"പരമ രഹസ്യം" എന്ന് ലേബൽ ചെയ്തിരിക്കുന്ന ആക്രമണ പദ്ധതികളിൽ ഉന്നത പരിശീലനം ലഭിച്ച രണ്ട് ഹമാസ് യൂണിറ്റുകൾക്ക് കൈമാറിയത്, ഗ്രാമങ്ങൾ വളയാനും, നുഴഞ്ഞ് കയറി കുട്ടികൾ ഉൾപ്പടെയുള്ളവരെ ബന്ദികളാക്കി കൊലപ്പെടുത്താനും...

ഒക്ടോബർ ഏഴിന്, അപ്രതീക്ഷിതമായി ഇസ്രയേലിനെ ആക്രമിച്ച് യുദ്ധ കാഹളം മുഴക്കിയ, ഹമാസ് ഭീകരർ, ആക്രമണം നടത്താനായി ഏകദേശം ഒരു വർഷത്തോളം ഗൂഡാലോചന നടത്തിയെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. പിന്നാലെ യുദ്ധ പരിശീലനവും നേടി. ഇപ്പോഴിതാ ഇസ്രയേലുമായുള്ള യുദ്ധത്തിൽ കൊല്ലപ്പെട്ട ഭീകരരിൽ നിന്ന് കിട്ടിയ ചില തെളിവുകൾ ഏറെ ആശങ്ക ഉയർത്തുന്നതാണ്. ഇസ്രായേലിലെ ഒരുകൂട്ടം വിദ്യാർത്ഥികളെ ബന്ദികളാക്കി വിലപേശാനും, കൊലപ്പെടുത്താനും ഹമാസ് പദ്ധതികൾ ഇട്ടിരുന്നതായി ഒരു അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
അറബിയിൽ "പരമ രഹസ്യം" എന്ന് ലേബൽ ചെയ്തിരിക്കുന്ന ആക്രമണ പദ്ധതികളിൽ ഉന്നത പരിശീലനം ലഭിച്ച രണ്ട് ഹമാസ് യൂണിറ്റുകൾക്ക് ഗ്രാമങ്ങൾ വളയാനും, നുഴഞ്ഞുകയറാനും കുട്ടികൾ ഉൾപ്പെടെയുള്ള സിവിലിയൻമാർ ഒത്തുകൂടുന്ന സ്ഥലങ്ങൾ ലക്ഷ്യമിടാനുമുള്ള ഉത്തരവുകൾ നൽകുന്നതാണെന്ന്, റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഹമാസ് ഭീകരരുടെ മൃതദേഹങ്ങളിൽ നിന്ന് ഇസ്രായേൽ കണ്ടെത്തിയ രേഖകളിൽ വിശദമായ ഭൂപടങ്ങൾ ഉൾപ്പെടുന്നു, കൂടാതെ സാധാരണക്കാരെയും സ്കൂൾ കുട്ടികളെയും, കൊല്ലാനോ ബന്ദികളാക്കാനോ ഹമാസ് ഉദ്ദേശിച്ചിരുന്നതായി ചില സൂചനകളും കാണിക്കുന്നു.
"ടോപ്പ് സീക്രട്ട്" എന്ന് ലേബൽ ചെയ്‌തിരിക്കുന്ന ഒരു പേജ് കഫർ സാദിന്റെ ആക്രമണ പദ്ധതിയെ വിവരിക്കുന്നതാണ്. ഗാസയുമായി അതിർത്തി പങ്കിടുന്ന ഓരോ കിബ്ബൂട്ട്‌സിലും ഹമാസ് ആസൂത്രിതമായി രഹസ്യ വിവരങ്ങൾ ശേഖരിക്കുകയും, സ്ത്രീകളെയും കുട്ടികളെയും മനഃപൂർവം ലക്ഷ്യമിടുന്നത് ഉൾപ്പെടെ ഓരോ ഗ്രാമത്തിനും പ്രത്യേക ആക്രമണ പദ്ധതികൾ തയ്യാറാക്കുകയും ചെയ്തിരുന്നതായി വിപുലമായ രേഖകൾ കാണിക്കുന്നതായി ഇസ്രായേൽ ഉദ്യോഗസ്ഥർ പറഞ്ഞു.
അന്വേഷണം നടക്കുമ്പോൾ പേര് വെളിപ്പെടുത്താൻ വിസമ്മതിച്ച ഒരു ഐഡിഎഫ് ഉദ്യോഗസ്ഥൻ, പരമാവധി സിവിലിയൻ അപകടങ്ങൾ ഉറപ്പാക്കുന്നതിനുള്ള ആസൂത്രണത്തിന്റെ അളവ് തന്നെ അമ്പരപ്പിച്ചുവെന്ന് പറഞ്ഞു. ഒരു കൂട്ട ഭീകരാക്രമണത്തിന് വേണ്ടിയുള്ള ഇത്തരത്തിലുള്ള വിശദമായ ആസൂത്രണം താൻ ഒരിക്കലും കണ്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ട ഹമാസ് ഭീകരരുടെ പക്കൽ നിന്നും ലഭിച്ച രേഖകൾ, ഭൂപടങ്ങൾ, ആയുധങ്ങൾ എന്നിവയിൽ നിന്നാണ് ഇസ്രായേലിന് ഈ വിവരം ലഭിച്ചത്. ഇസ്രായേലിനെതിരെ ആക്രമണം നടത്തുന്നത് വഴി മിഡിൽ ഈസ്റ്റും ഇസ്രായേലുമായുള്ള സംഘർഷത്തിലേക്ക് നയിക്കുകയായിരുന്നു ഹമാസിന്റെ ലക്ഷ്യം.
പരമാവധി ഇസ്രായേലികളെ കൊലപ്പെടുത്തുക, പരമാവധി പേരെ ബന്ദികളാക്കുക എന്നതായിരുന്നു ഹമാസിന് ലഭിച്ച നിർദ്ദേശം. ഇറക്കുമതി ചെയ്ത എകെ-47 റൈഫിളുകൾ, റോക്കറ്റ്-പ്രൊപ്പൽഡ് ഗ്രനേഡുകൾ, ഹാൻഡ്ഗണ്ണുകൾ എന്നിവ ഉപയോഗിക്കാനുള്ള വിദഗ്ധ പരിശീലനം ഗാസ മുനമ്പിൽ വച്ച് ഹമാസ് ഭീകരർക്ക് ലഭിച്ചിരുന്നു. ഇസ്രായേലിലെ ഓരോ നഗരങ്ങളുടെയും വലിപ്പവും ആകൃതിയും മറ്റ് പ്രത്യേകതകളും ഹമാസ് വിശദമായി പഠിച്ചു. ഇസ്രായേലിന്റെ വെബ്‌സൈറ്റുകളും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന ഫോട്ടോഗ്രാഫുകളും അവർ പഠനവിധേയമാക്കി.
ഗാസയിലേക്ക് കടന്നുകയറി ആക്രമണം നടത്താൻ ഇസ്രായേലിനെ പ്രേരിപ്പിക്കുന്ന വിധത്തിൽ ജൂതരാഷ്‌ട്രത്തെ പ്രകോപിപ്പിക്കണമെന്നായിരുന്നു ഹമാസിന്റെ ഉദ്ദേശ്യം. അതുമൂലം ഗാസയിലെ സാധാരണക്കാർക്ക് ജീവഹാനിയുണ്ടാകുന്നതും ഹമാസിന് സ്വീകാര്യമായിരുന്നു. കാരണം ഇസ്രായേലും അറബ് രാജ്യങ്ങളും തമ്മിൽ അടുത്ത കാലത്തായി ഉടലെടുത്തിട്ടുള്ള ബന്ധങ്ങളെ തച്ചുടയ്‌ക്കുകയായിരുന്നു ഹമാസിന്റെ ലക്ഷ്യം. അതിനായി സാധാരണക്കാരെ ബലിയർപ്പിക്കാനും അവർ തയ്യാറായിരുന്നുവെന്ന് ഇസ്രായേൽ ഇന്റലിജൻസ് വിഭാഗം കണ്ടെത്തി.
ഇസ്രായേലിനെ ഹമാസ് ആക്രമിക്കുന്നതിന് മുന്നോടിയായി പാലസ്തീനിലെ ഇസ്ലാമിക് ജിഹാദിനും ഹമാസിനും വേണ്ടി ഏകദേശം അഞ്ഞൂറോളം പേരെ ഇറാൻ പരിശീലിപ്പിച്ചുവെന്ന് ദി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തിരുന്നു. പലസ്തീൻ ഭീകരസംഘടനയായ ഹമാസിന് ഇറാൻ പിന്തുണ നൽകിയെന്നതിന് ഏറ്റവും വലിയ തെളിവാണ് ഇത്. കര, വായു, സമുദ്ര മാർഗങ്ങളിലൂടെ ഇസ്രായേലിനെ ആക്രമിക്കാൻ ഹമാസ് ഭീകരർക്ക് പ്രത്യേക പരിശീലനം നൽകിയത് ഇറാന്റെ സൈനിക വിഭാഗമായ ഇസ്ലാമിക് റെവലൂഷണറി ഗാർഡ് കോർപ്‌സ് ആണെന്നാണ് കണ്ടെത്തൽ.
ഓഗസ്റ്റ് മുതൽ പരിശീലനം നടന്നിരുന്നു. നിരവധി പ്രാദേശിക സഖ്യസംഘടനകളുടെ ഭാഗമാണ് ഹമാസ്. മിഡിൽ ഈസ്റ്റിനോടും ഇസ്രയേലിനോടുമുള്ള യു.എസ്. നയങ്ങളെ എതിര്‍ക്കുന്ന ലെബനനിലെ ഇസ്ലാമിസ്റ്റ് ഗ്രൂപ്പായ ഹിസ്ബുള്ള, ഇറാന്‍, സിറിയ രാജ്യങ്ങളും ഉള്‍പ്പെടുന്ന ഒരു പ്രാദേശിക സഖ്യത്തിന്റെ ഭാഗമാണിവർ. പലസ്തീനിലെ രണ്ടാമത്തെ വലിയ സായുധ സംഘടമായ ഇസ്ലാമിസ്റ്റ് ജിഹാദും ഇസ്രയേലിനെതിരേ പ്രവര്‍ത്തിക്കാനായി ഹമാസുമായി കൈകോര്‍ക്കാറുണ്ട്. ഗാസയിലെ വിവിധ സായുധ ഗ്രൂപ്പുകള്‍ക്കിടയില്‍ സൈനിക പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന ജോയിന്റ് ഓപ്പറേഷന്‍ റൂമിലെ സജീവസാന്നിധ്യമാണിവര്‍.
https://www.facebook.com/Malayalivartha






















