ഹമാസുകൾ സൈനിക താവളമായി ഗാസയിലെ സ്കൂളിനെ ഉപയോഗിച്ചുവെന്ന് ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ്; ക്ലാസ് മുറികൾക്കുള്ളിൽ, മിസൈലുകൾ അടങ്ങിയ വെടിമരുന്ന് ഒളിപ്പിച്ച ദൃശ്യങ്ങൾ പുറത്ത് വിട്ട്, ഐ ഡി എഫ്...

ഹമാസുകൾ സൈനിക താവളമായി ഗാസയിലെ സ്കൂളിനെ ഉപയോഗിച്ചുവെന്ന, അവകാശ വാദവുമായി ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് ദൃശ്യങ്ങൾ പങ്കിട്ടു. തീവ്രമായ പോരാട്ടത്തിനൊടുവിൽ ഹമാസിന്റെ താവളം തങ്ങൾ പിടിച്ചെടുത്തെന്നും സൈനിക സൈറ്റുകളിലൊന്ന്, യഥാർത്ഥത്തിൽ ഒരു സ്കൂളാണെന്നും ഇസ്രായേൽ സേന അറിയിച്ചു. ക്ലാസ് മുറികൾക്കുള്ളിൽ കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ ഉണ്ടായിരുന്നുവെങ്കിലും, അതിന് പുറത്ത് മിസൈലുകൾ അടങ്ങിയ വെടിമരുന്ന് ഒളിപ്പിച്ചിരിക്കുകയായിരുന്നുവെന്ന് ഐഡിഎഫ്, അവകാശപ്പെട്ടു.
ഹമാസ് പോരാളികളെ പരിശീലിപ്പിക്കാൻ ഈ താവളം ഉപയോഗിച്ചിരുന്നതായി സംശയിക്കുന്നതായും അവർ കൂട്ടിച്ചേർത്തു. ഒക്‌ടോബർ 7-ന് ഇസ്രയേലിനെതിരെയുണ്ടായ ആക്രമണത്തിൽ 1200-ലധികം, ഇസ്രയേലികൾ കൊല്ലപ്പെട്ടിരുന്നു. ഗാസയിൽ ഇസ്രായേൽ യുദ്ധം ആരംഭിച്ചത് മുതൽ, സ്‌കൂളുകളിലും, ആശുപത്രികളിലും, ഹമാസ് ഇത്തരം സൈനിക താവളങ്ങൾ സ്ഥാപിച്ചതായി ഇസ്രായേൽ ആരോപിക്കുന്നു.
സിവിലിയൻ നാശനഷ്ടങ്ങൾ ഭയന്ന് ഇസ്രായേൽ സൈന്യം അത്തരം പ്രദേശങ്ങൾ ലക്ഷ്യമിടാതിരിക്കാനാണ്, ഹമാസ് ഭീകരർ സ്കൂളുകളും, ആശുപത്രികളും, പള്ളികളും മറയാക്കി ആക്രമണം നടത്തുന്നതെന്ന് ഇസ്രായേൽ പ്രതിരോധ സേന പറയുന്നു. എക്‌സിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ, ഐഡിഎഫ് ഉദ്യോഗസ്ഥൻ ചില കാര്യങ്ങൾ വിശദീകരിക്കുന്നതും കാണാം. സ്കൂളുകൾക്ക് സമീപം 'ഹമാസ് ഇന്റലിജൻസ് ആസ്ഥാനം'ഉണ്ടെന്ന് ചൂണ്ടിക്കാട്ടുന്നു.
ഇവിടെ നിങ്ങൾക്ക് റോക്കറ്റ് ലോഞ്ചറുകൾ കാണാം. ബാഗുകൾ നിറയെ എകെ 47, ഹമാസ് പതാകകൾ എന്നിവയുണ്ട്. ഇതെല്ലാം ഒരു സ്‌കൂളിനുള്ളിലാണ്. ആയുധങ്ങൾ സംഭരിച്ചിരിക്കുന്നതും ക്ലാസ് റൂമിന് തൊട്ടടുത്താണ്- ഉദ്യോഗസ്ഥൻ പറയുന്നു. ഗാസയിൽ കരയുദ്ധം രൂക്ഷമായി തുടരുമ്പോൾ, കുട്ടികളുടെ കളിസ്ഥലത്തും, നീന്തൽ കുളത്തിനും സമീപം ഹമാസ് റോക്കറ്റ് ലോഞ്ചറുകൾ കണ്ടെത്തിയതായി ഇസ്രായേൽ സൈന്യം, മുമ്പും ദൃശ്യങ്ങൾ പങ്കുവച്ചിരുന്നു.
ഹമാസിന്റെ അടിസ്ഥാന സൗകര്യങ്ങൾ കണ്ടെത്തുന്നതിനും നശിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങൾക്കിടയിൽ, സിവിലിയൻ പ്രദേശങ്ങളിൽ ഇസ്രായേൽ സൈനികർ റോക്കറ്റ് വിക്ഷേപണ സ്ഥാനങ്ങൾ കണ്ടെത്തുന്നതിന്റെ ദൃശ്യങ്ങൾ ഐഡിഎഫ് പങ്കിടുകയായിരുന്നു. കുട്ടികളുടെ കളിസ്ഥലത്തും അമ്യൂസ്‌മെന്റ് പാർക്ക് കോമ്പൗണ്ടിലും നിരവധി റോക്കറ്റ് ലോഞ്ചറുകൾ സൈന്യം കണ്ടെത്തിട്ടുണ്ട്. ഹമാസ് ഭീകര സംഘടന സിവിലിയൻ ജനതയെ തീവ്രവാദ ആവശ്യങ്ങൾക്കായി മനുഷ്യകവചമായി നിരന്തരം ഉപയോഗിക്കുന്നതിന്റെ തെളിവാണിത്, ഐഡിഎഫ് പ്രസ്താവനയിൽ പറഞ്ഞു.
അതേ, സമയം ഗാസയിൽ ബോംബാക്രമണത്തിലൂടെ സാധാരണക്കാരെ കൊല്ലുന്നത് ഇസ്രായേല്‍ അവസാനിപ്പിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍ ആവശ്യപ്പെട്ടു. ബോംബാക്രമണത്തിന് ന്യായീകരണമില്ലെന്നും വെടിനിർത്തൽ ഇസ്രായേലിന് ഗുണം ചെയ്യുമെന്നും മാക്രോൺ ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഹമാസിന്‍റെ ഭീകരനടപടികളെ ഫ്രാന്‍സ് ശക്തമായി അലപിക്കുന്നു. എന്നാല്‍ സ്വയം പ്രതിരോധിക്കാനുള്ള ഇസ്രായേലിന്‍റെ അവകാശം അംഗീകരിച്ചുകൊണ്ടുതന്നെ അവരോട് ഗസ്സയിലെ ആക്രമണം അവസാനിപ്പിക്കാന്‍ അഭ്യര്‍ഥിക്കുന്നു.
വെടിനിർത്തലിനുള്ള തന്‍റെ ആഹ്വാനത്തിനൊപ്പം ചേരാന്‍ യുഎസും ബ്രിട്ടണും ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ,"അവർ ഉണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു." എന്നായിരുന്നു മാക്രോണിന്‍റെ മറുപടി. സിവിലിയന്മാർക്ക് നേരെയുണ്ടായ ബോംബാക്രമണത്തിന് ന്യായീകരണമില്ലെന്നും മരണങ്ങൾ വേദനയുണ്ടാക്കുന്നുണ്ടെന്നും ഫ്രഞ്ച് പ്രസിഡന്‍റ് പറഞ്ഞു. കുഞ്ഞുങ്ങള്‍, വയസായവര്‍, സ്ത്രീകള്‍ എന്നിവര്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെടുന്നു.
ലോക നേതാക്കൾ ഹമാസിനെയാണ് അപലപിക്കേണ്ടത്, ഇസ്രായേലിനെയല്ല, എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. എന്നാൽ ഗാസയിൽ ഇന്ന് ഹമാസ് ചെയ്യുന്ന ഈ കുറ്റകൃത്യങ്ങൾ നാളെ പാരീസിലും ന്യൂയോർക്കിലും ലോകത്തെവിടെയും ചെയ്യും,"എന്നായിരുന്നു മാക്രോണിന്‍റെ അഭിപ്രായത്തോട് പ്രതികരിച്ചുകൊണ്ട് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞത്.
ഗാസയിലെ നാല് ആശുപത്രികൾക്കു നേരെ ഇസ്രായേൽ സൈന്യം വ്യാപക ആക്രമണം നടത്തിയതിനെ തുടർന്ന് നിരവധി പേരാണ് കൊല്ലപ്പെട്ടത്. അൽ ശിഫ ആശുപത്രി പരിസരത്താണ് ഇന്നലെ രാത്രി തുടർച്ചയായ ആക്രമണം നടന്നത്. വ്യാഴാഴ്ച രാത്രിമുതൽ പലതവണ നടന്ന വ്യോമാക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു.
https://www.facebook.com/Malayalivartha






















