അധിനിവേശ പലസ്തീന്‍ പ്രദേശത്തെ ഇസ്രായേല്‍ കുടിയേറ്റം... ഐക്യരാഷ്ട്രസഭയുടെ പ്രമേയത്തിന് അംഗീകാരം...യുഎന്‍ കരട് പ്രമേയം വന്‍ ഭൂരിപക്ഷത്തോടെയാണ് പാസാക്കിയത്...യുണൈറ്റഡ് സ്റ്റേറ്റ്‌സ് പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തു...

കിഴക്കന്‍ ജറുസലേം ഉള്‍പ്പെടെയുള്ള അധിനിവേശ പലസ്തീന്‍ പ്രദേശത്തും അധിനിവേശ സിറിയന്‍ ഗോലാനിലും നടന്ന കുടിയേറ്റ പ്രവര്‍ത്തനങ്ങളെ അപലപിക്കുന്ന ഐക്യരാഷ്ട്രസഭയുടെ പ്രമേയത്തിന് അംഗീകാരം. ഇന്ത്യ ഉള്‍പ്പെടെ 145 രാജ്യങ്ങളാണ് കരട് പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തത്. ഏഴ് രാജ്യങ്ങള്‍ പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്യുകയും 18 പേര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു.'കിഴക്കന്‍ ജറുസലേമും അധിനിവേശ സിറിയന്‍ ഗോലാനും ഉള്‍പ്പെടെ അധിനിവേശ പലസ്തീന്‍ പ്രദേശത്തെ ഇസ്രായേല്‍ കുടിയേറ്റം' എന്ന തലക്കെട്ടിലുള്ള യുഎന്‍ കരട് പ്രമേയം വന്‍ ഭൂരിപക്ഷത്തോടെയാണ് പാസാക്കിയത്. കാനഡ, ഹംഗറി, ഇസ്രായേല്‍, മാര്‍ഷല്‍ ദ്വീപുകള്‍, ഫെഡറേറ്റഡ് സ്റ്റേറ്റ്സ് ഓഫ് മൈക്രോനേഷ്യ, നൗറു, യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്നീ രാജ്യങ്ങളാണ് പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തത്. 'റിപ്പബ്ലിക് ഓഫ് ഇന്ത്യ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തതില്‍ അതിയായ സന്തോഷമുണ്ട്',
യുഎന്നിലെ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പിന്റെ ഫോട്ടോ പങ്കുവെച്ചുകൊണ്ട് തൃണമൂല്‍ കോണ്‍ഗ്രസ് എംപി സാകേത് ഗോഖലെ പറഞ്ഞു. 'പലസ്തീനില്‍ കുടിയേറ്റക്കാര്‍ വഴി ഇസ്രായേല്‍ നടത്തുന്ന അധിനിവേശം നിയമവിരുദ്ധമാണ്. ഇസ്രായേലിന്റെ നടപടി അവസാനിപ്പിക്കണം,' സാകേത് എക്‌സില്‍ പറഞ്ഞു.ഇസ്രായേല്‍-ഹമാസ് സംഘര്‍ഷത്തില്‍ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുന്ന കരട് പ്രമേയത്തിലുള്ള വോട്ടെടുപ്പില്‍ നിന്ന് കഴിഞ്ഞ മാസം ഇന്ത്യ വിട്ടുനിന്നിരുന്നു.ഭീകരസംഘടനയായ ഹമാസിനെക്കുറിച്ച് ഒരു പരാമര്‍ശവും നടത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജോര്‍ദാന്‍ സമര്‍പ്പിച്ച കരട് പ്രമേയത്തില്‍ വോട്ട് ചെയ്യാതിരുന്നത്. എന്നാല്‍ 'സിവിലിയന്‍മാരുടെ സംരക്ഷണവും നിയമപരവും മാനുഷികവുമായ ബാധ്യതകള്‍ ഉയര്‍ത്തിപ്പിടിക്കുക' എന്ന തലക്കെട്ടിലുള്ള ഈ പ്രമേയം യുഎന്‍ ജനറല്‍ അസംബ്ലി പാസാക്കി.
120 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചും 14 എതിര്‍ത്തും വോട്ട് ചെയ്തപ്പോള്‍ ഇന്ത്യ ഉള്‍പ്പെടെ 45 രാജ്യങ്ങള്‍ വിട്ടുനിന്നു.പത്താം അടിയന്തര പ്രത്യേക സമ്മേളനത്തിൽ ഒത്തുചേർന്ന യുഎൻ ജനറൽ അസംബ്ലിയിലെ (യുഎൻജിഎ) 193 അംഗങ്ങൾ, ജോർദാൻ സമർപ്പിച്ച കരട് പ്രമേയത്തിൽ വോട്ട് ചെയ്‌തു. ബംഗ്ലാദേശ്, മാലിദ്വീപ്, പാകിസ്ഥാൻ, റഷ്യ, ദക്ഷിണാഫ്രിക്ക എന്നിവയുൾപ്പെടെ 40ലധികം രാജ്യങ്ങൾ ഇതിനെ പിന്തുണച്ചു. "സാധാരണക്കാരുടെ സംരക്ഷണവും നിയമപരവും മാനുഷികവുമായ ബാധ്യതകൾ ഉയർത്തിപ്പിടിക്കലും" എന്ന തലക്കെട്ടിലുള്ള പ്രമേയത്തെ 120 രാജ്യങ്ങൾ അനുകൂലിക്കുകയും, 14 രാജ്യങ്ങൾ എതിർക്കുകയും 45 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്‌തു.ഇന്ത്യയെ കൂടാതെ, ഓസ്‌ട്രേലിയ, കാനഡ, ജർമ്മനി, ജപ്പാൻ, യുക്രൈൻ, യുകെ എന്നീ രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ജോർദാൻ തയ്യാറാക്കിയ പ്രമേയത്തിൽ തീവ്രവാദ സംഘടനയായ ഹമാസിനെക്കുറിച്ച് ഒരു പരാമർശവും നടത്തിയിട്ടില്ലെന്ന് പറഞ്ഞ യുഎസ് ഈ ഒഴിവാക്കലിനെതിരായ അതൃപ്‌തി അറിയിച്ചു.
ജനറൽ അസംബ്ലി പ്രമേയത്തിൽ വോട്ടുചെയ്യുന്നതിന് മുമ്പ്, 193 അംഗ ബോഡി കാനഡ നിർദ്ദേശിച്ച ഒരു ഭേദഗതി പരിഗണിച്ചു, ഇതിനെ യുഎസ് പിന്താങ്ങി. പ്രമേയത്തിൽ ഒരു ഖണ്ഡിക ഉൾപ്പെടുത്താൻ കാനഡ നിർദ്ദേശിച്ച ഈ ഭേദഗതി ആവശ്യപ്പെട്ടു. വെള്ളം, ഭക്ഷണം, മെഡിക്കൽ സപ്ലൈസ്, ഇന്ധനം, വൈദ്യുതി എന്നിവയിൽ മാത്രം പരിമിതപ്പെടുത്താതെ ഗാസ മുനമ്പിലെമ്പാടുമുള്ള സാധാരണക്കാർക്ക് അവശ്യ വസ്‌തുക്കളും സേവനങ്ങളും കൃത്യമായി ലഭ്യമാക്കണമെന്നും ഇത് ആവശ്യപ്പെട്ടു. കരട് പ്രമേയം അന്താരാഷ്ട്ര മാനുഷിക നിയമപ്രകാരം, സാധാരണക്കാർക്ക് അവരുടെ നിലനിൽപ്പിന് അനിവാര്യമായ വസ്‌തുക്കൾ നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കേണ്ടതിന്റെ അനിവാര്യത ഊന്നിപ്പറയുന്നു.ഇന്റർനാഷണൽ കമ്മിറ്റി ഓഫ് റെഡ് ക്രോസിനും മറ്റെല്ലാ മാനുഷിക സംഘടനകൾക്കും അവിടേക്ക് പ്രവേശനവും കരട് പ്രമേയം ആവശ്യപ്പെടുന്നു. മാനുഷിക തത്ത്വങ്ങൾ ഉയർത്തിപ്പിടിച്ച് ഗാസ മുനമ്പിലെ സാധാരണക്കാർക്ക് അടിയന്തര സഹായം എത്തിക്കുക, മാനുഷിക ഇടനാഴികളും സാധാരണക്കാർക്ക് മാനുഷിക സഹായം എത്തിക്കുന്നതിനുള്ള മറ്റ് സംരംഭങ്ങളും സ്ഥാപിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുക എന്നിവയും പ്രമേയത്തിൽ ആവശ്യപ്പെടുന്നു.
https://www.facebook.com/Malayalivartha























