ഗാസയിലെ ആശുപത്രിയിലാണ് ബന്ദികളാക്കിയവരെ പാർപ്പിച്ചിരിക്കുന്നത് എന്ന സൂചന....കുട്ടികളുടെ ആശുപത്രിയുടെ ബേസ്‌മെന്റിലാണ്....നിറയെ ഗ്രനേഡുകളും ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും സൂക്ഷിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്ന് സൈനിക വക്താവ്...

ഗാസയിലെ ആശുപത്രിയിലാണ് ബന്ദികളാക്കിയവരെ പാർപ്പിച്ചിരിക്കുന്നത് എന്ന സൂചന ലഭിച്ചതായി ഇസ്രായേൽ സൈന്യം. കുട്ടികളുടെ ആശുപത്രിയുടെ ബേസ്‌മെന്റിലാണ് ഇവരുള്ളതെന്ന് സൂചന നൽകുന്ന വീഡിയോകളും ചിത്രങ്ങളുമാണ് ഇസ്രായേൽ സൈന്യം പങ്കു വച്ചിരിക്കുന്നത്. കാൻസർ ബാധിതരായ കുട്ടികളെ ചികിത്സിക്കുന്ന റാന്തിസി ഹോസ്പിറ്റലിന്റെ ബേസ്‌മെന്റിലാണ് ഹമാസിന്റെ ഈ രഹസ്യ കേന്ദ്രമുള്ളത്.ഇവിടെ നിറയെ ഗ്രനേഡുകളും ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും സൂക്ഷിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്ന് സൈനിക വക്താവ് റിയർ അഡ്മിറൽ ഡാനിയൽ ഹഗാരി പറഞ്ഞു. ബന്ദികളാക്കപ്പെട്ടവരും ഈ ആയുധ ശേഖരത്തിന് നടുവിൽ ഉണ്ടെന്നുള്ള സൂചനകളാണ് ലഭിച്ചിരിക്കുന്നത്. ഏകദേശം സ്ഥിരീകരണം ആയെങ്കിലും വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറയുന്നു.ചെറിയ അടുക്കള ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഇതിനുള്ളിൽ ഒരുക്കിയിട്ടുണ്ട്.
ആശുപത്രികൾ ഉൾപ്പെടെ നിയന്ത്രണത്തിലാക്കിയ ശേഷമാണ് ഹമാസ് ഇവിടെ നിന്നും തങ്ങളുടെ സൈനികർക്ക് നേരെ ഭീകരർ ആക്രമണം നടത്തിയതെന്ന് ഹഗാരി പറയുന്നു. ഹമാസിന്റെ കമാൻഡ് സെന്ററുകളെല്ലാം ഗാസയിലെ പ്രധാന ആശുപത്രികളോട് ചേർന്നാണ് ഉണ്ടാക്കിയിരിക്കുന്നത്. സാധാരണക്കാരേയും രോഗികളേയും ഹമാസ് മനുഷ്യകവചങ്ങളായി ഉപയോഗിക്കുകയാണെന്നും ഇസ്രായേൽ ആരോപിച്ചിരുന്നു.ആശുപത്രിയിൽ കഴിഞ്ഞ 3 ദിവസത്തിനുള്ളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 32 ആയി.ഇതിൽ 3 ശിശുക്കളും ഉണ്ടെന്ന് ഫലസ്തീൻ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇന്ധന ക്ഷാമം തുടർന്നാൽ 36 കുട്ടികളുടെ ജീവൻ അപകടത്തിലാവുമെന്ന് ഡോക്ടർമാർ ആശങ്ക പ്രകടിപ്പിച്ചു. രണ്ടാമത്തെ വലിയ ആശുപത്രിയായ അൽ ഖദ്‌സും ഇസ്രയേൽ സേന നിയന്ത്രണത്തിലാക്കി.
ഗസ്സയിലെ പ്രവർത്തനം നിർത്തേണ്ടി വരുമെന്ന് യുഎൻ മനുഷ്യാവകാശ സംഘടനയും അറിയിച്ചു.ആശുപത്രിയിലെ നവജാത ശിശുക്കളടക്കമുള്ളവരെ സുരക്ഷിതമായി മാറ്റണമെന്ന് ലോകാരോഗ്യ സംഘടന അഭ്യർത്ഥിച്ചിട്ടുണ്ട്. കുട്ടികൾ അടക്കമുള്ളവർ ഇന്ധനക്ഷാമം മൂലം മരണത്തോടടുക്കുകയാണ്. അതേസമയം, ആശുപത്രിയുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനായതായും സംഘടന അറിയിച്ചു. അതിനിടെ അൽ ഷിഫ ആശുപത്രിക്ക് ജനറേറ്റർ പ്രവർത്തിപ്പിക്കാൻ 300 ലീറ്റർ ഇന്ധനം നൽകിയെങ്കിലും ഹമാസ് തടഞ്ഞതായി ഇസ്രയേൽ ആരോപിച്ചു. ആരോപണം ഹമാസ് തള്ളി.ഗസ്സ മുനമ്പിന്റെ വടക്കൻ മേഖല നിയന്ത്രണത്തിൽ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ഇസ്രയേൽ ആശുപത്രികൾ ലക്ഷ്യംവയ്ക്കുന്നത്. വടക്കൻ ഗസ്സ മുഴുവൻ ഒഴിപ്പിക്കുമെന്നാണ് ഇസ്രയേൽ പ്രഖ്യാപിച്ചിട്ടുള്ളത്. ഗസ്സയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളിൽ മരണം 11,240 ആയെന്നും ഇതിൽ 40% കുട്ടികളാണെന്നും ഫലസ്തീൻ ആരോഗ്യമന്ത്രാലയം പറഞ്ഞു. തെക്കൻ ഗസ്സയിലെ ഖാൻ യൂനിസിൽ ഇസ്രയേൽ ആക്രമണത്തിൽ 3 ഫലസ്തീൻകാർ കൊല്ലപ്പെട്ടു.
20 പേർക്ക് പരുക്കേറ്റു. ലബനനിലെ ഹിസ്ബുല്ല സഖ്യം നടത്തിയ ആക്രമണത്തിൽ ഒരു ഇസ്രയേൽ സൈനികൻ കൊല്ലപ്പെടുകയും 6 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇതിനിടെ ഇറാൻ ബന്ധമുള്ള ഭീകരർക്കെതിരെ സിറിയയിൽ യുഎസ് 2 തവണ വ്യോമാക്രമണം നടത്തി.നിരവധി ഉന്നത ഹമാസ് നേതാക്കളെ കൊലപ്പെടുത്തിയതായും ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് അവകാശപ്പെട്ടു. അഞ്ഞൂറോളം റോക്കറ്റുകൾ വിട്ട് ഇസ്രയേലിലേക്ക് അപ്രതീക്ഷിത ആക്രമണം നടത്തി ഒരു മാസം തികയുമ്പോഴേക്കും ഹമാസിന് ഗസ്സയുടെ നിയന്ത്രണം നഷ്ടമായെന്നായിരുന്നു യോവ് ഗാലന്റ് പറഞ്ഞത്. ഗസ്സയിലെ ഹമാസ് ഭരണകേന്ദ്രം ഇസ്രയേൽ സൈന്യം പിടിച്ചെടുത്തിട്ടുണ്ട്.ഗസ്സയുടെ നിയന്ത്രണം അവർക്ക് നഷ്ടപ്പെട്ടുകഴിഞ്ഞു. വടക്കൻ ഗസ്സ വിട്ട് ഹമാസ് തെക്കോട്ട് പലായനം ചെയ്യുകയാണ്. അവരുടെ ഭരണ കേന്ദ്രങ്ങൾ ജനം കയ്യേറി കൊള്ളയടിക്കുകയാണ്. ഹമാസ് മുൻ ഇന്റലിജൻസ് തലവൻ മുഹമ്മദ് ഖാമിസിനെ ഞങ്ങൾ വധിച്ചു-ഇതാണ് ഇസ്രയേൽ പ്രഖ്യാപനം.
https://www.facebook.com/Malayalivartha






















