ആശുപത്രിയിലെ സ്‌ട്രെച്ചറുകളിൽ, രക്തം പുരണ്ട് കുട്ടികളുടെ മൃതദേഹങ്ങൾ:- മരുന്നുകളുടെ അഭാവം മൂലം ചികിത്സ കിട്ടാതെ അനേകം പേർ തറയിൽ:- രോഗികളും കൂട്ടിരിപ്പുകാരും അഭയം തേടിയെത്തിയവരും ഉൾപ്പെടെ, ആയിരങ്ങളെ ഭീതിയിൽ ആഴ്ത്തി ആശുപത്രികളെ ലക്ഷ്യമിട്ട്, ഇസ്രയേലിന്റെ ആക്രമണം...

ഗാസ സിറ്റിയിലെ ആശുപത്രികൾ ലക്ഷ്യമിട്ട് ഇസ്രയേലിന്റെ ആക്രമണം. എൻക്ലേവിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ-ഷിഫ ഇപ്പോൾ തകർച്ചയിലാണ്, ഇസ്രായേൽ സൈന്യത്തിന്റെ നേരിട്ടുള്ള ആക്രമണത്തിന് വിധേയമായതിനാൽ ആയിരക്കണക്കിന് രോഗികളെ ചികിത്സിക്കാൻ പോരാടുകയാണ് ആശുപത്രി അധികൃതരും, ഡോക്ടർമാരും. ഗാസ മുനമ്പിലെ, ഏറ്റവും വലുതും വിപുലവുമായ മെഡിക്കൽ കോംപ്ലക്സാണ്, ദാർ അൽ-ഷിഫ.
വടക്കൻ റെമൽ അയൽ പക്കത്ത്, തുറമുഖത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഈ സൈറ്റിൽ യഥാർത്ഥത്തിൽ ബ്രിട്ടീഷ് ആർമി ബാരക്കുകൾ ഉണ്ടായിരുന്നു. 1946-ൽ ഇത് ഒരു ആശുപത്രിയായി മാറി, ഈജിപ്ഷ്യൻ ഭരണത്തിൻ കീഴിലും 1980-കളിലെ ഇസ്രായേൽ അധിനിവേശകാലത്തും തുടർച്ചയായി വിപുലീകരണത്തിന് ആശുപത്രി വിധേയമാവുകയായിരുന്നു. അൽഷിഫ ആശുപത്രിക്ക് അടിയിൽ ഹമാസുകളുടെ ഒളിത്താവളമുണ്ടെന്നാണ് ഇസ്രായേൽ സൈന്യം വാദിക്കുന്നത്. ഇതേ തുടർന്നായിരുന്നു നാല് ആശുപത്രികൾക്ക് നേരെ കനത്ത ബോംബ് ആക്രമണം നടന്നത്. ആയിരത്തോളം പേർ മുറിവേറ്റ് പിടയുന്ന കാഴ്ചയാണ് പുറത്ത് വരുന്നത്.
അടിയന്തിരമായി ആവശ്യമായ മരുന്നിന്റെയും ഇന്ധനത്തിന്റെയും വിതരണങ്ങൾ പാടെ നിഷേധിക്കപ്പെട്ടു. 700 രോഗികളെ ചികിത്സിക്കാനുള്ള ശേഷി മാത്രം ഉള്ളിടത്ത്, ഡോക്ടർമാർ ഏകദേശം 5,000 പേരെ ചികിത്സിക്കുന്നുണ്ടെന്ന് ഡോക്‌ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സിന്റെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആശുപത്രിയിലും ജീവനക്കാരുടെ എണ്ണം കുറവാണ്. ഇസ്രായേലിന്റെ വ്യോമാക്രമണത്തിൽ 150 മെഡിക്കൽ സ്റ്റാഫുകളാണ് കൊല്ലപ്പെട്ടത്.
മരുന്നുകളുടെ ദൗർലഭ്യം കാരണം, വേദനസംഹാരികളില്ലാതെ രോഗികളിൽ ശസ്ത്രക്രിയ നടത്തുന്നതായി റിപ്പോർട്ട് വന്നിട്ടുണ്ട്. വൃത്തിഹീനമായ അവസ്ഥയിൽ രോഗികളെ നിർത്താൻ ഒരിടവുമില്ലാത്തതിനാൽ, ശസ്ത്രക്രിയയ്ക്ക് വിധേയരായ രോഗികൾക്ക് അണുബാധയുടെ ഉയർന്ന അപകടസാധ്യത ഉണ്ടെന്ന്, ഡോ അബുസാദ പറയുന്നു. ശസ്ത്രക്രിയ കഴിഞ്ഞ രോഗികളിൽ വൈറ്റ് ഈച്ചകൾ എന്ന് വിളിക്കപ്പെടുന്ന ഒരുതരം വിര പ്രത്യക്ഷപ്പെടുന്നുവെന്നും ഡോ അബുസാദ വ്യക്തമാക്കുന്നു.
അൽ ശിഫ ആശുപത്രി പരിസരത്ത് ഇന്നലെ രാത്രി തുടർച്ചയായ ആക്രമണമാണ് ഇസ്രായേൽ നടത്തിയത്. വ്യാഴാഴ്ച രാത്രിമുതൽ പലതവണ നടന്ന വ്യോമാക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു. അൽ ശിഫ ആശുപത്രിക്കടിയിൽ ഹമാസിന്‍റെ സൈനിക നിയന്ത്രണ കേന്ദ്രവും ഭൂഗർഭ തുരങ്കങ്ങളുമുണ്ടെന്നാണ് ഇസ്രായേൽ ആരോപണം. ഇക്കാര്യം ഹമാസ് നിഷേധിക്കുകയായിരുന്നു.
രോഗികളും കൂട്ടിരിപ്പുകാരും അഭയം തേടിയെത്തിയവരും ഉൾപ്പെടെ ആയിരങ്ങളാണ് ആശുപത്രിയിലും പരിസരത്തുണ്ടായിരുന്നത്. ആശുപത്രിയിലെ സ്‌ട്രെച്ചറുകളിൽ, രക്തം പുരണ്ട് കുട്ടികളുടെ മൃതദേഹങ്ങൾ നിരയായി കിടത്തിയിരിക്കുന്ന കാഴ്ചയാണ്. സാരമായി പരിക്കേറ്റവരിൽ ചിലർ കഷ്ടിച്ച് ശ്വാസമെടുക്കുന്നു.
മരുന്നുകളുടെ അഭാവം മൂലം ചികിത്സ കിട്ടാതെ അനേകം പേർ തറയിൽ കിടക്കുന്നു. ആശുപത്രിയിൽ നിന്ന് ഒഴിഞ്ഞ് പോകണമെന്ന് ഇസ്രായേൽ ആവശ്യപ്പെടുമ്പോഴും, ഇത്രയും രോഗികളെ കൊണ്ട് പോകാൻ ഒരിടത്തും ഇല്ലെന്ന്, ഷിഫയുടെ ഡയറക്ടർ മുഹമ്മദ് അബു സെൽമിയ പറഞ്ഞു. അതേ സമയം ലോകസമ്മർദം തള്ളിയ ഇസ്രായേൽ, ആക്രമണത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് വ്യക്തമാക്കി.
അതിനിടെ, ഖത്തർ മധ്യസ്ഥതയിൽ ബന്ദികളുടെ കൈമാറ്റ ചർച്ചകളിൽ വലിയ പുരോഗതിയുള്ളതായി ഇസ്രായേൽ മാധ്യമങ്ങൾ വ്യക്തമാക്കുന്നു. ബന്ദികളെ കൈമാറുന്നതിനു പകരം ഇസ്രായേൽ തടവറകളിലുള്ള എല്ലാ ഫലസ്തീനികളെയും വിട്ടയക്കാൻ ഖത്തറിന്‍റെയും അമേരിക്കയുടെയും മധ്യസ്ഥതയിൽ ചർച്ച തുടരുന്നതായി ഇസ്രായേലിലെ ചാനൽ 12 റിപ്പോർട്ട് ചെയ്തു. ഖത്തർ അമീറിന്‍റെ മേൽനോട്ടത്തിൽ ഈജിപ്ത് ഉൾപ്പെടെ മേഖലയിലെ നേതാക്കളുമായുള്ള തിരക്കിട്ട ചർച്ചകളും സജീവം. ഇന്നും നാളെയുമായി സൗദി അറേബ്യ വേദിയാകുന്ന അറബ് ലീഗ്, ഒഐ.സി സമ്മേളനങ്ങൾ ശക്തമായ നിലപാടുകൾ കൈക്കൊള്ളുമെന്നാണ് വിലയിരുത്തൽ.
https://www.facebook.com/Malayalivartha






















