ഇസ്രായേൽ, ഹമാസ് അംഗങ്ങളെ കണ്ടെത്തി വധിക്കുകയോ തടവിലാക്കുകയോ ചെയ്യുന്നതാണ് ഉചിതം:- ഒരു സൈനിക വിജയം ഹമാസ് ഒരിക്കലും പ്രതീക്ഷിക്കുന്നില്ല: ഇസ്രായേലിനെ പ്രകോപിപ്പിക്കാൻ തങ്ങളാൽ കഴിയുന്ന ഏറ്റവും മോശമായ ക്രൂരതകൾ, ചെയ്യാൻ ഹമാസ് ഏതറ്റം വരെയും പോകും:- വെല്ലുവിളികൾക്കിടയിലും, സാധ്യമായ എല്ലാ മാനുഷിക കാരുണ്യ പ്രവർത്തികളിലും ഇസ്രായേൽ ഏർപ്പെടണമെന്ന് ടെസ്ല മേധാവി എലോൺ മസ്ക്...

ഒരു മാസം മുമ്പ് ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ഭീകരാക്രമണം മുതൽ ഗാസയിലെ ഇസ്രായേൽ-ഹമാസ് യുദ്ധം വൻ ചർച്ചകൾക്ക് തുടക്കമിട്ടിരുന്നു. ഇപ്പോഴിതാ ഹമാസ് അംഗങ്ങളെ ഇസ്രായേൽ വധിക്കുകയോ, തടവിലാക്കുകയോ ചെയ്താൽ മാത്രമെ പ്രശ്നങ്ങൾ അവസാനിക്കുകയുള്ളൂ എന്ന് പ്രതികരിച്ച് ടെസ്ല മേധാവി എലോൺ മസ്‌ക് രംഗത്ത് എത്തിയിരിക്കുകയാണ്. ഹമാസ് അംഗങ്ങളെ ഇസ്രായേൽ പൂർണ്ണമായും ഇല്ലാതാക്കിയില്ലെങ്കിൽ അവർ വീണ്ടും തിരിച്ചെത്തുമെന്നും എലോൺ മസ്ക് അഭിപ്രായപ്പെട്ടു.
യുഎസ് ആസ്ഥാനമായുള്ള പോഡ്കാസ്റ്റർ ലെക്സ് ഫ്രീഡ്മാനുമായുള്ള അഭിമുഖത്തിലായിരുന്നു എലോൺ മസ്ക് അഭിപ്രായം പങ്കുവെച്ചത്. “ഇസ്രായേൽ ഹമാസ് അംഗങ്ങളെ കണ്ടെത്തി വധിക്കുകയോ തടവിലാക്കുകയോ ചെയ്യുന്നതാണ് ഉചിതമെന്ന് ഞാൻ കരുതുന്നു, അത് ചെയ്യേണ്ട കാര്യമാണ്, അതല്ല എങ്കിൽ അവർ ഇതുപോലെ വീണ്ടും വന്നുകൊണ്ടിരിക്കും,” മസ്‌ക് പറഞ്ഞു. മിഡിൽ ഈസ്റ്റിലെ സങ്കീർണ്ണമായ പ്രശ്നങ്ങൾ കാരണം ഇസ്രായേലും ഗാസയും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിന് എളുപ്പത്തിൽ ഉത്തരം കണ്ടെത്തുന്നത് ബുദ്ധിമുട്ടാണ്. ഇതിന് വേണ്ടിയാണ് ഹമാസ് ഇപ്പോൾ ആക്രമണത്തിന് മുതിർന്നതെന്നും മസ്‌ക് പറഞ്ഞു.
കഴിഞ്ഞ മാസമാണ് ഹമാസ് ഇസ്രയേലിനെതിരെ ആക്രമണം നടത്തിയതെന്ന് മസ്‌ക് ആവർത്തിച്ചു.”… ഇസ്രയേലിൻറെ ഭാഗത്ത് നിന്ന് വലിയ പ്രതികരണം ഉണ്ടാക്കുക എന്നതായിരുന്നു ഹമാസിന്റെ ലക്ഷ്യം എന്നാണ് എന്റെ അഭിപ്രായം. ഒരു സൈനിക വിജയം ഹമാസ് ഒരിക്കലും പ്രതീക്ഷിക്കുന്നില്ല. മറിച്ച് ഇസ്രായേലിനെ പ്രകോപിപ്പിക്കാൻ തങ്ങളാൽ കഴിയുന്ന ഏറ്റവും മോശമായ ക്രൂരതകൾ ചെയ്യണമെന്ന് മാത്രമെ ഹമാസ് ആഗ്രഹിക്കുന്നുള്ളൂ. ഇസ്രയേലിൽ നിന്ന് സാധ്യമായ ഏറ്റവും വലിയ തിരിച്ചടി ഉണ്ടാവണം.
ഇതിലൂടെ, ഗാസയുടെയും ഫലസ്തീനിന്റെയും ലക്ഷ്യത്തിനായി ലോകമെമ്പാടുമുള്ള മുസ്ലീങ്ങളെ അണിനിരത്തി പ്രതികരണം പ്രയോജനപ്പെടുത്തണം, ” എലോൺ മസ്ക് പറഞ്ഞു. ഈ വെല്ലുവിളികൾക്കിടയിലും, സാധ്യമായ എല്ലാ മാനുഷിക കാരുണ്യ പ്രവർത്തികളിലും ഇസ്രായേൽ ഏർപ്പെടണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
“ബുദ്ധിമുട്ടുള്ള സാഹചര്യമാണെങ്കിലും ഈ സമയത്തും ചെയ്യേണ്ടത് വിപരീതമായ കാര്യങ്ങളാണ്. ഇസ്രായേൽ സാധ്യമായ ഏറ്റവും പ്രകടമായ കാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടണം,” മസ്‌ക് കൂട്ടിച്ചേർത്തു. ഗാസയ്ക്ക് മാനുഷിക സഹായം നൽകേണ്ടതിന്റെ പ്രാധാന്യവും മസ്‌ക് ഊന്നിപ്പറഞ്ഞു, ഗാസയിൽ ഒരു മൊബൈൽ ആശുപത്രി സ്ഥാപിക്കണമെന്നും മസ്ക് നിർദ്ദേശിച്ചു.
മരണസംഖ്യ ഉയരുകയും ഇസ്രായേൽ സേനയും ഹമാസ് തീവ്രവാദികളും ആശുപത്രികൾക്ക് സമീപവും പരിസരവും തമ്മിലുള്ള പോരാട്ടം ശക്തമാക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഗാസയിലെ ഫലസ്തീൻ സിവിലിയൻമാരെ സംരക്ഷിക്കാൻ കൂടുതൽ കാര്യങ്ങൾ ചെയ്യണമെന്ന് സഖ്യകക്ഷിയായ അമേരിക്ക ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സമ്മർദ്ദം ഇസ്രായേൽ നേരിടുകയാണ്.
എന്നാൽ ഇതെല്ലം തള്ളിക്കളഞ്ഞ ഇസ്രായേൽ, ആക്രമണത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് വ്യക്തമാക്കി. അതിനിടെ, ഖത്തർ മധ്യസ്ഥതയിൽ ബന്ദികളുടെ കൈമാറ്റ ചർച്ചകളിൽ വലിയ പുരോഗതിയുള്ളതായി ഇസ്രായേൽ മാധ്യമങ്ങൾ വ്യക്തമാക്കുന്നു. ബന്ദികളെ കൈമാറുന്നതിനു പകരം ഇസ്രായേൽ തടവറകളിലുള്ള എല്ലാ ഫലസ്തീനികളെയും വിട്ടയക്കാൻ ഖത്തറിന്‍റെയും അമേരിക്കയുടെയും മധ്യസ്ഥതയിൽ ചർച്ച തുടരുന്നതായി ഇസ്രായേലിലെ ചാനൽ 12 റിപ്പോർട്ട് ചെയ്തു.
ഖത്തർ അമീറിന്‍റെ മേൽനോട്ടത്തിൽ ഈജിപ്ത് ഉൾപ്പെടെ മേഖലയിലെ നേതാക്കളുമായുള്ള തിരക്കിട്ട ചർച്ചകളും സജീവം. ഇന്നും നാളെയുമായി സൗദി അറേബ്യ വേദിയാകുന്ന അറബ് ലീഗ്, ഒഐ.സി സമ്മേളനങ്ങൾ ശക്തമായ നിലപാടുകൾ കൈക്കൊള്ളുമെന്നാണ് വിലയിരുത്തൽ. ഒക്‌ടോബർ 7ന് തുടക്കമിട്ട ആക്രമണത്തത്തിന് പിന്നാലെ, ഹമാസിനെ നശിപ്പിക്കുമെന്ന് ഇസ്രായേൽ പ്രതിജ്ഞയെടുക്കുകയും ഗാസ മുനമ്പിൽ സൈനിക ക്യാമ്പയിൻ ആരംഭിക്കുകയും ചെയ്തിരുന്നു.
ഗാസ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, 11,070-ലധികം ഫലസ്തീനികൾ, കൊല്ലപ്പെട്ടിട്ടുണ്ട്. ഇസ്രായേലിന്റെ കണക്കനുസരിച്ച് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഒരു ലക്ഷത്തിലധികം ഫലസ്തീനികൾ തെക്കോട്ട് പലായനം ചെയ്തതായും പറയുന്നു. ഇപ്പോഴും ബോംബാക്രമണവും ഭയാനകമായ സാഹചര്യങ്ങളും നേരിടുകയാണ് പലായനം ചെയ്യുന്ന ഫലസ്തീനികൾ.
https://www.facebook.com/Malayalivartha






















