അല്‍ശിഫയില്‍ നടത്തിയ ആക്രമണം നെതന്യാഹുവിന് പണി വരുന്നു;ലോകരാജ്യങ്ങള്‍ ഇസ്രയേലിനെതിരെ തിരിയുന്നു,അടിയന്തരമായി അന്വേഷണം പ്രഖ്യാപിക്കണമെന്ന് ഖത്തര്‍,സ്ത്രീകളേയും കുട്ടികളേയും കൊന്നൊടുക്കി കൊണ്ടുള്ള ഈ യുദ്ധം അംഗീകരിക്കാനാകില്ല,ഇസ്രയേല്‍ ഭരണകൂടം മറുപടി പറയണമെന്ന് അറബ് രാഷ്ട്രങ്ങള്‍

അല്‍ശിഫ ആശുപത്രിയ്ക്ക് നേരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ചൊടിച്ച് ലോകരാജ്യങ്ങളും യുഎന്നും. ആശുപത്രികള്‍ യുദ്ധഭൂമിയല്ലെന്നും യുഎന്‍ തുറന്നടിച്ചു. അടിയന്തരമായി അന്വേഷണം പ്രഖ്യാപിക്കണമെന്നായിരുന്നു ആശുപത്രിയിലെ സൈനിക നടപടിയോട് ഖത്തറിന്റെ പ്രതികരണം. 36 നവജാത ശിശുക്കളും 2300 ഓളം രോഗികളും ആശുപത്രി ജീവനക്കാരും സാധാരണ പൗരന്‍മാരും ആശുപത്രിക്കുള്ളില്‍ അഭയം തേടിയിട്ടുണ്ടെന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോര്‍ട്ട്. ഇവരുടെ ജീവന്‍ എങ്ങനെ സുരക്ഷിതമാക്കും എന്നതില്‍ ഇതുവരേക്കും വ്യക്തമായ മറുപടി ഇസ്രയേലിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.
നെതന്യാഹു ചെയ്ത് കൂട്ടുന്നത് അംഗീകരിക്കാനാകില്ലെന്ന് ലോകരാജ്യങ്ങള്‍ വ്യക്തമാക്കുന്നു. ഫ്രാന്‍സും,കാനഡയും ഇപ്പോള്‍ തന്നെ നെതന്യാഹുവിനെതിരെ തിരിഞ്ഞു. സ്ത്രീകളേയും കുട്ടികളേയും കൊന്നൊടുക്കി കൊണ്ടുള്ള ഈ യുദ്ധം അംഗീകരിക്കാനാകില്ല. അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ നെതന്യാഹു മറുപടി പറയേണ്ടി വരുമെന്ന് മുന്നറിയിപ്പ്. ഹമാസിനെ ഒരിക്കലും അംഗീകരിക്കുന്നില്ല എന്നാല്‍ അവരെ ഉന്മൂലനം ചെയ്യാനെന്ന് പറഞ്ഞ് ഇറങ്ങിത്തിരിച്ച ഇസ്രയേല്‍ സേന ഗാസയുടെ സാധാരണ ജനങ്ങളെ ഉന്മൂലനം ചെയ്യുകയാണെന്ന് ഖത്തര്‍ നിലപാട് അറിയിച്ചു. വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കൂ ബന്ദികളെ വിട്ടുതരാമെന്ന് ഹമാസ് അറിയിച്ചിട്ടും അതിനും വഴങ്ങാതെ രക്തരൂക്ഷിതമായ യുദ്ധം തുടരുകയാണ് നെതന്യാഹു ഭരണകൂടമെന്ന് ഖത്തറും പൊട്ടിത്തെറിക്കുന്നു. അറബ് രാഷ്ട്രങ്ങള്‍ ഇതിനോടകം ഇസ്രയേലിന് എതിരായിക്കഴിഞ്ഞു. നെതന്യാഹു ഇതിന് വലിയ വിലകൊടുക്കേണ്ടി വരുമെന്ന് അറബ് രാഷ്ട്രങ്ങളുടെ മുന്നറിയിപ്പ്.
ഒരു ബെല്ലും ബ്രേക്കുമില്ലാത്ത നെതന്യാഹുവിന്റെ പോക്കില്‍ അമേരിക്കയും ഞെട്ടലിലാണ്. അമേരിക്കയാണ് എല്ലാത്തിനും പിന്നിലെന്ന് രാഷ്ട്രത്തലവന്മാര്‍ ആരോപണം ഉന്നയിച്ചതോടെ ബൈഡനും ഉത്തരംമുട്ടി. യുദ്ധത്തില്‍ നിന്ന് ഇസ്രായേലിനെ തടയാന്‍ വിസമ്മതിക്കുന്ന യു.എസ് പ്രസിഡന്റ് ജോ ബൈഡനെതിരെ കോടതി കയറി ന്യൂയോര്‍ക് ആസ്ഥാനമായ മനുഷ്യാവകാശ സംഘടന. യു.എസ്, രാജ്യാന്തര ചട്ടങ്ങള്‍ നിര്‍ബന്ധിച്ചിട്ടും ഇസ്രായേല്‍ വംശഹത്യ തടയുകയെന്ന ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ പരാജയപ്പെട്ടെന്ന് കാണിച്ചാണ് 'സെന്റര്‍ ഫോര്‍ കോണ്‍സ്റ്റിറ്റിയൂഷനല്‍ റൈറ്റ്‌സ് കാലിഫോര്‍ണിയ ഫെഡറല്‍ കോടതിയില്‍ പരാതി നല്‍കിയത്. ഏറ്റവുമടുത്ത സഖ്യകക്ഷിയും ഏറ്റവും ശക്തരായ സഹായിയും ഏറ്റവും വലിയ സൈനിക സഹായ ദാതാവുമെന്ന നിലക്ക് ഇസ്രായേലിനെതിരെ നടപടിയെടുക്കാന്‍ യു.എസിന് അധികാരമുണ്ട്. എന്നിട്ടും യു.എസ് ഇടപെടുന്നില്ലെന്ന് പരാതിയില്‍ കുറ്റപ്പെടുത്തി.
'ഇസ്രായേലിന് തുടര്‍ന്നും ആയുധങ്ങളും പണവും നയതന്ത്ര പിന്തുണയും നല്‍കുന്നത് തടയണം. ഗസ്സയിലെ നിരപരാധികള്‍ക്കു മേല്‍ നടപ്പാക്കുന്ന വംശഹത്യ അവസാനിപ്പിക്കാന്‍ പ്രസിഡന്റ് ബൈഡന്‍, വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍, പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ എന്നിവര്‍ എല്ലാ നടപടികളും സ്വീകരിക്കണം. ഗസ്സയിലെ ബോംബിങ് അവസാനിപ്പിക്കണം. ഗ്വണ്ടാനമോ തുരുത്തിനു മേലുള്ള ഉപരോധം എടുത്തുകളയണം. ഫലസ്തീനികളെ പുറന്തള്ളുന്നത് തടയുകയും വേണം' പരാതിക്കാര്‍ ആവശ്യപ്പെടുന്നു. 2004ല്‍ തടവുകാര്‍ക്കായി കേസ് നടത്തി സി.സി.ആര്‍ വിജയം കണ്ടിരുന്നു. ഇത്തവണ പക്ഷേ, വംശഹത്യാ ആരോപണം എളുപ്പം തെളിയിക്കാനാകാത്തതായതിനാല്‍ വിജയം എളുപ്പമാകില്ലെന്നും ബൈഡനു മേല്‍ സമ്മര്‍ദമുണ്ടാകില്ലെന്നുമാണ് വിലയിരുത്തല്‍. റുവാണ്ടയില്‍ ടുട്‌സി വിഭാഗക്കാരായ എട്ടു ലക്ഷം പേര്‍ കൊല്ലപ്പെട്ടിട്ടും വംശഹത്യ നടന്നെന്ന ആരോപണം അന്നത്തെ യു.എസ് പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ അംഗീകരിക്കാത്തത് നിയമനടപടികള്‍ക്ക് തടസ്സമായിരുന്നു. അതേ ഗതി തന്നെയാകും ഈ കേസിലുമെന്നാണ് സൂചന.
ഇതിനിടെ ഗസ്സയില്‍ നീണ്ട മാനുഷിക ഇടവേള വേണമെന്ന പ്രമേയം യു.എന്‍ രക്ഷാമസമിതി പാസാക്കി. മാള്‍ട്ട കൊണ്ടുവന്ന പ്രമേയമാണ് പാസായത്. യു.കെ, യു.എസ്, റഷ്യ എന്നിവര്‍ വിട്ടുനിന്നു. അതേസമയം, യു.എന്‍.രക്ഷാസമിതിയുടെ പ്രമേയം ഇസ്രയേല്‍ തള്ളി. ഹമാസിന്റെ പിടിയിലിരിക്കുന്ന എല്ലാ ബന്ദികളേയും, പ്രത്യേകിച്ച് കുട്ടികളെ മോചിപ്പിക്കണമെന്നും ഗാസയിലേക്ക് മാനുഷിക സഹായം അനുവദിക്കുന്നതിനായി ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്നുമായിരുന്നു പ്രമേയം ആവശ്യപ്പെട്ടത്. ഒന്നിനും വഴങ്ങാതെ ആര് പറയുന്നതും കേള്‍ക്കാതെ നെതന്യാഹു മുന്നോട്ട് പോകുകയാണ്. സൈനിക ടാങ്കുകളടക്കം ആശുപത്രി വളപ്പിലേക്ക് ഇരച്ചുകയറി. എല്ലായിടത്തുനിന്നും വെടിയൊച്ച കേള്‍ക്കാമായിരുന്നു. എല്ലാവരും കീഴടങ്ങണമെന്ന് ഉച്ചഭാഷിണിയിലൂടെ വിളിച്ചുപറഞ്ഞു' ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍ ശിഫയില്‍ അതിക്രമിച്ചുകയറി ഇസ്രായേല്‍ സേന നടത്തിയ ഭീകരത എമര്‍ജന്‍സി വിഭാഗം ജീവനക്കാരനായ ഉമര്‍ സാകൂത്ത് വിവരിച്ചു. രോഗികളെയടക്കം അവര്‍ പിടികൂടി ക്രൂരമായി മര്‍ദിച്ചു. മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും സൂക്ഷിച്ചിരുന്ന വെയര്‍ഹൗസ് ബോംബിട്ട് തകര്‍ത്തു. കുട്ടികളും സ്ത്രീകളുമടക്കം ഭയപ്പെട്ട് ഓടുന്ന കാഴ്ചയായിരുന്നു എല്ലായിടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha

























