ഇസ്രായേല്‍ സൈന്യം ശക്തമായ ആക്രമണം അഴിച്ചുവിട്ടതോടെ, അൽഷിഫ ആശുപത്രിയുടെ പ്രവർത്തനം നിലച്ചു; ചികിത്സ ലഭിക്കാതെ ആശുപത്രിയിൽ നരകിക്കുന്നത് ആയിരങ്ങൾ...

ഹമാസിന്റെ ഭൂഗര്‍ഭ തുരങ്കങ്ങള്‍ അല്‍ - ഷിഫ ആശുപത്രിയ്ക്ക് അടിയിലാണെന്ന ഇസ്രയേലിന്റെ ആരോപണത്തിന് പിന്നാലെ, അല്‍ഷിഫ ആശുപത്രിയെ വളഞ്ഞ ഇസ്രായേല്‍ സൈന്യം ശക്തമായ ആക്രമണമാണ് അഴിച്ചുവിട്ടത്. ഇതോടെ ആശുപത്രിയുടെ പ്രവര്‍ത്തനവും നിലച്ചു. നിരവധിപേരാണ് ചികിത്സ ലഭിക്കാതെ ആശുപത്രി സമുച്ചയത്തില്‍ നരകിക്കുന്നത്. അതിനിടെ അല്‍ - ഷിഫ ആശുപത്രിയില്‍ നിന്ന് കുഞ്ഞുങ്ങളെയും അവശനിലയിലായ മറ്റ് രോഗികളെയും സുരക്ഷിത ആശുപത്രികളിലേക്ക് മാറ്റാന്‍, വഴിയൊരുക്കുമെന്ന് ഇസ്രയേല്‍ സേന അറിയിച്ചു.
വൈദ്യുതി നിലച്ചതോടെ ഇന്‍ക്യുബേറ്ററിലുണ്ടായിരുന്ന രണ്ട് കുഞ്ഞുങ്ങള്‍ അടക്കം 12 രോഗികള്‍ മരണത്തിന് കീഴടങ്ങിരുന്നു. നിലവില്‍ 45 കുഞ്ഞുങ്ങള്‍ അല്‍ - ഷിഫയിലുണ്ട്. അല്‍ - ഖുദ്‌സ് ആശുപത്രിയിലെ വൈദ്യുതിയും നിലച്ചു. അതിനിടെ നിരന്തര ആക്രമണത്തിലൂടെ ഗാസയിലെ ആശുപത്രികളിലെ ആശയവിനിമയ സംവിധാനങ്ങള്‍ ഇസ്രായേല്‍ തകര്‍ത്തതിനാല്‍ മേഖലയില്‍ കൊല്ലപ്പെട്ടവരുടെ കണക്കുകള്‍ ലഭിക്കുന്നില്ലെന്ന് ഐക്യരാഷ്ട്ര സഭ അറിയിച്ചു.
വെള്ളിയാഴ്ച മുതല്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഗാസയിലെ മരണസംഖ്യയെകുറിച്ച് വിവരങ്ങള്‍ ഒന്നും ലഭ്യമല്ലെന്ന് ഫലസ്തീനിലെ യു.എന്‍ ദുരിതാശ്വാസ ഏജന്‍സി അറിയിച്ചു. ഫലസ്തീന്‍ എന്‍ക്ലേവിന്റെ വടക്ക് ഭാഗത്തുള്ള അല്‍-ശിഫ കോംപ്ലക്സ് ഉള്‍പ്പെടെയുള്ള ആശുപത്രികള്‍ ഇസ്രായേല്‍ സൈന്യം ഉപരോധിച്ചതിനെ തുടര്‍ന്ന് രോഗികളെ പരിചരിക്കാന്‍ പാടുപെടുകയാണ് ഡോക്ടര്‍മാര്‍. വൈദ്യുതിയില്ലാത്തതുമൂലം ഇന്‍ക്യുബേറ്ററുകള്‍ പ്രവര്‍ത്തിക്കാത്തതുമൂലം മൂന്ന് നവജാതശിശുക്കളാണ് അല്‍-ശിഫയില്‍ മരിച്ചത്.
നിരന്തരമായ വെടിവെപ്പും ബോംബാക്രമണവും ഇതിനോടകം ഗുരുതരമായ സാഹചര്യങ്ങളെ വഷളാക്കുന്നതായി ഡബ്‌ള്യൂ എച്ച് ഒ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. അല്‍-ശിഫ ആശുപത്രി അധികൃതരുമായി ആശയവിനിമയം പുനഃസ്ഥാപിച്ചുവെന്നും അവിടുത്ത സ്ഥിതിഗതികള്‍ ഭയാനകവും അപകടകരവുമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉടന്‍ വെടിനിര്‍ത്തല്‍ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സുരക്ഷിത താവളമാകേണ്ട ആശുപത്രികള്‍ മരണത്തിന്റെയും നാശത്തിന്റെയും നിരാശയുടെയും ദൃശ്യങ്ങളായി മാറുമ്പോള്‍ ലോകത്തിന് നിശബ്ദത പാലിക്കാന്‍ കഴിയില്ല,''ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. വൈദ്യുതിയും വെള്ളവുമില്ലാതെ സുരക്ഷിതമായി പുറത്തേക്ക് കടക്കാതെ രോഗികളും ജീവനക്കാരും വിനാശകരമായ സാഹചര്യമാണ് നേരിടുന്നതെന്ന് അല്‍-ശിഫ ആശുപത്രിയിലെ ന്യൂറോ സര്‍ജന്‍ ഡോ നിദാല്‍ അബു ഹാദ്രൂസ് പറഞ്ഞു.
''ഇത് അധികകാലം തുടരാനാവില്ല. ജീവനക്കാരെയും രോഗികളെയും രക്ഷിക്കാന്‍ അടിയന്തര ഇടപെടല്‍ ആവശ്യമാണ്,'' അബു ഹാദ്രൂസ് അല്‍ ജസീറയോട് വ്യക്തമാക്കി. ബോംബാക്രമണത്തില്‍ അല്‍ -ശിഫയിലെ മൂന്ന് നഴ്‌സുമാര്‍ കൊല്ലപ്പെട്ടതായി അധിനിവേശ ഫലസ്തീന്‍ പ്രദേശത്തെ യുഎന്‍ ദുരിതാശ്വാസ ഏജന്‍സി ഞായറാഴ്ച ഏറ്റവും പുതിയ അപ്ഡേറ്റില്‍ അറിയിച്ചു.
വടക്കന്‍ ഗാസയിലെ കമാല്‍ അദ്വാന്‍ ആശുപത്രിയുടെ പ്രധാന ജനറേറ്ററില്‍ ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിവെച്ചതായി ആശുപത്രി ഡയറക്ടര്‍ അഹമ്മദ് അല്‍ കഹ്ലൗട്ട് അല്‍ ജസീറയോട് പറഞ്ഞു.
https://www.facebook.com/Malayalivartha























