ചരിത്രത്തിൽ ഇതാദ്യമായി സൗദി അറേബ്യ വിളിച്ചു, ഇറാന്‍ ഓടിയെത്തി! ലക്ഷ്യം അത് ഒന്ന് മാത്രം...

വിവിധ അറബ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരാണ് ഇപ്പോൾ സൗദിയിൽ എത്തിയിരിക്കുന്നത്. നേരത്തെ രണ്ടായി നടത്താൻ നിശ്ചയിച്ച യോഗങ്ങളാണ് സൗദി അറേബ്യ മുൻകൈയ്യെടുത്ത് നടത്തിയ കൂടിയാലോചനയുടെ വെളിച്ചത്തിൽ ഒറ്റ ഉച്ചകോടിയാക്കി മാറ്റിയത്.
യോഗത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയിസി സൗദിയിൽ എത്തിയിട്ടുണ്ട്. ആദ്യമായാണ് ഇബ്രാഹിം റെയിസി സൗദിയിൽ കാലുകുത്തുന്നത്. എല്ലാ ഭിന്നതയും മാറ്റിവച്ച് ഗാസയിലെ വിഷയം ചര്‍ച്ച ചെയ്യാന്‍ അറബ് രാജ്യങ്ങള്‍ ഒരുമിക്കുന്നു എന്നാണ് മനസിലാകുന്നത്. 22ഓളം അറബ് രാജ്യങ്ങളിലെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കാൻ സൗദിയിൽ ഒത്തുകൂടിയിട്ടുണ്ട്.
സൗദി അറേബ്യയുടെ ക്ഷണം അനുസരിച്ചാണ് അറബ് നേതാക്കൾ റിയാദിൽ യോഗം ചേരുന്നത്. സൗദി അറേബ്യയും ഇസ്രായേലും തമ്മില്‍ നയതന്ത്ര ബന്ധം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കവെയാണ് പലസ്തീന്‍ ഇസ്രായേല്‍ യുദ്ധമുണ്ടായത്. ഇതോടെ അറബ് വികാരം മൊത്തം ഇസ്രായേലിനെതിരാകുകയും ചര്‍ച്ചകള്‍ നിലയ്ക്കുകയും ചെയ്തു. ഹമാസ് ലക്ഷ്യമിട്ടത് ഇതായിരുന്നു എന്നാണ് അമേരിക്കയുടെ വിലയിരുത്തല്‍.
ഗാസയിലെ ഏറ്റവും അപകടകരമായ നിലവിലെ അവസ്ഥയിൽ അറബ്, ഇസ്ലാമിക രാജ്യങ്ങൾ ഐക്യപ്പെടേണ്ടതിെന്റെയും അധിനിവേശ ശക്തികൾക്കെതിരെ ഒറ്റശക്തിയായി പ്രതിരോധം തീർക്കേണ്ടതിന്റെ ആവശ്യകതയും പ്രാധാന്യവും റിയാദിലെത്തിയ ഈ രാജ്യങ്ങളുടെയെല്ലാം നേതാക്കൾ ഒരേ സ്വരത്തിൽ പ്രകടിപ്പിച്ച അടിസ്ഥാനത്തിലാണ് അറബ്-ഇസ്ലാമിക ഉച്ചകോടിയെന്ന പുതിയ തീരുമാനം.
ഫലസ്തീൻ ജനതയോടൊപ്പം അറബ്-ഇസ്‌ലാമിക് ഐക്യശക്തിയായി നിലയുറപ്പിക്കാനാണിതെന്നും സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ജിസിസി രാജ്യങ്ങളിലെ തലവൻമാർക്ക് പുറമേ മറ്റ് അറബ് രാജ്യങ്ങളിലെ നേതാക്കളും ഉച്ചകോടിക്ക് എത്തിയിട്ടുണ്ട്. പാലസ്തീൻ വിഷയത്തിൽ സമാധാനമപരമായ പരിഹാരമാണ് സൗദിയുൾപ്പെടെയുള്ള അറബ് രാജ്യങ്ങൾ ലക്ഷ്യമിടുന്നത്.
ഗാസയിൽ ആക്രമണം നിറുത്തണമെന്ന് അറബ് രാജ്യങ്ങൾ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഇസ്രയേൽ മുഖവിലയ്ക്ക് എടുത്തിരുന്നില്ല. ഇതോടെ ഇസ്രയേലുമായുള്ള ഐക്യചർച്ചകൾ സൗദി നിറുത്തി വച്ചിരുന്നു. അതിനിടെ, അറബ്-ഇസ്‌ലാമിക് ഉച്ചകോടിയുടെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് അടുത്ത ശനിയാഴ്ച റിയാദിൽ നടത്താനിരുന്ന അറബ്-ആഫ്രിക്കൻ ഉച്ചകോടി മാറ്റിവച്ചു.
https://www.facebook.com/Malayalivartha






















