ഇസ്രയേലിന്റെ യുദ്ധക്കുറ്റങ്ങളെ പിന്തുണച്ച അമേരിക്കയെ വിമർശിച്ച് ഇറാനിയൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി; ഇസ്രയേല്‍ സൈന്യത്തെ 'ഭീകര സംഘടന'യായി പ്രഖ്യാപിക്കണമെന്ന് മുസ്‌ലിം രാജ്യങ്ങളോട് ആഹ്വാനം ചെയ്ത് ഇറാൻ..

ഗാസ മുനമ്പിനെതിരായ ഇസ്രായേലി യുദ്ധക്കുറ്റങ്ങളെ പിന്തുണച്ചതിന്, അമേരിക്കയെ വിമർശിച്ച് ഇറാനിയൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി. പലസ്തീൻ വിഷയത്തിൽ റിയാദിൽ നടക്കുന്ന ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷന്റെയും അറബ് ലീഗിന്റെയും നേതാക്കളുടെ ഉച്ചകോടിയിൽ പങ്കെടുക്കാൻ സൗദി അറേബ്യയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് മാധ്യമപ്രവർത്തകരോട് നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഗാസയിലെ "സംഘർഷത്തിന്റെ വ്യാപ്തി വിശാലമാക്കാൻ തങ്ങൾ ശ്രമിക്കുന്നില്ല" എന്ന് അമേരിക്ക അവകാശപ്പെടുമ്പോൾ, "ഇസ്രായേലിന്റെ യുദ്ധ യന്ത്രത്തിനായുള്ള ഇന്ധനം അവർ വിതരണം ചെയ്യുന്നു. ഗാസയ്‌ക്കെതിരായ ഇസ്രായേൽ ആക്രമണങ്ങൾ "യുദ്ധക്കുറ്റങ്ങളുടെ" വ്യക്തമായ ഉദാഹരണങ്ങളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. "അടിച്ചമർത്തപ്പെട്ട രാഷ്ട്രത്തിനെതിരായ ഇസ്രായേൽ കുറ്റകൃത്യങ്ങൾ യുഎസ് സ്പോൺസർ ചെയ്യുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു" എന്ന് ലോകം അറിയണമെന്ന് റൈസി ഊന്നിപ്പറഞ്ഞു.
ഇസ്രയേല്‍ സൈന്യത്തെ 'ഭീകര സംഘടന'യായി പ്രഖ്യാപിക്കണമെന്ന് മുസ്‌ലിം രാജ്യങ്ങളോട് ഇറാൻ ആഹ്വാനം ചെയ്തിരുന്നു. സൗദി അറേബ്യയില്‍ നടക്കുന്ന അറബ്-മുസ്‌ലിം നേതാക്കളുടെ ഉച്ചകോടിയിലായിരുന്നു ഗാസയില്‍ ഇസ്രയേല്‍ സേന നടത്തുന്ന അതിക്രമങ്ങള്‍ ചൂണ്ടിക്കാട്ടി ഇബ്രാഹിം റൈസി ഇക്കാര്യം ആവശ്യപ്പെട്ടത്.
ഇസ്രയേലുമായി നയതന്ത്രബന്ധമുള്ള രാജ്യങ്ങളോട് അത് വിച്ഛേദിക്കാനും ഇറാന്‍ പ്രസിഡന്റ് ആഹ്വാനം ചെയ്തു. രാഷ്ട്രീയവും സാമ്പത്തികമായുമുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കണം. പലസ്തീനുള്ള പിന്തുണ ശക്തമാക്കണം. ഇസ്രയേലിനെതിരെ ഊര്‍ജ്ജമേഖലയില്‍ ഉള്‍പ്പെടെ വ്യാപാര ഉപരോധം ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രയേലില്‍ നടത്തിയ ആക്രമണത്തിന്റെയും തുടര്‍ന്ന് ഇസ്രയേല്‍ ഗാസയില്‍ നടത്തുന്ന ഒരു മാസത്തിലേറെ നീണ്ട ആക്രമണത്തിന്റെയും പശ്ചാത്തലത്തിലാണ് അറബ് ലീഗിന്റെയും ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷന്റെയും (ഒ.ഐ.സി) അടിയന്തര യോഗം വിളിച്ചു ചേര്‍ത്തത്.
ഇസ്രയേല്‍ ഗാസയില്‍ നടത്തിയ വ്യോമാക്രമണങ്ങളിലും കരയാക്രമണത്തിലുമായി ഇതുവരെ 11,000-ലേറെ പലസ്തീനികളാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ മാര്‍ച്ചില്‍ ഉഭയകക്ഷി ബന്ധം പുനഃസ്ഥാപിച്ചതിന് ശേഷമാണ് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റൈസി സൗദി അറേബ്യയിലെത്തിയത്.
https://www.facebook.com/Malayalivartha























