അല്‍ഷിഫ ആശുപത്രിയിലെ ഡോക്ടര്‍മാരോട് ഒഴിഞ്ഞ് പോകണമെന്ന് ഇസ്രായേൽ; മരുന്ന് സംഭരണശാല ബോംബിട്ട് തകർത്തു: ആശുപത്രി ഗേറ്റും മതിലും തകര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഉള്ളില്‍ കടന്ന സേന, നിരവധി പേരെ പിടികൂടി വിവസ്ത്രരാക്കി, കണ്ണ് കെട്ടി അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി...

ഗാസയിലെ അല്‍ശിഫ ആശുപത്രിയില്‍ ഇസ്രയേലിന്റെ വേട്ട തുടരുന്നു. അല്‍ഷിഫ ആശുപത്രിയിലെ ഡോക്ടര്‍മാരോട് ഒഴിഞ്ഞ് പോകണമെന്ന് ഇസ്രയേലിന്റെ ഭീഷണി. ആശുപത്രിയില്‍ അഭയം തേടിയിരുന്ന നിരവധി പേരെ ഇസ്രായേല്‍ അറസ്റ്റ് ചെയ്തു. അല്‍ശിഫ ആശുപത്രിയിലെ മരുന്ന് സംഭരണശാല ബോംബിട്ട് തകര്‍ക്കുകയും ചെയ്തു. അല്‍ശിഫ ആശുപത്രിയില്‍ നിന്ന് പുറത്ത് കടക്കാന്‍ ശ്രമിച്ചവര്‍ക്ക് നേരെയും ഇസ്രായേല്‍ സൈന്യം വെടിയുതിര്‍ക്കുന്നുണ്ട്.
ഇസ്രായേല്‍ തന്നെ സുരക്ഷിത വഴി എന്ന് പറഞ്ഞ വാതിലിലൂടെ പുറത്ത് കടക്കാന്‍ ശ്രമിച്ചവരെയാണ് സേന വെടിവെച്ചത്. അല്‍ഷിഫയില്‍ മുപ്പതോളം പേര്‍ കൊല്ലപ്പെട്ടു. ഇസ്രായേല്‍ സൈന്യം ശിഫ ആശുപത്രിക്കുള്ളില്‍ കടന്നത് മുതല്‍ക്കെ രോഗികള്‍ പരിഭ്രാന്തരാണ്. ഹമാസ് കേന്ദ്രം കണ്ടെത്താനാണ് നടപടിയെന്നാണ് ഇസ്രായേല്‍ വിശദീകരണം.
ബുധനാഴ്ച മണിക്കൂറുകള്‍ നീണ്ട റെയ്ഡിനിടെ ആയുധങ്ങള്‍ കണ്ടെത്തിയെന്ന അവകാശവാദം ഹമാസ് നിരസിച്ചതിനാല്‍, ഇസ്രായേല്‍ സൈന്യം ഗാസ സിറ്റിയിലെ അല്‍-ഷിഫ മെഡിക്കല്‍ കോംപ്ലക്‌സില്‍ വീണ്ടും റെയ്ഡ് നടത്തുന്നുവെന്ന് ആശുപത്രിക്കുള്ളിലെ ഒരു ഡോക്ടര്‍ പറഞ്ഞു. ദിവസങ്ങള്‍ നീണ്ട ഉപരോധത്തിനും ആക്രമണങ്ങള്‍ക്കും വെടിവെപ്പിനുമൊടുവിലാണ് ഇസ്രായേല്‍ സേന ആശുപത്രിയിലേക്ക് ഇരച്ചുകയറിയത്.
ചൊവ്വാഴ്ച രാത്രി പ്രാദേശിക സമയം ഒമ്പതോടെ വെടിയുതിര്‍ത്തും ബോംബെറിഞ്ഞും ആശുപത്രി ഗേറ്റും മതിലും തകര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഉള്ളില്‍ കടന്ന സേന നിരവധിപേരെ പിടികൂടിയതായി 'അല്‍ ജസീറ' റിപ്പോര്‍ട്ട് ചെയ്തു. വിവസ്ത്രരാക്കിയും കണ്ണുകെട്ടിയും ഇവരെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി. ആശുപത്രി ജീവനക്കാരും ഡോക്ടര്‍മാരും അഭയം തേടിയെത്തിയവരുമടക്കം 200ഓളം പേരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
ആശുപത്രിക്കടിയിലെ ഭൂഗര്‍ഭ തുരങ്കത്തില്‍ ഹമാസ് സൈനിക കേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ആരോപിച്ചാണ് അതിക്രമം. ഹമാസും ഗാസ ആരോഗ്യമന്ത്രാലയവും പല തവണ ആരോപണം നിഷേധിച്ചിട്ടും ആശുപത്രി പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെ ദിവസങ്ങളായി ചുറ്റും തമ്പടിച്ചിരിക്കുകയായിരുന്നു ഇസ്രായേല്‍ സേന. ഇന്ധനം തീര്‍ന്ന് വൈദ്യുതിയും വെള്ളവും മരുന്നുമില്ലാതെ ആശുപത്രിയില്‍ ദുരിത ജീവിതം നയിച്ചിരുന്ന നവജാത ശിശുക്കളടക്കമുള്ളവരുടെ ജീവന്‍ ഇതോടെ കൂടുതല്‍ അപകടത്തിലായി. ആശുപത്രികളെ കുരുതിക്കളമാക്കുന്ന ഇസ്രായേല്‍ നടപടിയെ ഐക്യരാഷ്ട്രസഭയടക്കം ലോകരാജ്യങ്ങള്‍ അപലപിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























