ഇന്ധനമില്ലാത്തതിനാല്‍, ഫ്രീസറിൽ നിന്ന് പുറത്തെടുത്ത മൃതദേഹങ്ങൾ സംസ്‌കരിക്കാന്‍ കഴിയാതെ അല്‍-ഷിഫ ജീവനക്കാര്‍; പിഞ്ചുകുഞ്ഞുങ്ങള്‍ അടക്കമുള്ളവരുടെ നൂറുകണക്കിന് മൃതദേഹങ്ങള്‍ അഴുകിത്തുടങ്ങി...

പുറം ലോകത്ത് നിന്ന് ഗാസയിലെ ആശുപത്രികളെ വേര്‍പെടുത്തിയ ഇസ്രായേല്‍ സേന അവിടങ്ങളില്‍ സമാനതകളില്ലാത്ത ആക്രമണം തുടരുമ്പോള്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ കഴിയാതെ അല്‍-ഷിഫ ജീവനക്കാര്‍. ഉപരോധിച്ച എന്‍ക്ലേവില്‍ ഇസ്രയേല്‍ നടത്തിയ നിരന്തരമായ ബോംബാക്രമണത്തെത്തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ കൊല്ലപ്പെട്ട നൂറിലധികം പേരുടെ, മൃതദേഹങ്ങള്‍ അടക്കം ചെയ്യാന്‍ അല്‍-ഷിഫ ആശുപത്രിയിലെ ജീവനക്കാര്‍ പാടുപെടുകയാണെന്ന് ഗാസയിലെ ആരോഗ്യമന്ത്രി പ്രതികരിച്ചു.
പ്രവര്‍ത്തിപ്പിക്കാനുള്ള ഇന്ധനമില്ലാത്തതിനാല്‍ പ്രധാന ഫ്രീസറില്‍ നിന്ന് മൃതദേഹങ്ങള്‍ പുറത്തെടുത്തിരുന്നു. ഇവ കാരണം മറ്റ് പകര്‍ച്ചവ്യാധികള്‍ ഉണ്ടാവാതിരിക്കാന്‍ ഉടന്‍ ഖബറടക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇസ്രായേല്‍ ഇടതടവില്ലാതെ ബോംബിങ് നടത്തുന്നതിനാല്‍ അത് സാധിക്കുന്നില്ല'' -അല്‍ശിഫ ആശുപത്രി സര്‍ജന്‍ മര്‍വാന്‍ അബൂസാദ ബി.ബി.സിക്ക് അയച്ച വോയ്സ് നോട്ടില്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു.
വൈദ്യുതി നിലച്ചതോടെ അല്‍ശിഫയിലെ മോര്‍ച്ചറിയില്‍ ഉണ്ടായിരുന്ന പിഞ്ചുകുഞ്ഞുങ്ങള്‍ അടക്കമുള്ളവരുടെ നൂറുകണക്കിന് മൃതദേഹങ്ങള്‍ അഴുകിത്തുടങ്ങിയതായാണ് അധികൃതര്‍ അറിയിക്കുന്നത്. ഈ മൃതദേഹങ്ങള്‍ ഖബറടക്കാനോ ആശുപത്രിയില്‍ കുമിഞ്ഞുകൂടുന്ന മെഡിക്കല്‍ മാലിന്യങ്ങള്‍ തള്ളാനോ കഴിയാതെ ദുരിതത്തിലാണ് ജീവനക്കാര്‍.
ആശുപത്രി ഇസ്രായേല്‍ സൈനികര്‍ വളഞ്ഞതിനാല്‍ മൃതദേഹങ്ങള്‍ ഖബറടക്കാന്‍ പുറത്തിറങ്ങാന്‍ പോലും കഴിയുന്നില്ല. അങ്ങനെ ഇറങ്ങുന്നവരെ ഇസ്രയേലി ഷൂട്ടര്‍മാര്‍ വെടിവെച്ചിട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒക്ടോബര്‍ 7 മുതല്‍ ഗാസയില്‍ ഓരോ ദിവസവും ശരാശരി 320 പേരാണ് ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
നിരന്തര ബോംബാക്രമണത്തെത്തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളിലായി കൊല്ലപ്പെട്ട നൂറുകണക്കിന് മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ അല്‍-ശിഫ ആശുപത്രിയിലെ ആശുപത്രി ജീവനക്കാര്‍ പാടുപെടുകയാണെന്ന് ഗാസ ആരോഗ്യമന്ത്രി മയി അല്‍ കൈല വാര്‍ത്ത ഏജന്‍സിയായ വഫയോട് വ്യക്തമാക്കുകയായിരുന്നു.
ആശുപത്രി കോംപ്ലക്സില്‍ മെഡിക്കല്‍ മാലിന്യം കുമിഞ്ഞുകൂടുന്നത് ജീവനക്കാരുടെ ആരോഗ്യത്തെ അപകടത്തിലാക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. നിലവില്‍ ഹോസ്പിറ്റലില്‍ പുതിയ രോഗികളെ പ്രവേശിപ്പിക്കുന്നില്ല. നിരന്തര ആക്രമണത്തിലൂടെ ഗാസയിലെ ആശുപത്രികളിലെ ആശയവിനിമയ സംവിധാനങ്ങള്‍ ഇസ്രായേല്‍ തകര്‍ത്തതിനാല്‍ മേഖലയില്‍ കൊല്ലപ്പെട്ടവരുടെ കണക്കുകള്‍ ലഭിക്കുന്നില്ലെന്ന് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കിരുന്നു.
https://www.facebook.com/Malayalivartha























