ഉത്തരാഖണ്ഡിൽ നിർമ്മാണത്തിലിരുന്ന ടണലിന്റെ ഒരുഭാഗം ഇടിഞ്ഞു... കുടുങ്ങിപ്പോയ തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുന്നു...നാൽപ്പതുപേർ കുടുങ്ങിയിട്ട് 24 മണിക്കൂർ... ആർക്കും പരിക്കേറ്റിട്ടില്ലെന്നുമാണ് അധികൃതർ പറയുന്നത്....

ഉത്തരാഖണ്ഡിൽ നിർമ്മാണത്തിലിരുന്ന ടണലിന്റെ ഒരുഭാഗം ഇടിഞ്ഞുവീണതിനെത്തുടർന്ന് ഉളളിൽ കുടുങ്ങിപ്പോയ തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുന്നു. നാൽപ്പത് തൊഴിലാളികളാണ് കുടുങ്ങിക്കിടക്കുന്നതെന്നാണ് റിപ്പോർട്ട്. ഇവരുമായി വാക്കിടോക്കി വഴി ബന്ധപ്പെട്ടെന്നും ആർക്കും പരിക്കേറ്റിട്ടില്ലെന്നുമാണ് അധികൃതർ പറയുന്നത്. കുടുങ്ങിക്കിടക്കുന്നവർക്ക് പൈപ്പുവഴി വെള്ളവും ഭക്ഷണവും എത്തിക്കുന്നതും തുടരുകയാണ്. എല്ലാവരെയും പുറത്തെത്തിക്കുംവരെ ഈ രീതി തുടരാനാണ് തീരുമാനം.13 മീറ്റർ വീതിയുള്ള തുരങ്കത്തിനുള്ളിലെ അവശിഷ്ടങ്ങൾ നീക്കം ചെയ്ത് തൊഴിലാളികൾക്ക് പുറത്തേക്ക് വരാനുള്ള പാത ഒരുക്കാനാണ് ഇപ്പോഴത്തെ ശ്രമം. തുരങ്കത്തിന്റെ തകർന്ന ഭാഗം പ്രവേശന കവാടത്തിൽ നിന്ന് 200 മീറ്റർ അകലെയാണ്. യന്ത്രസഹായത്തോടെ ഇരുപതുമീറ്ററോളം സ്ഥലത്തെ അവശിഷ്ടങ്ങൾ നീക്കം ചെയ്തിട്ടുണ്ട്. ദേശീയ- സംസ്ഥാന ദുരന്ത നിവാരണ സേനകളുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം.
അഗ്നിശമന സേനയും നാഷണൽ ഹൈവേ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപറേഷൻ ലിമിറ്റഡ് ഉദ്യോഗസ്ഥരും സഹായത്തിനുണ്ട്.
ഉത്തരകാശിയിൽ ഇന്നലെ പുലർച്ചെ നാലിനായിരുന്നു അപകടം. ഉടൻതന്നെ അവശിഷ്ടങ്ങൾക്കിടയിൽ ചെറിയ വിടവുണ്ടാക്കി ഓക്സിജൻ പൈപ്പ് കടത്തിവിട്ട് അകത്ത് കുടുങ്ങിപ്പോയവർക്ക് ശ്വാസ തടസമുണ്ടാവാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചിരുന്നു.യമുനോത്രി ധാമിൽ നിന്ന് ഉത്തരകാശിയിലേക്ക് നിർമ്മിക്കുന്ന ഛാർധാം റോഡ് പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന ടണലാണ് ഇടിഞ്ഞത്.ഉത്തരകാശിയിലെ ദണ്ഡൽഗാവിനേയും സിൽക്യാരയേയും ബന്ധിപ്പിക്കുന്നതാണ് ടണൽ. ഛാർധാം റോഡ് പദ്ധതിയുടെ ഭാഗമായാണ് നിർമ്മാണം. പദ്ധതി നടപ്പായാൽ ഉത്തരകാശിയിൽനിന്ന് യമനോത്രി ധാമിലേക്കുള്ള ദൂരം 26 കിലോമീറ്ററായി കുറയും. നാഷണൽ ഹൈവേ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപറേഷൻ ലിമിറ്റഡാണ് തുരങ്കം നിർമ്മിക്കുന്നത്.തൊഴിലാളികൾ സുരക്ഷിതരാണെന്നും ഓക്സിജൻ സിലിണ്ടറുകളുടെ ലഭ്യതയുണ്ടെന്നും പൈപ്പ് വഴി അധിക ഓക്സിജൻ വിതരണം ചെയ്യുന്നുണ്ടെന്നും അധികൃതർ പറഞ്ഞു. എന്നാൽ കുടുങ്ങിയ തൊഴിലാളികളുമായി ആശയവിനിമയം നടത്താൻ സാധിച്ചിട്ടില്ലെന്നും അവർ പറഞ്ഞു.കുടുങ്ങിക്കിടക്കുന്ന തൊഴിലാളികൾക്ക് അതിനുള്ളിൽ ശ്വസോച്ഛ്വാസം ചെയ്യാനും നീങ്ങി നിൽക്കാനുമുള്ള ഇടമുണ്ടെന്ന് ജില്ലാ ദുരന്തനിവാരണ (ഡിസാസ്റ്റർ മാനേജ്‌മെന്റ്) ഓഫീസർ ദേവേന്ദ്ര പട്‌വാൾ ഇന്ത്യൻ എക്സ്‌പ്രസ്സിനോട് പറഞ്ഞു. “തൊഴിലാളികൾ തിങ്ങിനിറഞ്ഞിട്ടില്ല, നടക്കാനും ശ്വസിക്കാനും 400 മീറ്ററോളം ഇടമുണ്ട് എന്നതാണ് ഇതിൽ ആശ്വാസകരമായ കാര്യം.
അവർക്ക് എട്ട് മുതൽ 10 മണിക്കൂർ വരെ എളുപ്പത്തിൽ അതിജീവിക്കാൻ ആവശ്യമായ ഓക്സിജൻ ഉണ്ട്, അത് അവരെ രക്ഷപ്പെടുത്താൻ ഞങ്ങൾക്ക് മതിയായ സമയം നൽകും, ”അദ്ദേഹം പറഞ്ഞു.ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ചിന്യാലിസൗർ ഹെലിപാഡും സജീവമാക്കി. ഇത് കൂടാതെ ആരോഗ്യ പ്രവർത്തകരുടെ ഒരു സംഘവും നാല് ആംബുലൻസുകളും വിന്യസിച്ചിട്ടുണ്ട്.സാറ്റലൈറ്റ് ഫോണും ലൈറ്റിങ് സംവിധാനങ്ങളും പ്രവർത്തനക്ഷമമാക്കി, കൂടാതെ രണ്ട് അധിക ജെസിബി മെഷീനുകൾ പിഡബ്ല്യുഡിയിൽ നിന്ന് അയച്ചിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.വിവിധ വകുപ്പുകളിൽ നിന്നായി 160 ഉദ്യോഗസ്ഥരെ സ്ഥലത്ത് നിയോഗിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ അവധി റദ്ദാക്കി, റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെട്ടു.തുരങ്കത്തിന്റെ പ്രവേശന കവാടത്തിൽ നിന്ന് 200 മീറ്റർ അകലെയാണ് മണ്ണിടിച്ചിലിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. ഈ സമയം തൊഴിലാളികൾ തുരങ്കത്തിനുള്ളിൽ 2500 മീറ്റർ അകലെയായിരുന്നു.36 തൊഴിലാളികൾ കുടുങ്ങിയതായി ആദ്യം പറഞ്ഞിരുന്നെങ്കിലും പിന്നീട് ഇത് 40 ആണെന്ന് കണ്ടെത്തി.
40 പേരിൽ ഒരാൾ മാത്രം ഉത്തരാഖണ്ഡിൽ നിന്നുള്ളവരാണ്, മറ്റുള്ളവരെല്ലാം ബീഹാർ, പശ്ചിമ ബംഗാൾ, യുപി, ജാർഖണ്ഡ്, ഒഡീഷ, അസം, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്.നാഷനൽ ഹൈവേസ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന്റെ മേൽനോട്ടത്തിൽ നവയുഗ എൻജിനീയറിങ് കമ്പനിയാണ് ഓൾ-വെതർ റോഡ് പദ്ധതിക്ക് കീഴിൽ വരുന്ന നാലര ( 4.5) കിലോമീറ്റർ തുരങ്കം നിർമിക്കുന്നത്. അടുത്ത ഫെബ്രുവരിയോടെ തുരങ്കം പൂർത്തിയാകുമെന്നായിരുന്നു പ്രതീക്ഷ.
https://www.facebook.com/Malayalivartha























