യുദ്ധത്തിന് ശേഷമുള്ള ഗാസ ആര് ഭരിക്കും;ഗാസ IDF പിടിച്ചെടുക്കുമോയെന്ന ഭയത്തില്‍ ഹമാസ്,നെതന്യാഹു എന്താണ് കണക്ക് കൂട്ടുന്നതെന്ന ആശങ്കയില്‍ ഇറാന്‍,ആരൊക്കെ ബാക്കിയുണ്ടാകുമെന്ന് തന്നെ ഉറപ്പില്ല,ഒന്നുറപ്പ് ഭൂമുഖത്ത് ഹമാസുണ്ടാകില്ലെന്ന് കട്ടായം പറഞ്ഞ് നെതന്യാഹു

ഹമാസിന്റെ സര്‍വ്വനാശം കണ്ടേ ഈ യുദ്ധം അവസാനിപ്പിക്കൂവെന്ന് ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചിട്ടുണ്ട്. ഇസ്രയേല്‍ഹമാസ് യുദ്ധശേഷമുള്ള ഗാസ ആര് ഭരിക്കും. പോര് അഞ്ചാഴ്ച പിന്നിടുമ്പോള്‍ ഉയര്‍ന്നുവരുന്ന പ്രധാന ചോദ്യം ഇതാണ്. ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ ഹമാസ് നടത്തിയ മിന്നലാക്രമണത്തിനു പിന്നാലെയാണ് ഗാസയില്‍ ഇസ്രയേലിന്റെ പ്രത്യാക്രമണം ആരംഭിച്ചത്. 25 ലക്ഷത്തോളം ജനങ്ങള്‍ പാര്‍ക്കുന്ന ഗാസ, 2007 മുതല്‍ ഹമാസിന്റെ ഭരണത്തിനു കീഴിലാണ്. പലസ്തീന്‍ അതോറിറ്റിയുമായുള്ള യുദ്ധത്തിലാണ് ഹമാസ് അധികാരം പിടിച്ചെടുത്തത്. എന്നാലിപ്പോള്‍ ഇസ്രയേല്‍ അധിനിവേശ വെസ്റ്റ് ബാങ്കില്‍ നിലവില്‍ പലസ്തീന്‍ അതോറിറ്റിക്ക് ഭാഗികമായ ഭരണനിയന്ത്രണം ഉണ്ട്. എന്നാല്‍ വെസ്റ്റ് ബാങ്ക്, കിഴക്കന്‍ ജറുസലം, ഗാസ എന്നിവയുമായി ബന്ധപ്പെട്ട് പതിറ്റാണ്ടുകളായുള്ള ഇസ്രയേല്‍പലസ്തീന്‍ സംഘര്‍ഷത്തിന് സമഗ്രമായ രാഷ്ട്രീയ പരിഹാരം കണ്ടെത്തിയാല്‍ മാത്രമേ പലസ്തീന്‍ അതോറിറ്റിക്ക് ഗാസയില്‍ അധികാരം ഏറ്റെടുക്കാന്‍ കഴിയൂ എന്നാണ് പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ഈ മാസമാദ്യം ബ്ലിങ്കനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വ്യക്തമാക്കിയത്. കഴിഞ്ഞ ബുധനാഴ്ച ബ്ലിങ്കന്‍ വീണ്ടും പലസ്തീന്‍ നേതൃത്വം നല്‍കുന്ന ഭരണത്തെക്കുറിച്ചും പലസ്തീന്‍ അതോറിറ്റിയുടെ കീഴില്‍ വെസ്റ്റ് ബാങ്കുമായി ലയിക്കുന്ന ഗാസയെക്കുറിച്ചും സംസാരിച്ചിരുന്നു.
പലസ്തീന്‍ അതോറിറ്റിയെ മാറ്റിനിര്‍ത്താന്‍ ദീര്‍ഘകാലം ശ്രമിച്ചിരുന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു, ഗാസ വീണ്ടും കൈവശപ്പെടുത്താന്‍ ഇസ്രയേല്‍ പദ്ധതിയിടുന്നില്ലെന്നാണ് കഴിഞ്ഞ ബുധനാഴ്ച പറഞ്ഞത്. 1967ല്‍ ഇസ്രയേല്‍ ഗാസ പിടിച്ചെടുത്തിരുന്നു. 2005ല്‍ അധികാരം പലസ്തീന്‍ അതോറിറ്റിക്ക് വിട്ടുകൊടുക്കുന്നതുവരെ അവര്‍ അവിടെ തുടര്‍ന്നു. ഞങ്ങള്‍ ഗാസ ഭരിക്കാന്‍ ശ്രമിക്കുന്നില്ല. ഞങ്ങള്‍ അതു കൈവശപ്പെടുത്താനും ശ്രമിക്കുന്നില്ല. പക്ഷേ ഞങ്ങള്‍ക്കും ആ പ്രദേശത്തിനും നല്ലൊരു ഭാവി ഒരുക്കാനാണ് ശ്രമിക്കുന്നത്.'' നെതന്യാഹു പറഞ്ഞു. അവിടെയൊരു സിവിലിയന്‍ സര്‍ക്കാരിനെ കണ്ടത്തേണ്ടതുണ്ടെന്നുകൂടി നെതന്യാഹു പറഞ്ഞെങ്കിലും, അതിന് ആര് മുന്‍കൈ എടുക്കുമെന്ന് അദ്ദേഹം വിശദീകരിച്ചില്ല. ഈ സാഹചര്യത്തില്‍ ഗാസ ഭരിക്കാന്‍ ഒരാളും തയാറാകുമെന്ന് കരുതുന്നില്ലെന്നാണ് പലസ്തീന്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ഡപ്യൂട്ടി സ്പീക്കര്‍ ഹസന്‍ ക്രെയ്‌ഷെ പറഞ്ഞത്. 2007ല്‍ മുതല്‍ ഇതുവരെ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ഒരു യോഗം പോലും ചേര്‍ന്നിട്ടില്ല. ''ഒരു പലസ്തീനിയും വിവേകമുള്ള ഒരു വ്യക്തിയും അമേരിക്കയുടെയോ ഇസ്രയേലിന്റെയോ ടാങ്കില്‍ ഗാസയിലേക്ക് മടങ്ങാന്‍ തയാറാകില്ല.'' ക്രെയ്‌ഷെ പറഞ്ഞു.
ഗാസയില്‍ ഒരു 'പാവ സര്‍ക്കാരിനെ' അംഗീകരിക്കില്ലെന്നും പ്രദേശത്ത് തുടരുമെന്നുമാണ് ലെബനന്‍ ആസ്ഥാനമായുള്ള മുതിര്‍ന്ന ഹമാസ് ഉദ്യോഗസ്ഥന്‍ ഒസാമ ഹംദാന്‍ ഈയാഴ്ച ആദ്യം പറഞ്ഞത്. ''അവര്‍ക്കും ഇസ്രയേലിന്റെ അധിനിവേശത്തിനും അനുയോജ്യമായ ഒരു ഭരണം സൃഷ്ടിക്കുന്നതിനുള്ള പദ്ധതികള്‍ അമേരിക്ക അടിച്ചേല്‍പ്പിക്കാന്‍ ഞങ്ങളുടെ ആളുകള്‍ അനുവദിക്കില്ല.''ഹംദാന്‍ പറഞ്ഞു. ഹമാസിന്റെ ഭാവി പലസ്തീന്‍ ജനതയില്‍നിന്നു വേര്‍പെടുത്താന്‍ കഴിയില്ലെന്ന് ഹമാസിന്റെ നാടുകടത്തപ്പെട്ട രാഷ്ട്രീയകാര്യ ഉപമേധാവി സലേഹ് അല്‍ അരൂരി അഭിപ്രായപ്പെട്ടു. ഹമാസിന്റെ ഭാവിയെന്നത് പലസ്തീന്റെ ഭാവി തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. പ്രദേശത്തിന്മേല്‍ അടിച്ചേല്‍പ്പിക്കുന്ന ഏത് അധികാരത്തെയും എതിര്‍ക്കുമെന്ന് ഹമാസിനൊപ്പം പോരാടുന്ന പലസ്തീന്‍ ഗ്രൂപ്പായ ഇസ്‌ലാമിക് ജിഹാദും വ്യക്തമാക്കി. ''ഗാസ ഭരിക്കാന്‍ ഒരു രാജ്യാന്തര സേനയെ വിന്യസിക്കുകയാണെങ്കില്‍ പലസ്തീന്‍ ജനത അതിനെ അധിനിവേശ ശക്തിയായി കണക്കാക്കുകയും എതിര്‍ക്കുകയും ചെയ്യും.''ഇസ്‌ലാമിക് ജിഹാദ് ഡപ്യൂട്ടി സെക്രട്ടറി ജനറല്‍ മുഹമ്മദ് അല്‍ ഹിന്ദി പറഞ്ഞു. ഗാസയുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ പലസ്തീന്‍ അതോറിറ്റി സമ്മതിച്ചാലും ഹമാസുമായി കരാറില്‍ എത്താതെ അതിനു സാധിക്കില്ലെന്ന് ഗാസയിലെ നയതന്ത്ര വിദഗ്ധനായ പ്രഫ. ജമാല്‍ അല്‍ഫാദി പറയുന്നു. പലസ്തീന്‍ അതോറ്റിയുടെ ഭരണം ആഭ്യന്തരയുദ്ധത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നും വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് അദ്ദേഹം പറഞ്ഞു.
ഇസ്രയേല്‍ഹമാസ് യുദ്ധത്തോടെ നരകമായിക്കഴിഞ്ഞു ഗാസ. വിണ്ടുകീറി രണ്ടായ് പിളര്‍ന്നു ഗാസയുടെ ഹൃദയ ഭാഗം. ഒന്നിനുംകൊള്ളാത്ത ഭൂമിയാണിന്നത്. ഇസ്രായേല്‍ കരയാക്രമണം കടുപ്പിച്ചതോടെ ഗാസയില്‍ നിന്ന് മൈലുകളോളം കാല്‍ നടയായി ആയിരങ്ങള്‍ കൂട്ടപ്പാലായനം ചെയ്യുകയാണ്. എന്നാല്‍ ഇത് ഗാസയുടെ നക്ബ 2023 ആണെന്ന് തുറന്ന് സമ്മതിക്കുകയാണ് ഇസ്രായേല്‍ മന്ത്രി അവി ഡിച്ചര്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
തെക്കന്‍ ഗാസയിലേയ്ക്ക് ദശലക്ഷക്കണക്കിന് ഗാസക്കാര്‍ വെള്ളക്കൊടിയുമായി നീങ്ങുന്നതാണ് കാണുന്നതെന്നും ഇത് തന്ത്രപരമായ നടപടിയാണോ അതോ താത്ക്കാലികമാണോയെന്ന, അവതാരകന്റെ ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി. ഗാസയിലെ ജനങ്ങളെ ഒഴിപ്പിക്കുന്നത് തന്ത്രപരമായ നീക്കമാണെന്നും, ജനസാന്ദ്രതയേറിയ പ്രദേശത്ത് സൈനിക ഓപ്പറേഷന്‍ നടത്തുന്നത് ശ്രമകരമാണെന്നും അതിനാല്‍ ജനങ്ങളുടെ സാന്നിധ്യം കുറച്ച് വരികയാണെന്നും മന്ത്രി വ്യക്തമാക്കി. തുടര്‍ന്ന് ഇത് നക്ബയാണോയെന്ന് അവതാരകന്‍ ചോദിച്ചു. ഇതോടെയാണ് മന്ത്രി ഇത് 2023ലെ ഗാസ നക്ബയാണെന്ന് തുറന്ന് സമ്മതിച്ചത്. അവര്‍ക്ക് വീണ്ടും ഗാസയിലേയ്ക്ക് മടങ്ങി വരാനാകില്ലേയെന്ന ചോദ്യത്തിന്, ഇവ എങ്ങനെ അവസാനിക്കുമെന്ന് തനിക്ക് അറിയില്ലെന്നും ഇപ്പോഴും നിരവധി പേര്‍ ഗാസയിലുണ്ടെന്നുമായിരുന്നു മന്ത്രിയുടെ മറുപടി.
https://www.facebook.com/Malayalivartha























