തുരങ്കങ്ങളില്‍ ചിലത് തകര്‍ക്കുന്നതില്‍ വിജയിച്ചിട്ടുണ്ടെന്ന് ഇസ്രായേല്‍ സേന അവകാശപ്പെടുമ്പോൾ, വെല്ലുവിളിയായി മാറുന്നത് എട്ടുകാലി വലകള്‍ കണക്കെ പരസ്പര ബന്ധിതമായ, തുരങ്ക ചെയിൻ...

ഹമാസിനെ തുടച്ച് നീക്കുകയെന്ന പ്രഖ്യാപിത ലക്ഷ്യവുമായി, വടക്കന്‍ ഗാസയില്‍ ഇസ്രായേല്‍ സൈന്യം മുന്നേറുമ്പോള്‍, വര്‍ഷങ്ങളായി ഭീകര സംഘം സൂക്ഷ്മമായി തയ്യാറാക്കിയ തുരങ്ക ശ്രംഘല തകര്‍ക്കുക എന്നത് ഏറെ വെല്ലുവിളിയായി മാറുകയാണ്. അതിസൂക്ഷ്മമായി നിര്‍മിച്ചെടുത്ത, എട്ടുകാലി വലകള്‍ കണക്കെ പരസ്പര ബന്ധിതമായ പ്രവിശാലമായ തുരങ്കങ്ങളില്‍ ചിലത് തകര്‍ക്കുന്നതില്‍ വിജയിച്ചിട്ടുണ്ടെന്ന് ഇസ്രായേല്‍ സേന അവകാശപ്പെടുന്നു. ഒരു മാസം കഴിഞ്ഞും ഇതിനുള്ളില്‍ കയറി എന്തെങ്കിലും ചെയ്യാന്‍ ഇസ്രായേലിനായിട്ടില്ല.
അതിനാല്‍, മാസങ്ങളേറെ എടുത്തുള്ള ദീര്‍ഘമായ പ്രക്രിയയാകും അവ പൂര്‍ണമായി തുടച്ചുനീക്കലെന്ന് തുര്‍ക്കിയിലെ അറ്റ്‌ലാന്റിക് കൗണ്‍സില്‍ സീനിയര്‍ ഫെലോ റിച്ചാര്‍ഡ് ഊറ്റ്‌സെന്‍ പറയുന്നു. 'മെട്രോ'യെന്നാണ് ഹമാസ് തുരങ്കങ്ങളെ ഇസ്രായേല്‍ വിളിക്കുന്നത്. ഗാസയിലുടനീളം നൂറുകണക്കിന് കിലോമീറ്റര്‍ നീളത്തില്‍ ഇവ വ്യാപിച്ചുകിടക്കുന്നുണ്ട്. 2021ലെ ഇസ്രായേല്‍ സേനയുടെ കണക്കുകൂട്ടലില്‍ 300 കിലോമീറ്റര്‍ നീളമെങ്കിലുമുണ്ട് അവക്ക്. ശരാശരി 15 മുതല്‍ 60 മീറ്റര്‍ വരെയാണ് താഴ്ച. ഇവയില്‍ ചിലത് ഓക്‌സിജന്‍ ടാങ്കുകള്‍, വാട്ടര്‍ പൈപ്പുകള്‍, വൈദ്യുതി വിളക്കുകള്‍ എന്നിവ ഉപയോഗിച്ച് സര്‍വീസ് ചെയ്തിട്ടുണ്ട്.
അല്‍ ജസീറ 2021-ല്‍ ഇത് സംബന്ധിച്ച എക്സ്‌ക്ലൂസീവ് വീഡിയോ, പുറത്ത് വിട്ടിരുന്നു. അതില്‍ കോണ്‍ക്രീറ്റ് ഉറപ്പിച്ച ഇടനാഴികള്‍, പ്രവര്‍ത്തിക്കുന്ന ഒരു ഫോണ്‍ ലൈനും, ആയുധങ്ങള്‍ സൂക്ഷിക്കുന്ന മുറികളും ഉള്ള ഒരു ഭൂഗര്‍ഭ ഓഫീസിലേക്ക് നയിക്കുന്നത് കാണിക്കുന്നുണ്ട്. ഈ സംവിധാനത്തിന് ഒരു ചുറ്റളവ് ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു, ഉപരിതലത്തില്‍ നിന്ന് നശിപ്പിക്കാന്‍ എളുപ്പമല്ലാത്ത ആഴം കുറഞ്ഞ തുരങ്കങ്ങള്‍, കൂടാതെ കമാന്‍ഡോ കേന്ദ്രങ്ങള്‍, ആയുധ സംഭരണികള്‍, മിസൈലുകള്‍, കൂടാതെ അടുത്തിടെ ഹമാസ് പിടിച്ചെടുത്ത 240 ഓളം ഇസ്രായേലി തടവുകാരും ഇവിടെയുണ്ടെന്ന് സൈനികര്‍ കരുതുന്നു.
തുരങ്കങ്ങളിലെ പോരാളികള്‍ക്ക് അതിശയിപ്പിക്കുന്ന തരത്തില്‍ ആക്രമണങ്ങള്‍ നടത്താനും ഇസ്രായേലിന്റെ സൈനിക കണ്ണുകള്‍ക്ക് അവരെ കണ്ടെത്താന്‍ കഴിയാതെ, സ്ട്രിപ്പിലൂടെ വേഗത്തില്‍ നീങ്ങാനും അനുവദിക്കുന്ന തരം പ്രത്യേക നിര്‍മ്മിതിയാണ് ഇതിന്റെ ഘടന. കഴിഞ്ഞ 17 വര്‍ഷം ഗാസ ഭരിച്ചതിനൊപ്പം അവിടെ ഏറ്റവും മനോഹരമായ കിടങ്ങുകള്‍ നിര്‍മിക്കുകകൂടിയായിരുന്നു ഹമാസെന്ന് കിങ്‌സ് കോളജ് ലണ്ടന്‍ അസോസിയേറ്റ് പ്രഫസര്‍ ആന്‍ഡ്രിയാസ് ക്രീഗ് പറയുന്നു.
1980കളില്‍ ഈജിപ്തില്‍നിന്ന് ചരക്കുകള്‍ എത്തിക്കാന്‍ ആദ്യമായി നിര്‍മിച്ചുതുടങ്ങിയ തുരങ്കങ്ങളാണ് പിന്നീട് കൂടുതല്‍ ആഴവും സൂക്ഷ്മതയുമുള്ള സൈനിക സംവിധാനം കൂടിയായി മാറിയത്. ആദ്യമായി തുരങ്കം ഉപയോഗിച്ച് ആക്രമണം നടക്കുന്നത് 2001ലാണ്. ഇസ്രായേല്‍ സൈനിക പോസ്റ്റ് ഭൂഗര്‍ഭ അറയില്‍നിന്നുള്ള ബോംബ് ഉപയോഗിച്ച് തകര്‍ക്കുകയായിരുന്നു അന്ന്. അതും കഴിഞ്ഞ് അഞ്ചു വര്‍ഷം കഴിഞ്ഞാണ് ഇത് ഏറെ വളര്‍ന്ന സംവിധാനമാണെന്ന് ഇസ്രായേല്‍ തിരിച്ചറിയുന്നത്.
https://www.facebook.com/Malayalivartha






















