ഗാസയില്‍ വീണ തീപ്പൊരി റിയാദില്‍ ആളിക്കത്തിച്ച് ഇറാന്‍;ഇബ്രാഹിം റെയ്‌സി മുന്നോട്ടുവച്ച ആവശ്യങ്ങള്‍ സൗദി അംഗീകരിച്ചാല്‍ വരാന്‍ പോകുന്നത് വന്‍നാശം,ഇറാന്‍-സൗദി ബന്ധം ദൃഢമാകുന്നു,അമേരിക്ക ഭയപ്പെട്ടത് തന്നെ സംഭവിക്കുന്നു,അറബ് രാഷ്ട്രങ്ങളെ കൈയ്യിലെടുത്ത് ലോകക്രമം തകര്‍ക്കാന്‍ ഇറാന്‍

ഇസ്രയേലിന് മേലെ വീണ അറബ് രാഷ്ട്രങ്ങളുടെ പകയാണ് ഇനി ഇറാന്റെ ആയുധം. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഭയന്നത് എന്താണോ അത് തന്നെ സംഭവിച്ചു. റിയാദില്‍ നടന്ന അറബ് രാഷ്ട്രതലവന്മാരുടെ ചര്‍ച്ചയില്‍ തീ തുപ്പുകയായിരുന്നു ഇറാന്‍. ഇബ്രാഹിം റെയ്‌സിയുടെ ആവശ്യങ്ങള്‍ സൗദി അംഗീകരിച്ചാല്‍ നടക്കാന്‍ പോകുന്നത് വന്‍നാശം. ലോകക്രമം തന്നെ തകരും. ഇസ്രായേലുമായുള്ള വിദേശനയത്തില്‍ പുനര്‍വിചിന്തനവുമായി സൗദി അറേബ്യ. ഇസ്രായേലുമായുള്ള കരാറുകള്‍ തല്‍ക്കാലം മരവിപ്പിച്ച് പലസ്തീനെ പിന്തുണയ്ക്കുന്ന ഇറാനുമായി കൂടുതല്‍ അടുക്കാനാണ് സൗദി അറേബ്യ ശ്രമിക്കുന്നത് എന്നാണ് റിയാദുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ആരൊക്കെ തമ്മില്‍ ചേരരുതെന്നാണ് അമേരിക്ക കരുതിയിരുന്നത് അവരൊക്കെ തമ്മില്‍ കൈകൊടുക്കുന്നു.
പലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണം ചെറുക്കാന്‍ ഇറാന്‍ മുന്നോട്ട് വച്ച പ്രധാന നിര്‍ദേശങ്ങളിലൊന്ന് ലോകരാജ്യങ്ങളെ ഞെട്ടിച്ചിരുന്നു. ഇസ്രായേലിനും അവര്‍ക്ക് ആയുധവും പിന്തുണയും നല്‍കുന്ന രാജ്യങ്ങള്‍ക്കും എണ്ണ നല്‍കുന്നത് നിര്‍ത്തിവയ്ക്കുക എന്നതായിരുന്നു നിര്‍ദേശം. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടേതായിരുന്നു നിര്‍ദ്ദേശം. ഇസ്രായേലിനെയും അമേരിക്കയെയും പാഠംപഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇറാന്റെ നേതാവ് ഈ നിര്‍ദേശം മുന്നോട്ട് വച്ചത്. എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിലെ മുസ്ലിം രാജ്യങ്ങള്‍ ഇതിന് തയ്യാറാകണം എന്നായിരുന്നു ആവശ്യം. ലോകത്ത് പ്രതിദിനം ഉല്‍പ്പാദിപ്പിക്കുന്ന എണ്ണയുടെ 30 ശതമാനം മുസ്ലിം രാജ്യങ്ങളിലാണ്. സൗദിയിലും ഇറാഖിലുമാണ് കൂടുതല്‍ ഉല്‍പ്പാദനം.
ഇറാന്റെ ആഹ്വാനം സൗദി അറേബ്യ ഏറ്റെടുത്താല്‍ കളിമാറും. 1973ല്‍ സമാനമായ നീക്കം സൗദി അറേബ്യ നടത്തിയപ്പോഴാണ് ആഗോള വിപണി തകിടംമറിഞ്ഞത്. അന്നു മുതല്‍ സൗദി എണ്ണ രംഗത്ത് വലിയ ശക്തിയായി കുതിപ്പ് തുടങ്ങിയെങ്കിലും അമേരിക്ക വിദേശനയത്തില്‍ കാതലായ മാറ്റം വരുത്തി പ്രതിസന്ധി മറികടക്കുകയായിരുന്നു. എന്താണ് 1973ല്‍ സംഭവിച്ചത് എന്ന് വിശദീകരിക്കാം. 1967ല്‍ ആറ് ദിവസം നീണ്ട യുദ്ധം പശ്ചിമേഷ്യയില്‍ നടന്നിരുന്നു. മേഖലയിലെ മുസ്ലിം രാജ്യങ്ങളും ഇസ്രായേലും തമ്മിലായിരുന്നു യുദ്ധം. അമേരിക്കയുടെയും യൂറോപ്പിന്റെ ശക്തമായ പിന്തുണ ഇസ്രായേലിന് ലഭിച്ചതോടെ മുസ്ലിം രാജ്യങ്ങള്‍ തോറ്റു. സിറിയയുടെ ഗൊലാന്‍ കുന്നുകള്‍, ഈജിപ്തിന്റെ സിനായ്, ലബ്‌നാനിലെ ചില പ്രദേശങ്ങള്‍ എന്നിവയെല്ലാം ഇസ്രായേല്‍ സൈന്യം പിടിച്ചടക്കി.
1973ലാണ് അടുത്ത യുദ്ധമുണ്ടായത്. ഈജിപ്ഷ്യന്‍ സൈന്യം സിനായ് മേഖലയിലേക്ക് നീങ്ങി. സിറിയന്‍ സൈന്യം ഗൊലാന്‍ കുന്നുകളിലേക്കും. ഈ മേഖലകള്‍ തിരിച്ചുപിടിക്കുകയായിരുന്നു ലക്ഷ്യം. സൗദി അറേബ്യ, മൊറോക്കോ, ക്യൂബ, അല്‍ജീരിയ, ജോര്‍ദാന്‍, ഇറാഖ്, ലിബിയ, കുവൈത്ത്, ടുണീഷ്യ എന്നീ രാജ്യങ്ങളുടെ പിന്തുണയും ഈജിപ്തിനും സിറിയക്കും ലഭിച്ചു. യുഎന്‍ ഇടപെടലില്‍ ഒക്ടോബര്‍ 25ന് യുദ്ധം അവസാനിച്ചു. ഇസ്രായേലിനും സഹായ രാജ്യങ്ങള്‍ക്കും എണ്ണ നല്‍കുന്നത് നിര്‍ത്തിവയ്ക്കാന്‍ സൗദിയുടെ നേതൃത്വത്തില്‍ മുസ്ലിം രാജ്യങ്ങള്‍ തീരുമാനിച്ചു. ഇസ്രായേല്‍ ഈ രാജ്യങ്ങളില്‍ നിന്ന് എണ്ണ വാങ്ങാത്തതിനാല്‍ അവരെ നേരിട്ട് ബാധിച്ചില്ല. അമേരിക്ക, ബ്രിട്ടന്‍, ജപ്പാന്‍, കാനഡ, നെതര്‍ലാന്റ്‌സ് എന്നീ രാജ്യങ്ങള്‍ ഇസ്രായേലിന് എല്ലാ പിന്തുണയും നല്‍കിയിരുന്നു. എണ്ണ ലഭിക്കാതെ വന്നത് ഇവര്‍ക്ക് വലിയ തിരിച്ചടിയായി.
എണ്ണയുടെയും വാതകത്തിന്റെയും വിതരണം കുറഞ്ഞതോടെ വില കുതിച്ചുകയറി. ബാരലിന് മൂന്ന് ഡോളറില്‍ നിന്ന് 11 ഡോളറിലേക്ക് ഉയര്‍ന്നു. ആഗോള സാമ്പത്തിക രംഗം വലിയ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തി. എണ്ണ ഇറക്കുമതി ചെയ്തിരുന്ന പാശ്ചാത്യരാജ്യങ്ങള്‍ ഞെരുക്കത്തിലായി. 1974 മാര്‍ച്ചില്‍ എണ്ണ വിതരണം പുനഃസ്ഥാപിച്ചെങ്കിലും ഇസ്രായേലിനെ പരാജയപ്പെടുത്താനായില്ല. പക്ഷേ, സൗദി എണ്ണ മേഖലയില്‍ ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായി ഉയര്‍ന്നു. പശ്ചിമേഷ്യയിലെ എണ്ണ ഖനന മേഖലയില്‍ സ്വാധീനം വര്‍ധിപ്പിച്ചാണ് അമേരിക്ക പിന്നീട് കരുക്കള്‍ നീക്കിയത്. ഇറാനെ കൂടുതല്‍ ശത്രുപക്ഷത്ത് നിര്‍ത്തി പശ്ചിമേഷ്യയില്‍ വിഭജനത്തിന് ശ്രമിക്കുകയും ചെയ്തു. എന്നാല്‍ ചൈനയുടെ ഇടപെടലുണ്ടായതോടെ സൗദിയും ഇറാനും ഇപ്പോള്‍ കൈകോര്‍ത്തിരിക്കുകയാണ്. ഇറാന്റെ പുതിയ നിര്‍ദേശം സൗദി അംഗീകരിച്ചാല്‍ എണ്ണ വില ബാരലിന് നിലവിലെ 82 ഡോളറില്‍ നിന്ന് 157 ഡോളര്‍ വരെ ഉയര്‍ന്നേക്കും. ഇതാകട്ടെ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് വലിയ തിരിച്ചടിയാകുകയും ചെയ്യും.
ഇസ്രയേലുമായുള്ള കരാറുകള്‍ ഇറാന്‍ മരവിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകല്‍. ഇതിന് ഇറാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ഹമാസ് ഇസ്രയേലിനെ ആക്രമിക്കുന്നതിന് മുന്‍പ് മിഡില്‍ ഈസ്റ്റിനെ പുനര്‍നിര്‍മ്മിക്കാവുന്ന സ്ഥിരമായ കരാറിലേക്ക് നീങ്ങുകയാണെന്ന് ഇസ്രായേല്‍, സൗദി നേതാക്കള്‍ പറഞ്ഞിരുന്നു. സൗദി അറേബ്യ, പലസ്തീനികള്‍ക്കായി ഇസ്രായേല്‍ കാര്യമായ ഇളവുകള്‍ നല്‍കിയില്ലെങ്കിലും യുഎസ് പ്രതിരോധ ഉടമ്പടി പാളം തെറ്റാന്‍ അനുവദിക്കില്ലെന്ന് സൂചിപ്പിച്ചിരുന്നു. എന്നാല്‍ ഗാസയില്‍ ഇസ്രായേല്‍ നടത്തിയ രൂക്ഷമായ ആക്രമണമാണ് ഇതിന് തിരിച്ചടിയായത് എന്നാണ് റിപ്പോര്‍ട്ട്. കരാറില്‍ നിന്ന് പൂര്‍ണമായി പിന്മാറിയിട്ടില്ലെങ്കിലും ചര്‍ച്ചകള്‍ തല്‍ക്കാലം തുടരാനാവില്ലെന്നാണ് സൗദി നിലപാട് എന്നാണ് റിപ്പോര്‍ട്ട്. ചര്‍ച്ചകള്‍ പുനരാരംഭിക്കുമ്പോള്‍ പലസ്തീനികള്‍ക്കുള്ള ഇസ്രായേല്‍ ഇളവുകളുടെ വിഷയത്തിന് വലിയ മുന്‍ഗണന നല്‍കണം എന്ന ഉപാധി സൗദി മുന്നോട്ട് വെച്ചേക്കും. പലസ്തീന്‍ പ്രശ്‌നം ഒരു പ്രധാന അറബ് ആശങ്കയായി തുടരുന്നതിനാല്‍ ഇസ്രായേലിന്റെ ഏകീകരണം ആഴത്തിലാക്കാനുള്ള വാഷിംഗ്ടണിന്റെ ശ്രമങ്ങള്‍ക്ക് സൗദിയുടെ പുനര്‍വിചിന്തനം വെല്ലുവിളിയാകും. ഹമാസ് ആക്രമണത്തെ അപലപിക്കാന്‍ വാഷിംഗ്ടണ്‍ ഈ ആഴ്ച റിയാദില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നുവെങ്കിലും സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ പിന്മാറിയതായാണ് വൃത്തങ്ങള്‍ പറയുന്നത്. പലതവണ ആവശ്യപ്പെട്ടിട്ടും ഇസ്രായേല്‍ ആക്രമണം നിര്‍ത്താന്‍ തയ്യാറാകാത്തത് അറബ് രാജ്യങ്ങളെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഇസ്രായേലിനെതിരെ സായുധമായ ഒരു നീക്കത്തിനും അറബ് രാജ്യങ്ങള്‍ മുതിരില്ലെങ്കിലും സമാധാനഐക്യ ചര്‍ച്ചകള്‍ നിലയ്ക്കാനും സാമ്പത്തിക പദ്ധതികള്‍ മന്ദഗതിയിലാകാനും സാധ്യത ഏറെയാണ്.
https://www.facebook.com/Malayalivartha























