പലസ്തീനിലെ ഇസ്രയേല്‍ കുടിയേറ്റം ചര്‍ച്ച;ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യന്‍ നിലപാടില്‍ ഞെട്ടി ഇസ്രയേല്‍,ഇസ്രയേലിന് അനുകൂലമായ് സംസാരിച്ച അമേരിക്കയും ഇന്ത്യന്‍ നടപടിയില്‍ അമ്പരന്നു,ലോകം രണ്ട് ചേരിയായ് മാറിയിരിക്കുന്നു,യുദ്ധം പല ബന്ധങ്ങളും തകര്‍ത്തെറിയുന്നു

ഐക്യരാഷ്ട്രസഭയില്‍ ചര്‍ച്ചയായി പലസ്തീനിലെ ഇസ്രയേല്‍ കുടിയേറ്റം. പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്ത് ഇന്ത്യ. ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തില്‍ ഇസ്രയേലിനുള്ള പിന്തുണ ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്നതിനിടെയാണ്, പലസ്തീന്റെ അധീന മേഖലയിലേക്കുള്ള ഇസ്രയേല്‍ കുടിയേറ്റത്തെ അപലപിക്കുന്ന യുഎന്‍ പ്രമയേത്തെ അനുകൂലിച്ച് ഇന്ത്യ വോട്ടു ചെയ്തത്. കിഴക്കന്‍ ജറുസലം ഉള്‍പ്പെടെയുള്ള അധിനിവേശ പലസ്തീനിലും അധിനിവേശ സിറിയന്‍ ഗൊലാനിലും ഇസ്രയേല്‍ നടത്തുന്ന കുടിയേറ്റങ്ങളെ അപലപിക്കുന്ന പ്രമേയം വ്യാഴാഴ്ചയാണ് യുഎന്‍ വോട്ടിനിട്ടു പാസാക്കിയത്.
ഏഴു രാജ്യങ്ങള്‍ യുഎന്‍ പ്രമേയത്തെ എതിര്‍ത്തു വോട്ടു ചെയ്തു. യുഎസ്, കാനഡ തുടങ്ങിയ രാജ്യങ്ങളാണ് പ്രമേയത്തെ എതിര്‍ത്തത്. 18 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. ഒക്ടോബര്‍ ഏഴിന് ആരംഭിച്ച ഇസ്രയേല്‍ഹമാസ് സംഘര്‍ഷത്തില്‍ ഗാസയില്‍ മാത്രം ഇതുവരെ 11,000ലധികം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഹമാസ് നടത്തിയ ആക്രമണത്തില്‍ ഇസ്രയേലില്‍ 1400 പേരും മരിച്ചിരുന്നു. ഗാസയില്‍ കടന്ന് ഇസ്രയേല്‍ വ്യാപക ആക്രമണം തുടരുന്നതിനിടെയാണ്, ഇസ്രയേല്‍ കുടിയേറ്റത്തിനെതിരായ യുഎന്‍ പ്രമേയത്തെ അനുകൂലിച്ച് ഇന്ത്യ വോട്ടു ചെയ്തത്.
നേരത്തേ, ജീവകാരുണ്യ സഹായമെത്തിക്കാന്‍ ഗാസയില്‍ ഉടന്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്ന ഐക്യരാഷ്ട്രസംഘടന (യുഎന്‍) പൊതുസഭയുടെ പ്രമേയത്തില്‍നിന്ന് ഇന്ത്യ വിട്ടുനിന്നതില്‍ പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. ഇന്ത്യയുടെ ദീര്‍ഘകാല പലസ്തീന്‍നയത്തിനു വിരുദ്ധമാണിതെന്നായിരുന്നു കോണ്‍ഗ്രസിന്റെയും ഇടതുപാര്‍ട്ടികളുടെയും വിമര്‍ശനം. 193 അംഗ യുഎന്‍ പൊതുസഭയില്‍ ജോര്‍ദാന്‍ അവതരിപ്പിച്ച പ്രമേയത്തെ യുഎസ് അടക്കം 14 രാജ്യങ്ങള്‍ എതിര്‍ത്തെങ്കിലും 120 രാജ്യങ്ങളുടെ പിന്തുണയോടെ പാസായിരുന്നു.
ഇന്ത്യയ്ക്കു പുറമേ ഓസ്‌ട്രേലിയ, കാനഡ, ജര്‍മനി, യുകെ, ജപ്പാന്‍, യുക്രെയ്ന്‍ തുടങ്ങി 45 രാജ്യങ്ങളാണു വോട്ടെടുപ്പില്‍നിന്നു വിട്ടുനിന്നത്. തെക്കന്‍ ഇസ്രയേലില്‍ ഈ മാസം 7ന് ഹമാസ് നടത്തിയ കടന്നാക്രമണം പ്രമേയത്തില്‍ പരാമര്‍ശിച്ചിട്ടില്ലെന്നതു ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ വിട്ടുനിന്നത്. ഹമാസ് ആക്രമണത്തെ അപലപിക്കുന്നതു കൂട്ടിച്ചേര്‍ക്കാന്‍ യുഎസ് പിന്തുണയോടെ കാനഡ കൊണ്ടുവന്ന ഭേദഗതി പൊതുസഭ വോട്ടിനിട്ടു തള്ളിയിരുന്നു. അന്ന് ഇന്ത്യ ഭേദഗതിയെ അനുകൂലിക്കുകയും ചെയ്തു.
ഗാസയില്‍ വെടിനിര്‍ത്തലിനു രാജ്യാന്തര സമാധാനസമ്മേളനം വിളിക്കണമെന്നു തുര്‍ക്കി പ്രസിഡന്റ് തയീപ് എര്‍ദോഗന്‍ ആഹ്വാനം ചെയ്തു. ജിദ്ദയില്‍ ആരംഭിച്ച ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ ഓപ്പറേഷന്‍ അറബ് ലീഗ് സംയുക്ത ഉച്ചകോടി ഇന്നു സമാപിക്കും. ഇസ്രയേല്‍ ആക്രമണം നിര്‍ത്താന്‍ യുഎസ് ഇടപെടണമെന്ന് പലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ആവശ്യപ്പെട്ടു. സൗദി അറേബ്യ വിളിച്ചുചേര്‍ത്ത ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി, സിറിയ പ്രസിഡന്റ് ബഷാര്‍ അല്‍ അസദ്, ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി എന്നിവരടക്കം രാഷ്ട്രത്തലവന്മാര്‍ പങ്കെടുക്കുന്നുണ്ട്.
ഇതിനിടെ ഇന്ധനം തീര്‍ന്നതോടെ വൈദ്യുതി നിലച്ച ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍ ഷിഫയുടെ പ്രവര്‍ത്തനം സ്തംഭിച്ചു. ഇന്‍കുബേറ്ററിലുള്ള ഒരു കുഞ്ഞ് അടക്കം 5 രോഗികള്‍ മരിച്ചതായി ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. 37 നവജാതശിശുക്കളാണ് അല്‍ ഷിഫയിലെ ഇന്‍കുബേറ്ററിലുള്ളത്. ആശുപത്രി സമുച്ചയം വളഞ്ഞ ഇസ്രയേല്‍ സൈന്യം പുറത്തിറങ്ങുന്നവര്‍ക്കുനേരെ വെടിവയ്പു തുടങ്ങി. തെരുവുകളില്‍ ഇസ്രയേല്‍ സേനയും ഹമാസും തമ്മില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. വൈദ്യുതി നിലച്ച അല്‍ ഷിഫയില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ നിശ്ചലമായി.
തീവ്രപരിചരണവിഭാഗത്തിലുള്ള രോഗികള്‍ മരണത്തിനു കീഴടങ്ങിത്തുടങ്ങിയതായി ആശുപത്രി ഡയറക്ടര്‍ മുഹമ്മദ് അബു സെല്‍മിയ പറഞ്ഞു. അല്‍ ഷിഫയില്‍ നിലവില്‍ 1500 രോഗികളുണ്ട്. 1500 ആരോഗ്യപ്രവര്‍ത്തകരും. അഭയം തേടിയ ഒട്ടേറേപ്പേര്‍ ആക്രമണഭീഷണി കനത്തതോടെ ഒഴിഞ്ഞുപോയെങ്കിലും ഇപ്പോഴും 20,000 പേര്‍ അല്‍ ഷിഫയിലുണ്ട്. ഇവര്‍ക്കാവശ്യമായ ഭക്ഷണമോ വെള്ളമോ ഇല്ലാത്ത സ്ഥിതിയാണ്. സുരക്ഷാപ്രശ്‌നം മൂലം ലോകാരോഗ്യസംഘടനയുമായി ബന്ധപ്പെട്ട ആരോഗ്യപ്രവര്‍ത്തകരും ഗാസ സിറ്റി വിട്ടു.
വടക്കന്‍ ഗാസയിലെ അല്‍ഖുദ്‌സ് ആശുപത്രിയെയും ഇസ്രയേല്‍ ടാങ്കുകള്‍ വളഞ്ഞു. ഇവിടെയും ആശുപത്രിയിലേക്കു വെടിവയ്പുണ്ടായി. ആശുപത്രികളില്‍ ഹമാസിന്റെ താവളങ്ങളുണ്ടെന്നാണ് ഇസ്രയേല്‍ ആരോപിക്കുന്നത്. ഹമാസ് ഇത് നിഷേധിക്കുന്നു. ഇതുവരെ ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഗാസയില്‍ 11,070 പേര്‍ കൊല്ലപ്പെട്ടു. 2700 പേരെ കാണാതായി. ഹമാസ് കമാന്‍ഡറായ അഹ്മദ് സിയാമിനെ വധിക്കാനാണ് വടക്കന്‍ ഗാസയില്‍ അഭയകേന്ദ്രമാക്കിയ അല്‍ ബുറാഖ് സ്‌കൂളില്‍ കഴിഞ്ഞദിവസം ബോംബിട്ടതെന്ന് ഇസ്രയേല്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha























