ഇസ്രായേലിനെതിരെ ആക്രമണം തുടരുമെന്ന് ഹൂതികൾ:- സൈന്യം ഇസ്രായേൽ കപ്പലുകളെ ലക്ഷ്യം വച്ചിട്ടുണ്ടെന്ന് മുന്നറിയിപ്പ്...

ഇസ്രായേലിനെതിരെ ആക്രമണം തുടരുമെന്ന് യെമനിലെ ഹൂതികൾ വ്യക്തമാക്കി. സൈന്യം ഇസ്രായേൽ കപ്പലുകളെ ലക്ഷ്യം വെച്ചിട്ടുണ്ടെന്നും ഹൂതികൾ പറഞ്ഞു. അതേ സമയം ഹമാസിന് ഗാസയ്ക്ക് മേലുള്ള നിയന്ത്രണം നഷ്ടമായെന്ന അവകാശവാദവുമായി ഇസ്രായേൽ രംഗത്ത് വന്നു. ഗാസയിലെ ഹമാസിന്റെ പാർലമെന്റ് മന്ദിരം പിടിച്ചെടുത്തെന്നും ഇസ്രായേൽ പറഞ്ഞു. എന്നാൽ ഇസ്രായേലിന്റെ രണ്ട് സൈനികരെ കൊലപ്പെടുത്തിയതായും 48 മണിക്കൂറിനിടെ 20 സൈനിക വാഹനങ്ങൾ തകർത്തതായും ഹമാസ് അറിയിച്ചു.
ഗാസ സിറ്റിയെ പൂർണ നിയന്ത്രണത്തിൽ കൊണ്ടുവരാനായി നഗരത്തിലെ എല്ലാ ആശുപത്രികളെയും വളഞ്ഞിരിക്കുകയാണ് ഇസ്രായേൽ. ഇന്ധനം കൂടി തടഞ്ഞതോടെ എല്ലാ ആശുപത്രികളും പ്രവർത്തനം നിലച്ചു. ഗാസ സിറ്റിയിലെ അൽ ശിഫ ആശുപത്രിയിൽ കെട്ടിക്കിടക്കുന്ന നൂറിലധികം മൃതദേഹങ്ങളിൽ പലതും തെരുവുനായ്ക്കൾ ഭക്ഷിക്കാൻ തുടങ്ങിയിരിക്കുകയാണ്. ഏറ്റവും വലിയ ആശുപത്രിയായ അൽശിഫയിൽ നവജാതശിശുക്കടക്കം നിരവധി രോഗികൾ മരണത്തിന് കീഴടങ്ങുകയാണ്.
മൃതദേഹങ്ങൾ ആശുപത്രി കോമ്പൗണ്ടിൽ സംസ്‌കരിക്കാൻ ഒരുങ്ങുകയാണ് ജനങ്ങൾ. ഗാസയിലെ ആശുപത്രികൾ ശ്മശാനസമാനമായെന്ന് ലോകാരോഗ്യസംഘടനയും മുന്നറിയിപ്പ് നൽകി. ശിശുക്കളെ മാറ്റാൻ തയാറാണെന്നും എന്നാൽ കുട്ടികളെ മറ്റു ആശുപത്രിയിലേക്ക് മാറ്റാൻ ഒരു മാർഗവും ഇല്ലെന്ന് ഗാസ ആരോഗ്യ മന്ത്രി അറിയിച്ചു.
രണ്ടായിരത്തോളം കാൻസർ രോഗികൾ മരുന്നില്ലാതെ മരണത്തിന്റെ വക്കിലാണ്. ഇന്ധനമില്ലാത്തതിനാൽ തെക്കൻ ഗാസയിലെ കുടിവെള്ള വിതരണം യുഎൻ നിർത്തി. യൂറോപ്യൻ ഗാസ ആശുത്രിയിലെ വെള്ളവും തീർന്നു. ജബാലിയ അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 30 പേർ കൊല്ലപ്പെടുകയും ചെയ്തു.
https://www.facebook.com/Malayalivartha






















