ഹമാസുകളെ ലക്ഷ്യമിട്ട് അൽഷിഫ ആശുപത്രിയിൽ ഇസ്രായേൽ സൈന്യത്തിന്റെ ഓപ്പറേഷൻ; ബന്ദികളുടെ കൈമാറ്റ ചർച്ചകളിൽ പ്രതീക്ഷയില്ലെന്ന് ഇസ്‌ലാമിക് ജിഹാദ്:- അൽ ശിഫ ആശുപത്രിയിൽ ഇന്ന് മാത്രം കൊല്ലപ്പെട്ടത് 40 രോഗികൾ:- ആശുപത്രിയിൽ റെയ്ഡ് തുടരുന്നു...

ഗാസ സിറ്റിയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ-ഷിഫയിൽ ഐഡിഎഫ് സൈനികർ, റെയ്ഡ് നടത്തുന്നു. ഹമാസുകളെ ലക്ഷ്യമിട്ടുള്ള ഓപ്പറേഷൻ ആണ് ഇതെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. ഹമാസും ഗാസയിലെ മറ്റ് തീവ്രവാദികളും അൽ-ഷിഫ ഉൾപ്പടെയുള്ള മറ്റ് ആശുപത്രികളിൽ ഒളിക്കാനും, ബന്ദികളെ പാർപ്പിക്കാനുമായി കെട്ടിടങ്ങൾക്ക് അടിയിലെ ഭൂഗർഭ തുരങ്കങ്ങൾ ഉപയോഗിക്കുന്നതായി വിവരങ്ങൾ ലഭിച്ചുവെന്ന് വൈറ്റ് ഹൗസ് പറയുന്നു. സൈറ്റിന് കീഴിൽ ഹമാസിന്റെ കമാൻഡ് സെന്റർ പ്രവർത്തിക്കുന്നുവെന്ന് ഇസ്രായേൽ സൈന്യം നേരത്തെ
ആരോപിച്ചിരുന്നു. ഇത് ഡോക്ടർമാരും, ഹമാസ് സംഘടനയും നിഷേധിച്ചിരുന്നു. നൂറുകണക്കിന് മെഡിക്കൽ സ്റ്റാഫ് അംഗങ്ങളും രോഗികളും സാധാരണക്കാരും അഭയം പ്രാപിക്കുന്ന അൽഷിഫയിൽ റെയ്ഡ് തുടരുകയാണ്. അതിനിടെ ഗാസ സിറ്റിയിലെ അൽ-ഖുദ്‌സ് ഹോസ്പിറ്റലിൽ നിന്ന് "രോഗികളെയും പരിക്കേറ്റവരെയും അവരുടെ കുടുംബങ്ങളെയും മെഡിക്കൽ ടീമുകളെയും" ഒഴിപ്പിച്ചതായി പലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റി അറിയിച്ചു.
അൽ ശിഫ ആശുപത്രിയിൽ ഇന്ന് മാത്രം കൊല്ലപ്പെട്ടത് 40 രോഗികളാണ്. ആവശ്യത്തിന് ഇന്ധനം ലഭിക്കാത്തത് മൂലം ഗാസയിലെ 36ൽ 22 ആശുപത്രികളുടെയും പ്രവർത്തനം നിലച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു. പ്രവർത്തിക്കുന്ന ആശുപത്രികളിൽ അവശ്യ സേവനത്തിന് മാത്രമുള്ള വിഭവങ്ങളേയുള്ളൂവെന്നും അധികൃതർ പറഞ്ഞു. 39-ാം ദിവസവും തുടരുന്ന ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ 11,240 ഫലസ്തീനികളാണ് കൊല്ലപ്പെട്ടതായാണ് മുമ്പ് അധികൃതർ അറിയിച്ചത്.
ഇതിൽ 4630 പേർ കുട്ടികളും 3130 പേർ സ്ത്രീകളുമാണ്. 29,000ത്തിലധികം പേർക്ക് പരിക്കേറ്റു. ഇതിൽ 70 ശതമാനവും സ്ത്രീകളും കുട്ടികളുമാണ്. വെസ്റ്റ് ബാങ്കിലെ തൂൽകറമിൽ ഇസ്രായേൽ ആക്രമണം തുടരുകയാണെന്ന് റെഡ് ക്രസന്റ് കുറ്റപ്പെടുത്തി. ആക്രമണത്തിൽ ഏഴ് പേരാണ് കൊല്ലപ്പെട്ടത്.
ആംബുലൻസിൽ നിന്ന് പരിക്കേറ്റവരെയടക്കം ഇസ്രായേൽ സേന അറസ്റ്റ് ചെയ്തുവെന്നും റെഡ് ക്രസൻറ് കുറ്റപ്പെടുത്തി. അതിനിടെ, ബന്ദികളുടെ കൈമാറ്റ ചർച്ചകളിൽ പ്രതീക്ഷയില്ലെന്ന് ഇസ്‌ലാമിക് ജിഹാദ് വ്യക്തമാക്കി. ചർച്ചയുടെ രീതിയും ഇസ്രായേലിന്റെ പ്രതികരണവും പിൻമാറാൻ പ്രേരിപ്പിക്കുന്നുവെന്നും പറഞ്ഞു.
https://www.facebook.com/Malayalivartha






















