കണ്ണീരടക്കാനാകാതെ അവര്‍ ഉറക്കെ കരഞ്ഞു;വെടിനിര്‍ത്തലും ബന്ദിമോചനവും ഗാസയില്‍ ഹൃദയഭേദകമായ കാഴ്ചകള്‍,ഇസ്രയേലി തടവില്‍ കഴിഞ്ഞിരുന്നവര്‍ പുതുവെളിച്ചം കണ്ടു,സ്‌കൂള്‍ വിദ്യാര്‍ത്ഥികളും ഇതില്‍ ഉള്‍പ്പെടുന്നു,യുദ്ധക്കെടുതിയിലും ചെറുപുഞ്ചിരി

വെടിനിര്‍ത്തലും ബന്ദിമോചനവും ഗാസയില്‍ ഹൃദയഭേദക കാഴ്ചകളാണ് കാണാനാകുന്നത്. വാക്കുകള്‍ മുറിഞ്ഞ്, ഹൃദയം നുറുങ്ങി...പുതുവെളിച്ചം കണ്ടപ്പോള്‍ സന്തോഷം കൊണ്ടവര്‍ കരഞ്ഞു ഉറക്കെ നിലവിളിച്ചു...പിടിച്ച് നിര്‍ത്താന്‍ പോലുമാകുമായിരുന്നില്ല അവരുടെ വികാരങ്ങളെ. രണ്ടാം നാളിലും അവരെത്തി. വെസ്റ്റ് ബാങ്കിലെ ഓഫര്‍ ജയിലിലെത്തിച്ച പലസ്തീനികളും റഫ അതിര്‍ത്തി വഴി ഇസ്രായേലികളുമാണ് സ്വന്തം നാടുകളിലേക്ക് മടങ്ങിയത്. ഒരു കുറ്റവും ചുമത്താതെ വര്‍ഷങ്ങള്‍ തടവറയിലിട്ട ആയിരക്കണക്കിന് ഫലസ്തീനികളില്‍ പെട്ടവരാണ് വെടിനിര്‍ത്തലിന്റെ ആദ്യ ദിവസം പുറത്തെത്തിയത്. സ്‌കൂള്‍ വിദ്യാര്‍ഥികളായിരിക്കെ ഇസ്രായേല്‍ പൊലീസ് പിടിച്ചുകൊണ്ടുപോയി ജയിലിലടച്ചവര്‍ വരെ മോചിതരായവരില്‍ പെടും.
നാലു ദിവസത്തെ വെടിനിര്‍ത്തലില്‍ ഹമാസ് ബന്ദിയാക്കിയ 50 പേരും ഇസ്രായേല്‍ ജയിലുകളിലുള്ള വെസ്റ്റ്ബാങ്ക്, ജറൂസലം മേഖലകളിലെ 150 ഫലസ്തീനികളെയുമാണ് മോചിപ്പിക്കുക. തുടര്‍ന്നുള്ള ഓരോ 10 ബന്ദിയെയും മോചിപ്പിച്ചാല്‍ ഒരു ദിവസം വെടിനിര്‍ത്തല്‍ നീട്ടുമെന്നും കരാര്‍ വ്യക്തമാക്കുന്നു. എന്നാല്‍, വെടിനിര്‍ത്തല്‍ ചൊവ്വാഴ്ച കഴിഞ്ഞും തുടരുമെന്നാണ് ചര്‍ച്ചകള്‍ നല്‍കുന്ന സൂചനയെന്ന് മധ്യവര്‍ത്തികളിലൊരാളായ ഈജിപ്ത് അധികൃതര്‍ സൂചന നല്‍കുന്നു. കനത്ത ബോംബിങ്ങില്‍ വീടുവിട്ടിറങ്ങേണ്ടിവന്ന പതിനായിരങ്ങളും മടങ്ങുകയാണ്. വീടുകള്‍ ചാരമായും ഉറ്റവര്‍ കൊല്ലപ്പെട്ടും നിരവധി പേരെ വേദനകള്‍ വേട്ടയാടുമ്പോഴും പിറന്ന മണ്ണിലേക്ക് മടങ്ങുന്നവരാണ് ഏറെ പേരും. വടക്കന്‍ ഗസ്സയില്‍ പകുതിയിലേറെ താമസ കെട്ടിടങ്ങളും തകര്‍ന്നിട്ടുണ്ട്. അവിടേക്ക് മടങ്ങരുതെന്ന് ഇസ്രായേല്‍ സൈന്യം ഭീഷണിപ്പെടുത്തിയിരുന്നെങ്കിലും ഫലസ്തീനികള്‍ അത് ചെവികൊടുത്തില്ല. ശാശ്വത സമാധാനത്തിനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി അറിയിച്ചു. യുദ്ധം തുടരുമ്പോഴും ബന്ദികളെ മോചിപ്പിക്കാന്‍ കഴിയാത്തതിന്റെ പേരില്‍ ഇസ്രയേല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. പരസ്യ പ്രതിഷേധത്തിലേക്ക് വരെ നീങ്ങുന്ന സാഹചര്യമുണ്ടായി. അതിനിടെയാണ് ഈ താത്കാലിക വെടിനിര്‍ത്തല്‍ കരാറിലൂടെ ബന്ദികളില്‍ ചിലരുടെ മോചനത്തിന് വഴിയൊരുങ്ങിയത്.
ഇതിനിടെ യുഎന്നിന്റെ സഹായ സംഘം ഗാസയിലേക്ക് എത്തുന്നു. 1,29,000 ലിറ്റര്‍ ഇന്ധനവും നാല് ട്രക്ക് ഗ്യാസും മറ്റ് സഹായങ്ങളുമായി 137 ട്രക്കുകളും ഗാസ അതിര്‍ത്തിയിലേക്ക് പ്രവേശിച്ചു. ഇസ്രയേല്‍ഹമാസ് യുദ്ധം ആരംഭിച്ചതിന് ശേഷം ഗാസക്ക് ലഭിക്കുന്ന ഏറ്റവും വലിയ സഹായമാണിത്. ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍ ശിഫയില്‍ നിന്നും ഇസ്രയേല്‍ സൈന്യം പിന്‍വാങ്ങി. പിന്‍വാങ്ങുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പും ആശുപത്രി സമയുച്ചയത്തിനുള്ളില്‍ ഇസ്രയേല്‍ സൈന്യം ആക്രമണം നടത്തി.
ലക്ഷക്കണക്കിന് ആളുകള്‍ക്ക് ഭക്ഷണം, വെള്ളം, മെഡിക്കല്‍ ഉപകരണങ്ങള്‍, മറ്റ് അവശ്യ വസ്തുക്കള്‍ എന്നിവയാണ് ട്രക്കുകളിലുള്ളത്. വരും ദിവസങ്ങളില്‍ ഗാസയിലെ ആളുകള്‍ക്ക് വന്‍തോതില്‍ സഹായങ്ങള്‍ എത്തിക്കാനാണ് ശ്രമമമെന്ന് യുഎന്‍ വ്യക്തമാക്കി. റഫയിലെയും ഖാന്‍ യൂനിസിലെയും തെരുവുകള്‍ ഏതാണ്ട് ശൂന്യമാണ്. എല്ലായിടത്തും ഖരമാലിന്യങ്ങള്‍ കുമിഞ്ഞുകൂടിക്കിടക്കുന്നു. നിരന്തരമായ ബോംബാക്രമണത്തെത്തുടര്‍ന്ന് മിക്ക കടകളും ഫാര്‍മസികളും അടഞ്ഞുകിടക്കുന്നു. ദുരിതാശ്വാസ ക്യാമ്പുകളിലെ അവസ്ഥ അതിലും ദയനീയമാണ്. ദിവസങ്ങളായി വെള്ളമില്ലാത്തതിനാല്‍ ടോയ്‌ലറ്റുകള്‍ ആകെ വൃത്തിഹീനമാണ്. മലിന ജലം കെട്ടിക്കിടക്കുന്നു. ദുസഹമായ സാഹചര്യത്തില്‍ തിങ്ങി നിറഞ്ഞ് താമസിക്കുന്ന ജയിലിനേക്കാളും മോശമായ സാഹചര്യമാണ് ദുരിതാശ്വാസ ക്യാമ്പിലേത്. വൃത്തിഹീനമായ സാഹചര്യങ്ങള്‍ മൂലം ആളുകള്‍ക്ക് ത്വക്ക് രോഗങ്ങളും വയറിളക്കവും വര്‍ദ്ധിച്ചു.
ഗാസയിലെ 1.7 ദശലക്ഷത്തിലധികം ആളുകളാണ് യുദ്ധത്തെത്തുടര്‍ന്ന് പലായനം ചെയ്തത്. 156 ദുരിതാശ്വാസ ക്യാമ്പുകളാണുള്ളത്. വടക്കന്‍ ഗാസയിലെ ഇന്തോനേഷ്യന്‍ ആശുപത്രിയിലെ 200 ഓളം രോഗികളും മെഡിക്കല്‍ സ്റ്റാഫും പലായനത്തിനായി കാത്തിരിക്കുകയാണ്. ആശുപത്രിക്ക് അടിയിലൂടെയുള്ള തുരങ്കങ്ങളുടെയും ടണല്‍ ഷാഫ്റ്റുകളുടെയും റൂട്ട് തങ്ങള്‍ നശിപ്പിച്ചതായി ഇസ്രയേല്‍ സൈന്യം വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു. അത് ഹമാസിന്റെ ഒളിത്താവളമായിരുന്നുവെന്നാണ് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കുന്നത്. യുഎന്‍ റിപ്പോര്‍ട്ട് പ്രകാരം അല്‍ ശിഫ ആശുപത്രിയില്‍ ഏകദേശം 250 രോഗികളും ജീവനക്കാരും ഉണ്ടെങ്കിലും വൈദ്യുതി, വെള്ളം, മെഡിക്കല്‍ സപ്ലൈ എന്നിവയുടെ കടുത്ത ക്ഷാമം കാരണം നിലവില്‍ പ്രവര്‍ത്തനരഹിതമാണ്.
https://www.facebook.com/Malayalivartha






















