സുരക്ഷിത ഇടനാഴിയിലൂടെ സഞ്ചരിച്ച, പലസ്തീനിയെ വെടിവെച്ചിട്ട ശേഷം ഇസ്രായേൽ സൈനിക വാഹനം കയറ്റിയിറക്കി:- ദൃശ്യങ്ങൾ പുറത്ത്...

സുരക്ഷിത ഇടനാഴിയിലൂടെ സഞ്ചരിച്ച, പലസ്തീനിയെ വെടിവെച്ചിട്ട ശേഷം ഇസ്രായേൽ സൈനിക വാഹനം കയറ്റിയിറക്കി, കൊലപ്പെടുത്തി. ഫലസ്തീനിയുടെ ദേഹത്ത് ഇസ്രായേൽ സൈനികർ തങ്ങളുടെ സായുധ ബുൾഡോസർ കയറ്റിയിറക്കുന്ന വീഡിയോ ഫലസ്തീൻ വാർത്താ ഏജൻസിയായ ഖുദ്‌സ് ന്യൂസ് നെറ്റ്‌വർക്ക് തങ്ങളുടെ എക്‌സ് അക്കൗണ്ടിൽ പങ്കുവെച്ചു.
ഇസ്രായേൽ മാധ്യമങ്ങളാണ് ഈ വീഡിയോ പുറത്ത് വിട്ടതെന്നും വാർത്താ ഏജൻസി അറിയിച്ചു. ഫലസ്തീൻ വിഷയത്തിൽ നിർണായക വിവരങ്ങൾ പങ്കുവെക്കുന്ന ജാക്‌സൺ ഹിൻക്ലെയും ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഗാസയിൽ ഇസ്രായേൽ നിർണയിച്ച സുരക്ഷിത ഇടനാഴിയിലൂടെ തെക്കൻ ഗാസയിലേയ്ക്ക് സഞ്ചരിച്ച സാധാരണക്കാരന്റെ ദേഹത്തിലൂടെയാണ് ബുൾഡോസർ കയറ്റി ഇറക്കിയതെന്ന് മനുഷ്യാവകാശ സംഘടനയായ യൂറോ മെഡിറ്ററേനിയൻ മോണിറ്റർ ഓർഗ് റിപ്പോർട്ട് ചെയ്തു.
ഇസ്രായേലി ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ സുരക്ഷിത ഇടനാഴിയായി പ്രഖ്യാപിച്ച ഗാസ മുനമ്പിലെ പ്രധാന റോഡായ സലാഹദ്ദീൻ സ്ട്രീറ്റിലൂടെ നീങ്ങിയയാളെയാണ് വെടിവെക്കുകയും തുടർന്ന് സൈനിക വാഹനം കയറ്റി കൊല്ലുകയായിരുന്നുവെന്ന് തങ്ങളുടെ അന്വേഷണ സംഘം കണ്ടെത്തിയതായും മനുഷ്യാവകാശ സംഘടന പറഞ്ഞു.
ഒക്‌ടോബർ ഏഴിന് ഇസ്രായേൽ ഗാസയിൽ യുദ്ധം തുടങ്ങിയ ശേഷം നിരവധി ക്രൂരതകൾ നടന്നിട്ടുണ്ടെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തി. കൊല്ലപ്പെട്ട ഫലസ്തീനികളുടെ മൃതദേഹം വികൃതമാക്കുക, വലിച്ചിഴക്കുക, മേൽ മൂത്രമൊഴിക്കുക, കൈകാലുകൾ വെട്ടിയെടുക്കുക, ഇത്തരം ക്രൂരതകൾ വീഡിയോയിൽ പകർത്തുക എന്നിവയൊക്കെ നടന്നതായും റിപ്പോർട്ടിൽ പറഞ്ഞു.
https://www.facebook.com/Malayalivartha























