1000 പേരെ ബന്ധികളാക്കി ഗാസയില്‍ IDFനെ വെല്ലുവിളിച്ച ഹമാസ് കമാന്‍ഡറെ വധിച്ചു;ആശുപത്രിയിലെ രോഗികളെ ഉള്‍പ്പെടെ ബന്ധികളാക്കി വെച്ചായിരുന്നു ഭീഷണി,ടണലില്‍ ഒളിച്ച കമാന്‍ഡറെ പുകച്ച് പുറത്ത് ചാടിച്ച് തീര്‍ത്തു,ഇയാള്‍ ഭീകരാക്രമണങ്ങളില്‍ സാധാരണക്കാരെ മനുഷ്യകവചമായി ഉപയോഗിച്ചിരുന്നു,തലകള്‍ ഓരോന്നായി വീഴ്ത്തി മുന്നേറി ജൂതപ്പട

തേടിപ്പിടിച്ച് ആ തലയും തകര്‍ത്തു ഐഡിഎഫ്. ആയിരത്തോളം പേരെ ബന്ധിയാക്കി ഇസ്രയേലിനെ വെല്ലുവിളിച്ച ഹമാസ് കമാന്‍ഡറെ തീര്‍ത്തുകെട്ടിയെന്ന് സൈന്യം അറിയിച്ചു. ഹമാസിന്റെ നാസര്‍ റദ്വാന്‍ കമ്പനിയുടെ കമാന്‍ഡറായിരുന്നു അഹമ്മദ് സിയാമെന്നിനെയാണ് വധിച്ചത്. ഗാസയില്‍ ജൂതപ്പടയ്ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തിയിരുന്നു ഈ ഭീകരന്‍. ഗാസയിലെ ആശുപത്രിയില്‍ രോഗികളടക്കം ഏകദേശം 1,000 പേരെ ബന്ദികളാക്കി വെച്ചാണ് അഹമ്മദ് വെല്ലുവിളി ഉയര്‍ത്തിയത്. ഇയാള്‍ ഭീകരാക്രമണങ്ങളില്‍ സാധാരണക്കാരെ മനുഷ്യകവചമായി ഉപയോഗിച്ചിരുന്നതായും ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സ് എക്‌സില്‍ പോസ്റ്റ് ചെയ്ത ട്വീറ്റില്‍ പറഞ്ഞു. നേതാക്കളെ തേടിപ്പിടിച്ച് ഐഡിഎഫ് കൊന്നുതള്ളി തുടങ്ങിയതോടെ പലരും ടണലുകളില്‍ ഒളിച്ചിരിക്കുകയായിരുന്നു. അഹമ്മദും ഒളിവിലായിരുന്നു എന്നാല്‍ തുരങ്കത്തില്‍ നിന്ന് പുറത്ത് ചാടിച്ചു ജൂതപ്പട. പിന്നീട് വ്യോമാക്രമണത്തിലൂടെ വധിക്കുകയായിരുന്നു.
ഈ മാസം ആദ്യം ഹമാസിന്റെ ഗാസ മേധാവി യഹ്യ സിന്‍വാറിനെ കണ്ടെത്തി കൊല്ലാന്‍ ഗാസയിലെ ജനങ്ങളോട് ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് ആഹ്വാനം ചെയ്തിരുന്നു. ഇയാളെ കൊന്നാല്‍ യുദ്ധത്തിന്റെ തീവ്രത കുറയുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഒക്ടോബര്‍ 7 ന് പലസ്തീന്‍ സംഘം ഇസ്രായേലിന് നേരെ രൂക്ഷമായ ആക്രമണമാണ് നടത്തിയത്. ഇതില്‍ പങ്കെടുത്ത നിരവധി ഹമാസ് പ്രവര്‍ത്തകരെ ഇസ്രായേല്‍ സൈന്യം വധിച്ചിരുന്നു. ഐഡിഎഫ് ഇപ്പോള്‍ ലക്ഷ്യം വെക്കുന്നത് ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഹമാസ് നേതാക്കളെ കൊന്നുതള്ളാനാണ്. കൂടെ ഹമാസ് ഒളിച്ചിരുന്ന് യുദ്ധം ചെയ്യുന്ന താവളങ്ങളും തകര്‍ത്തെറിയുക. ഇതോടെ ഹമാസ് ഭീകരര്‍ക്ക് പുറത്തേക്ക് ഇറങ്ങേണ്ടി വരും. തലകള്‍ വീഴുന്നതോടെ എന്തുചെയ്യണമെന്നറിയാതെ പ്രവര്‍ത്തകര്‍ പകച്ച് നില്‍ക്കും. ഈ നേരത്ത് കയറി അടിക്കുക. ഹമാസിന്റെ ഉന്മൂലനമാണ് ഇസ്രയേല്‍ ലക്ഷ്യം വെക്കുന്നത്. ഗാസയിലുള്ള നിരവധി ഹമാസ് നേതാക്കളെ ഇതിനോടകം വധിച്ചു. ലബനന്‍ അതിര്‍ത്തിയില്‍ ഹിസ്ബുള്ള കേന്ദ്രങ്ങളില്‍ അഭയംപ്രാപിച്ചിരിക്കുന്ന നിരവധി നേതാക്കളുണ്ട്. ഇവരെയെല്ലാം പുകച്ച് ചാടിച്ച് കളത്തിലിറക്കാനാണ് ഐഡിഎഫ് നീക്കം. ഖത്തറില്‍ സുഖജീവിത്തത്തില്‍ കഴിയുന്ന മെയിന്‍ തലകള്‍ കുറച്ചുണ്ട്. അവരെ തൂക്കാന്‍ മൊസാദ് ഒരുവഴിക്കൂടെ ഇറങ്ങിയിട്ടുണ്ട്. ഗാസയിലെ ഈ നേതാക്കളുടെയൊക്കെ വീടുകള്‍ തകര്‍ത്ത് തരിപ്പണമാക്കിയിട്ടുണ്ട് ഇസ്രയേല്‍ സേന.
ഇസ്രയേലും-ഹമാസും തമ്മില്‍ ഗാസയില്‍ അരങ്ങേറുന്നത് തെരുവ് യുദ്ധമാണ്. അടിയിരന്ന് വാങ്ങിയിട്ടും പിന്മാറാതെ ഇസ്രയേലിനെ പ്രകോപിപ്പിക്കുകയാണ് ഹമാസ്. കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ ഗാസയില്‍ ഇസ്രായേലി സൈനികരുടെ 25ലധികം വാഹനങ്ങള്‍ ഉള്‍പ്പെടെ 160ലധികം കേന്ദ്രങ്ങള്‍ പൂര്‍ണമായോ ഭാഗികമായോ നശിപ്പിച്ചതായി ഹമാസ് അവകാശപ്പെട്ടു. മറുവശത്ത്, വടക്കന്‍ ഗാസയുടെ നിയന്ത്രണം ഹമാസിന് നഷ്ടപ്പെട്ടതായി ഇസ്രായേല്‍ സൈനിക വക്താവ് പറഞ്ഞു. ഗാസയില്‍ അഞ്ച് ഇസ്രായേല്‍ സൈനികര്‍ കൂടി കൊല്ലപ്പെട്ടതായി ശനിയാഴ്ച രാത്രി വൈകി നടത്തിയ പത്രസമ്മേളനത്തില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. കരയിലൂടെയുള്ള ആക്രമണം ആരംഭിച്ചതിന് ശേഷം ഇതുവരെ 46 പേര്‍ കൊല്ലപ്പെട്ടതായും സൈന്യം അറിയിച്ചു.
ഇതിനിടെ ഇസ്രായേലും ഹമാസും തമ്മില്‍ യുദ്ധം തുടരുന്നതിനിടെ ആശ്വാസ തീരുമാനവുമായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍ ഷിഫയില്‍ നിന്ന് കുട്ടികളെ ഒഴിപ്പിക്കാന്‍ തയ്യാറാണെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു.ഈ ആശുപത്രിയില്‍ യുദ്ധസമയത്ത് രണ്ട് നവജാത ശിശുക്കള്‍ മരിച്ചുവെന്നും ഡസന്‍ കണക്കിന് കുഞ്ഞുങ്ങള്‍ അപകടത്തിലാണെന്നും പലസ്തീന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. ഇന്‍ക്വുബേറ്ററില്‍ പ്രവേശിപ്പിച്ചിരുന്ന കുഞ്ഞുങ്ങളാണ് മരിച്ചത്. നിലവില്‍ ഇന്ധനക്ഷാമത്തെ തുടര്‍ന്ന് ആശുപത്രിയുടെ പ്രവര്‍ത്തനം താളംതെറ്റിയിരിക്കുകയാണ്.
ഗാസയില്‍ ഹമാസ് ബന്ദികളാക്കിയ ജനങ്ങളെ മോചിപ്പിക്കാനുള്ള കരാറില്‍ ചില പുരോഗതി കൈവരിച്ചതായി ഇസ്രായേലിലെ മൂന്ന് പ്രധാന ടിവി വാര്‍ത്താ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു. N12 ന്യൂസ് അനുസരിച്ച്, യുദ്ധത്തിന്റെ മൂന്നോ അഞ്ചോ ദിവസത്തെ ഇടവേളയില്‍ 50 മുതല്‍ 100 വരെ സ്ത്രീകളെയും കുട്ടികളെയും പ്രായമായവരെയും ഘട്ടം ഘട്ടമായി മോചിപ്പിക്കും.റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇസ്രായേല്‍ സ്ത്രീകളെയും പ്രായപൂര്‍ത്തിയാകാത്ത പലസ്തീന്‍ തടവുകാരെയും അവരുടെ ജയിലുകളില്‍ നിന്ന് മോചിപ്പിക്കുകയും ഗാസയ്ക്ക് ഇന്ധനം നല്‍കുകയും ചെയ്യും. അതേസമയം കരാറിന് ശേഷം യുദ്ധം പുനരാരംഭിക്കും. നേരത്തെ ടെല്‍ അവീവില്‍, ബന്ദികളുടെ കുടുംബങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ആയിരക്കണക്കിന് ആളുകള്‍ റാലിയില്‍ അണിനിരന്നു. ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസയിലെ ആരോഗ്യ മന്ത്രാലയത്തെ പ്രതിനിധീകരിക്കുന്ന അഷ്‌റഫ് അല്‍ഖിദ്ര പറഞ്ഞു. ഇന്ധനം തീര്‍ന്നതിനെത്തുടര്‍ന്ന് ആശുപത്രി സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഇത് കാരണം ഇന്‍കുബേറ്ററില്‍ രണ്ട് കുഞ്ഞുങ്ങള്‍ മരിച്ചു.ഇസ്രയേലി ഷെല്ലാക്രമണത്തിനിടെ ഒരു രോഗി മരിച്ചതായും മെഡിക്കല്‍ കോംപ്ലക്‌സിനു നേരെ ഇടയ്ക്കിടെ ഇസ്രായേല്‍ സ്‌നൈപ്പര്‍മാര്‍ വെടിയുതിര്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു. ഈജിപ്തിലേക്കുള്ള റഫ ക്രോസിംഗ് വെള്ളിയാഴ്ച അടച്ചിരുന്നു. വിദേശ പാസ്‌പോര്‍ട്ട് ഉടമകള്‍ക്കായി ഞായറാഴ്ച വീണ്ടും തുറക്കുമെന്ന് ഗാസയുടെ അതിര്‍ത്തി അതോറിറ്റി അറിയിച്ചു.
https://www.facebook.com/Malayalivartha























