അൽഷിഫ ആശുപത്രിയ്ക്കുള്ളിൽ ഡോക്ടർമാരെയും രോഗികളെയും ചോദ്യം ചെയ്ത് സൈന്യം:- ആശുപത്രിയുടെ പ്രധാന കെട്ടിടങ്ങളുടെ, വാതിലുകളില്‍ ഒന്നിലധികം ഇലക്ട്രോണിക് ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ചു:- ഇസ്രയേലിന്റെ അവകാശ വാദങ്ങൾ പിന്തുണയ്ക്കുന്ന തെളിവുകൾ എവിടെയെന്ന് ഹമാസ്...

കനത്ത വെടിവെപ്പിന്റെയും ടാങ്ക് ഷെല്ലുകളുടെയും മറവില്‍, ഇസ്രായേല്‍ സൈന്യം അല്‍-ഷിഫ ആശുപത്രിയുടെ പ്രധാന കെട്ടിടങ്ങള്‍- അത്യാഹിത വിഭാഗം, പ്രത്യേക ശസ്ത്രക്രിയാ വിഭാഗം, പ്രസവ വാര്‍ഡ് എന്നിവ റെയ്ഡ് ചെയ്തു. കെട്ടിടങ്ങളിലെ മുറികളില്‍ ഇസ്രായേല്‍ സൈനികര്‍ തിരച്ചില്‍ നടത്തി. ഡോക്ടര്‍മാരെയും മെഡിക്കല്‍ സ്റ്റാഫിനെയും വ്യക്തിഗതമായി ചോദ്യം ചെയ്തു. ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടത്, ഹമാസിന്റെ നേതൃത്വമോ അംഗങ്ങളോ അവരുടെ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അല്‍-ഷിഫ ആശുപത്രി ഉപയോഗിക്കുന്നു എന്നായിരുന്നു.
എന്നാല്‍ ഈ അവകാശവാദങ്ങളെ പിന്തുണയ്ക്കുന്നതിന് ഇതുവരെ വ്യക്തമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ല എന്നതാണ് വസ്തുത. ഇസ്രായേല്‍ സൈന്യം ആശുപത്രിയുടെ പ്രധാന കെട്ടിടങ്ങളുടെ, വാതിലുകളില്‍ ഒന്നിലധികം ഇലക്ട്രോണിക് ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ചു. മെഡിക്കല്‍ ടീം അംഗങ്ങളായാലും, രോഗികളായാലും ഔദ്യോഗിക ഇലക്ട്രോണിക് ഗേറ്റുകളിലൂടെ മാത്രമേ പുറത്തേയ്ക്ക് ആയിരുന്നാലും, അകത്തേയ്ക്കായാലും പ്രവേശിക്കാന്‍ പാടുള്ളു. ആശുപത്രിക്കുള്ളില്‍ കഴിയുന്ന മൂവായിരത്തോളം പേരെക്കുറിച്ച് ആശങ്കയുണ്ടെന്നും, അവര്‍ സുരക്ഷിതരായിരിക്കുമെന്ന് യാതൊരു ഉറപ്പുമില്ലെന്നും ഷിഫാ ആശുപത്രി ജീവനക്കാര്‍ പറയുന്നു.
ഫലസ്തീന്‍ നേതാവ് യാസര്‍ അറാഫത്തിന്റെ തുല്‍ക്കറെമിലെ സ്മാരകം ഇസ്രായേല്‍ ബുള്‍ഡോസറുകള്‍ തകര്‍ത്തതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്ത് വരുന്നുണ്ട്. തുല്‍ക്കറെം അഭയാര്‍ത്ഥി ക്യാമ്പില്‍ മണിക്കൂറുകള്‍ നീണ്ട റെയ്ഡിനിടെ ഇസ്രായേല്‍ സേന കുറഞ്ഞത് എട്ട് ഫലസ്തീനികളെ കൊന്നതായി ഡോക്ടര്‍മാര്‍ വെളിപ്പെടുത്തുന്നു.
ആശുപത്രിക്കുള്ളില്‍ ഹമാസിന്റെ സൈനിക കേന്ദ്രമുണ്ട് എന്നാണ് ഇസ്രായേലിന്റെ വാദം. ആശുപത്രിയെ ഹമാസ് ആക്രമണങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ടെന്ന് വൈറ്റ് ഹൗസ് വക്താവും ആരോപിച്ചിരുന്നു. എന്നാല്‍ ആരോപണം ഹമാസ് അധികൃതര്‍ നിഷേധിക്കുകയാണ്. ഇതിന് തെളിവു നല്‍കാനും ഹമാസ് ഇസ്രായേലിനെ വെല്ലുവിളിച്ചു. ആശുപത്രി സമുച്ചയത്തിന് അകത്തു നിന്ന് വലിയ സ്ഫോടന ശബ്ദം കേട്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു. അല്‍ ഷിഫയിലെ എമര്‍ജന്‍സി വിഭാഗത്തിലാണ് ആദ്യം സേന കടന്നു കയറിയതെന്ന് ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. തൊട്ട് പിന്നാലെ ടാങ്കുകളുമെത്തി. ഇസ്രായേല്‍ സൈന്യം നടത്തുന്നത് യുദ്ധക്കുറ്റമാണെന്നും മനുഷ്യത്വത്തിനെതിരെയുള്ള കുറ്റകൃത്യമാണെന്നും ഹമാസ് ഭരണകൂടം ആരോപിച്ചു.
അല്‍ ഷിഫ ആശുപത്രിയില്‍ ഡോക്ടര്‍മാരും രോഗികളും വീടു നഷ്ടപ്പെട്ട ആളുകളും മാത്രമേയുള്ളൂവെന്ന് ഗാസ ആരോഗ്യമന്ത്രാലയം വക്താവ് അഷ്റഫ് അല്‍ ഖുദ്രി പറഞ്ഞു. ഭയക്കാനോ ഒളിക്കാനോ ഒന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആശുപത്രിയില്‍ 650 പേര്‍ ചികിത്സയിലുണ്ടെന്ന് അല്‍ ജസീറ റിപ്പോര്‍ട്ടു ചെയ്യുന്നു. 5000-7000 അഭയാര്‍ത്ഥികളും ആശുപത്രി സമുച്ചയത്തിന് അകത്തുണ്ട്. നേരത്തെ, ആശുപത്രിയിലേക്കുള്ള വെള്ളവും വെളിച്ചവും ഇസ്രായേല്‍ വിച്ഛേദിച്ചിരുന്നു. ഇന്ധനം തീര്‍ന്ന് ഇരുട്ടിലായതോടെ ഇന്‍ക്യുബേറ്ററിലുണ്ടായിരുന്ന ഏഴ് നവജാത ശിശുക്കള്‍ ഉള്‍പ്പെടെ 36 പേര്‍ മരണത്തിന് കീഴടങ്ങി.
https://www.facebook.com/Malayalivartha

























