ഗാസയിലെ ഏറ്റവുംവലിയ ആശുപത്രിയായ അൽശിഫയിൽ സൈനികനടപടി ശക്തമാക്കി ഇസ്രയേൽ സൈന്യം...ഓരോ പതിനഞ്ച് മിനുട്ടിലും ഗസ്സയിൽ ഒരു കുട്ടി കൊല്ലപ്പെടുന്നുണ്ടെന്നാണ് യുനിസെഫിന്റെ കണക്ക്...അത്രതന്നെ സ്ത്രീകളും കൊല്ലപ്പെട്ടു....

ഗാസയിലെ ഏറ്റവുംവലിയ ആശുപത്രിയായ അൽശിഫയിൽ സൈനികനടപടി ശക്തമാക്കി ഇസ്രയേൽസൈന്യം. കെട്ടിടങ്ങളോരോന്നും വെള്ളിയാഴ്ചയും അരിച്ചുപെറുക്കി. അൽശിഫയിൽ ഹമാസിന്റെ യുദ്ധ ഏകോപനകേന്ദ്രം പ്രവർത്തിക്കുന്നെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഇസ്രയേൽ. വ്യാഴാഴ്ചത്തെ തിരച്ചിലിൽ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ, ഗ്രനേഡുകൾ എന്നിവ പിടിച്ചെടുത്തിരുന്നു.ഗാസ ഒറ്റപ്പെട്ടതോടെ ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും വിതരണംചെയ്യുന്നത് നിർത്താൻ ഐക്യരാഷ്ട്രസഭ നിർബന്ധിതരായി. പട്ടിണി വ്യാപകമാകാനുള്ള സാധ്യതയെക്കുറിച്ച് യു.എൻ. മുന്നറിയിപ്പ് നൽകി.ഓരോ പതിനഞ്ച് മിനുട്ടിലും ഗസ്സയിൽ ഒരു കുട്ടി കൊല്ലപ്പെടുന്നുണ്ടെന്നാണ് യുനിസെഫിന്റെ കണക്ക്. ( ഇത് പെരുപ്പിച്ചതാണെന്ന് പറഞ്ഞ് ഇസ്രയേൽ നിഷേധിക്കുന്നുണ്ട്.)
ഇപ്പോൾ ഒന്നരമാസത്തിലേറെയായി തുടരുന്ന യുദ്ധത്തിൽ ഗസ്സയിൽ മാത്രം രണ്ടായിരത്തോളം കുട്ടികൾ കൊല്ലപ്പെട്ടെന്നാണ്, ബ്രിട്ടൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സേവ് ദ ചിൽഡ്രൻ എന്ന സന്നദ്ധസംഘടനയുടെ കണക്കുകൾ. അത്രതന്നെ സ്ത്രീകളും കൊല്ലപ്പെട്ടു.ഏത് യുദ്ധത്തിലും, ഇരകളാക്കപ്പെടുന്നവരിൽ നല്ലൊരു ശതമാനവും കുട്ടികളാണ്. സുഡാനിൽ ആഭ്യന്തകലാപത്തെ തുടർന്ന് ആയിരിക്കണക്കിന് കുട്ടികൾ കൊല്ലപ്പെട്ടു. പത്ത് ലക്ഷത്തിലേറെ കുട്ടികളാണ് അഭയാർഥികളായി മാറിയത്. സിറിയയിൽ 1.4 കോടി കുട്ടികൾക്ക് ജീവിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ടുവെന്നാണ് യുണിസെഫ് പറയുന്നത്.
അഫ്ഗാൻ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഇറാഖ്, മാലി, നൈജീരിയ, സിറിയ, യമൻ, തെക്കൻ സുഡാൻ തുടങ്ങിയ രാജ്യങ്ങളിൽ അടിസ്ഥാന വിദ്യാഭ്യാസം പോലും നിഷേധിക്കപ്പെട്ട ഒരു തലമുറ വളർന്നുവരികയാണ്. 2017 മുതൽ ഓരോ വർഷവും യുദ്ധങ്ങളുടെ ഭാഗമായി ഒരു ലക്ഷം കുട്ടികൾ വരെ കൊല്ലപ്പെടുന്നതായാണ് കണക്കുകൾ. ചികിത്സയുടെ അഭാവത്തിനൊപ്പം ഭക്ഷ്യക്ഷാമം കൂടിയാണ് മരണസംഖ്യ കൂട്ടുന്നതിലേക്ക് നയിക്കുന്നത്.പക്ഷേ ഇതിനേക്കാൾ എല്ലാം ഭീകരമാണ്, ലോകത്തിലെ ഏറ്റവും വലിയ തുറന്ന ജയിൽ എന്ന് അറിയപ്പെടുന്ന ഗസ്സയിലെ കുട്ടികളുടെ അവസ്ഥ. ലോകത്തുള്ള സാധാരണ കുഞ്ഞുങ്ങളെ പോലെയല്ല ഗസ്സയിലെ കുഞ്ഞുങ്ങൾ. കളിക്കാനും പഠിക്കാനും തുടങ്ങി വളരാനുള്ള അവകാശം പോലും നിഷേധിക്കപ്പെടുന്നവരാണ് അവർ.അടിക്കടിയുണ്ടാവുന്ന യുദ്ധവും സൈനിക നടപടികളും മൂലം, കുഞ്ഞുങ്ങൾക്ക് സ്‌കൂളിൽ പോവാൻ പറ്റില്ല. മുതിർന്നവർക്കാവട്ടെ തൊഴിലെടുക്കാൻ പറ്റില്ല.
ദാരിദ്ര്യവും പട്ടിണിയും രോഗവും വൈകല്യങ്ങളും മൂലം ഒരു സമൂഹമാകെ തകർന്നുപോവുകയാണ്. 49 ശതമാനമാണ് ഗസ്സയിലെ തൊഴിലില്ലായ്മ നിരക്ക്. ഭക്ഷ്യക്ഷാമവും പോഷാകാഹാരക്കുറവിനും പുറമേ നിരന്തമുള്ള ആക്രമണ ശബ്ദങ്ങൾ അവരുടെ ഉറക്കത്തെ പോലും ഇല്ലാതാക്കും. വഴിയെ ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കൻ പറ്റാത്ത സ്ഥിതിയിലേക്കാണ് കുട്ടികളുൾപ്പെടെയുള്ളവർ എത്തിപ്പെടുന്നത്. കുട്ടികളെ സ്വഭാവവൈകല്യത്തിലേക്കും ഇത് നയിക്കുന്നുണ്ട്.അൽശിഫ ആശുപത്രിയിലെ ഭൂഗർഭത്താവളങ്ങളിൽ ഹമാസ് ബന്ദികളെ ഒളിപ്പിച്ചിട്ടുണ്ടാകാമെന്ന ആരോപണം ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആവർത്തിച്ചു. ആ ഉറപ്പിലാണ് ബുധനാഴ്ച സൈന്യം ആശുപത്രിക്കകത്ത് പ്രവേശിച്ചതെന്നും ഹമാസുകാരെ കണ്ടെത്തിയാലുടൻ പുറത്തെത്തിക്കുമെന്നും ‘സി.ബി.എസി’ന് നൽകിയ അഭിമുഖത്തിൽ നെതന്യാഹു പറഞ്ഞു.
ഇന്ധനലഭ്യത തടസ്സപ്പെട്ടതോടെ ഗാസയിലെ വാർത്താവിനിമയസംവിധാനങ്ങൾ പൂർണമായും നിലച്ചു. സെർവറുകൾ നിലച്ചെന്നും വാർത്താവിനിമയബന്ധം പുനഃസ്ഥാപിക്കാനുള്ള ഇന്ധനമില്ലെന്നും പലസ്തീൻ വാർത്താവിനിമയ കമ്പനിയായ ‘പാൽട്ടെൽ’ അറിയിച്ചു. ആശയവിനിമയം നഷ്ടപ്പെട്ട ഗാസ ഒറ്റപ്പെടുന്നത് സന്നദ്ധപ്രവർത്തനത്തെ ഗുരുതരമായി ബാധിക്കുമെന്നും ജനങ്ങളെ കൂടുതൽ ദുരിതത്തിലാക്കുമെന്നും യു.എൻ. മുന്നറിയിപ്പുനൽകി.
https://www.facebook.com/Malayalivartha























