ഇസ്രായേലിന്റെ അയൺ ഡോം പ്രതിരോധത്തെ മറികടക്കാൻ കഴിയുന്ന പുതിയ ഹൈപ്പർസോണിക് മിസൈൽ പുറത്തിറക്കി ഇറാൻ...

ഇസ്രായേലിന്റെ അയൺ ഡോം പ്രതിരോധത്തെ മറികടക്കാൻ കഴിയുന്ന പുതിയ ഹൈപ്പർസോണിക് മിസൈൽ പുറത്തിറക്കി ഇറാൻ. 'ഫത്താഹ്' എന്ന് പേരിട്ടിരിക്കുന്ന മിസൈലിന് ശബ്ദത്തിന്റെ 15 ഇരട്ടി വേഗതയിൽ സഞ്ചരിക്കാൻ കഴിവുണ്ടെന്നാണ് ഇറാന്റെ അവകാശവാദം. ഏകദേശം 1,400 കിലോമീറ്ററാണ് ഇതിന്റെ പരിധി. പരമ്പരാഗത ബാലിസ്റ്റിക് മിസൈലുകളിൽ നിന്ന് വ്യത്യസ്തമായി, ഹൈപ്പർസോണിക് മിസൈലുകൾ അന്തരീക്ഷത്തിൽ താഴ്ന്ന ഒരു പാതയിലൂടെ പറക്കാന്‍ സാധിക്കും.
ഇത് ലക്ഷ്യങ്ങളിൽ വേഗത്തിൽ എത്തിച്ചേരാന്‍ സഹായകമാകും. എന്നാല്‍ ഇറാന്റെ ഈ പ്രഖ്യാപനത്തില്‍ അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി മേധാവി റാഫേൽ ഗ്രോസിയെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. പുതിയ പരീക്ഷണം ഇറാന്റെ പ്രതിരോധ രംഗത്ത് അത്രത്തോളം ഗുണകരമാവില്ലെന്നായിരുന്നു ഗ്രോസിയുടെ വാദം.
എയർ ഡിഫൻസ് ഷീൽഡുകളെ പ്രതിരോധിക്കുന്നതിനു വേണ്ടി വികസിപ്പിച്ചെടുത്ത പുതിയ പരീക്ഷണത്തെ തടയാൻ സാധിക്കുന്ന ഒരു സംവിധാനം വികസിപ്പിക്കുന്നതിന് പതിറ്റാണ്ടുകൾ എടുക്കുമെന്നാണ് വിശ്വസിക്കുന്നതെന്ന് ഇറാനറെ ഗാർഡ്‌സ് എയ്‌റോസ്‌പേസ് ചീഫ് ജനറൽ അമീറലി ഹാജിസാദെ പറഞ്ഞിരുന്നു. ഇറാന്റെ മുഖ്യ എതിരാളിയായ ഇസ്രായേലിന് ശക്തമായ പ്രതിരോധ സംവിധാനമാണുള്ളത്. സബ്‌സോണിക്, സൂപ്പർസോണിക് മിസൈലുകളെ നേരിടാൻ ഒന്നിലധികം വ്യോമ പ്രതിരോധ കവചങ്ങളാണ് ഇസ്രയേലിനുള്ളത്.
കഴിഞ്ഞ വർഷം ഉത്തരകൊറിയയുടെ ഹൈപ്പർസോണിക് മിസൈൽ പരീക്ഷണം ലോകത്തിലെ ഒന്നാം കിട രാജ്യങ്ങളെ ആശങ്കയിലാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇറാനും പുതിയ പരീക്ഷണത്തിന് മുതിര്‍ന്നത്. കഴിഞ്ഞ നവംബറിലാണ് ഹൈപ്പർസോണിക് മിസൈല്‍ നിര്‍മിക്കുമെന്ന് ഇറാൻ പ്രഖ്യാപിച്ചത്.
ലെബനനിലെ ഹിസ്ബുള്ളയും യെമനിലെ ഹൂതി വിമതരും ഉൾപ്പെടെയുള്ള ഇറാൻ പിന്തുണയുള്ള മിലിഷ്യകൾ ഇസ്രായേലിനെതിരെ ഒന്നിച്ച് മിഡിൽ ഈസ്റ്റിലുടനീളം ഒരു സമ്പൂർണ യുദ്ധത്തിന് തുടക്കമിടുമെന്ന ഭയത്തിനിടയിലാണ് ഫത്താഹ് പുറത്ത് ഇറക്കിയത്.
https://www.facebook.com/Malayalivartha






















