബനാൻ വിദേശകാര്യ മന്ത്രി. ആയിരത്തോളം പേർ മുറിവെട്ടുകിടക്കുന്ന കാഴ്ചയാണ് അൽഷിഫയിൽ നിന്ന് പുറത്ത് വരുന്ന ദൃശ്യങ്ങളിൽ ഉള്ളത്. ഗാസ ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച പുറത്തിറക്കിയ വീഡിയോയിൽ, ആശുപത്രിയിലെ സ്‌ട്രെച്ചറുകളിൽ, രക്തം പുരണ്ട് കുട്ടികളുടെ മൃതദേഹങ്ങൾ നിരയായി കിടത്തിയിരിക്കുന്ന കാഴ്ചയാണ്.
സാരമായി പരിക്കേറ്റവരിൽ ചിലർ കഷ്ടിച്ച് ശ്വാസമെടുക്കുന്നു. മരുന്നുകളുടെ അഭാവം മൂലം ചികിത്സ കിട്ടാതെ അനേകം പേർ തറയിൽ കിടക്കുന്നു. ആശുപത്രിയിൽ നിന്ന് ഒഴിഞ്ഞ് പോകണമെന്ന് ഇസ്രായേൽ ആവശ്യപ്പെടുമ്പോഴും, ഇത്രയും രോഗികളെ കൊണ്ട് പോകാൻ ഒരിടത്തും ഇല്ലെന്ന്, ഷിഫയുടെ ഡയറക്ടർ മുഹമ്മദ് അബു സെൽമിയ പറഞ്ഞു.
അതേ സമയം ലോകസമ്മർദം തള്ളിയ ഇസ്രായേൽ, ആക്രമണത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് വ്യക്തമാക്കി. അതിനിടെ, ഖത്തർ മധ്യസ്ഥതയിൽ ബന്ദികളുടെ കൈമാറ്റ ചർച്ചകളിൽ വലിയ പുരോഗതിയുള്ളതായി ഇസ്രായേൽ മാധ്യമങ്ങൾ വ്യക്തമാക്കുന്നു. ബന്ദികളെ കൈമാറുന്നതിനു പകരം ഇസ്രായേൽ തടവറകളിലുള്ള എല്ലാ ഫലസ്തീനികളെയും വിട്ടയക്കാൻ ഖത്തറിന്‍റെയും അമേരിക്കയുടെയും മധ്യസ്ഥതയിൽ ചർച്ച തുടരുന്നതായി ഇസ്രായേലിലെ ചാനൽ 12 റിപ്പോർട്ട് ചെയ്തു.
ഖത്തർ അമീറിന്‍റെ മേൽനോട്ടത്തിൽ ഈജിപ്ത് ഉൾപ്പെടെ മേഖലയിലെ നേതാക്കളുമായുള്ള തിരക്കിട്ട ചർച്ചകളും സജീവം. ഇന്നും നാളെയുമായി സൗദി അറേബ്യ വേദിയാകുന്ന അറബ് ലീഗ്, ഒഐ.സി സമ്മേളനങ്ങൾ ശക്തമായ നിലപാടുകൾ കൈക്കൊള്ളുമെന്നാണ് വിലയിരുത്തൽ.
https://www.facebook.com/Malayalivartha






















