ഇസ്രായേൽ-ഹമാസ് യുദ്ധവുമായി ബന്ധപ്പെട്ട് അടുത്തിടെ നടന്ന രണ്ട് സമുദ്ര ആക്രമണങ്ങൾക്ക് പിന്നാലെ, വീണ്ടും ചരക്ക് കപ്പൽ തട്ടിയെടുക്കാൻ ശ്രമം; നീക്കം പരാജയപ്പെടുത്തി യുഎസ്, ബ്രിട്ടീഷ് നാവികസേന...

യെമൻ തീരത്തിന് സമീപം ഏദെൻ കടലിടുക്കിൽ ഇസ്രായേൽ ബന്ധത്തിന്റെ പേരിൽ, ചരക്ക് കപ്പൽ ആക്രമണകാരികൾ പിടികൂടി പിന്നീട് വിട്ടയച്ചതായി, റിപ്പോർട്ട്. ഇസ്രായേൽ-ഹമാസ് യുദ്ധവുമായി ബന്ധപ്പെട്ട് അടുത്തിടെ നടന്ന രണ്ട് സമുദ്ര ആക്രമണങ്ങൾക്ക് പിന്നാലെയാണ് വീണ്ടും ചരക്കുകപ്പൽ തട്ടിയെടുക്കാനുളള ശ്രമം നടന്നത്. യുഎസ്, ബ്രിട്ടീഷ് നാവികസേനകൾ ഈ നീക്കം പരാചയപ്പെടുത്തുകയായിരുന്നു.
കപ്പലിന്റെ നിയന്ത്രണം തിരിച്ചു പിടിച്ചതായും ജീവനക്കാർ സുരക്ഷിതരാണെന്നും പെന്റഗൺ അറിയിച്ചു. ഇന്ത്യക്കാരുൾപ്പെടെ വിവിധ രാജ്യക്കാരായ 22 ജീവനക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നതെന്ന് കപ്പൽ കമ്പനിയായ സോഡിയാക് മാരിടൈം വെളിപ്പെടുത്തി. ഫോസ്‌ഫെറിക് ആസിഡുമായി വന്ന കപ്പലിന് നേരെ ആയിരുന്നു ആക്രമണം. കപ്പലിന്റെ നിയന്ത്രണം തട്ടിയെടുക്കാൻ ശ്രമിച്ചവരെ യുഎസ് നാവികസേനയുടെ USS മാസൺ കപ്പലിന്റെ സഹായത്തോടെയാണ് തുരത്തിയോടിച്ചത്. ഹൂതി വിമതർ തന്നെയാണോ നീക്കത്തിന്റെ പിന്നിൽ എന്ന് വ്യക്തമായിട്ടില്ല.
റഷ്യ, വിയറ്റ്‌നാം, ബൾഗേറിയ, ജോർജ്ജിയ, ഫിലിപ്പിനോ പൗരൻമാരാണ് ഇന്ത്യക്കാരെക്കൂടാതെ കപ്പലിൽ ഉണ്ടായിരുന്നത്. വെളളിയാഴ്ച ഇന്ത്യൻ സമുദ്രത്തിൽ ഇസ്രായേൽ സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുളള കപ്പലിന് നേരെ ഡ്രോൺ ആക്രമണവും നടന്നിരുന്നു. ഇറാനാണ് ഇതിന് പിന്നിലെന്നാണ് ആരോപണം. നവംബർ 19 ന് ഗാലക്‌സി ലീഡർ എന്ന മറ്റൊരു കപ്പലും സമാനമായ രീതിയിൽ ചെങ്കടലിൽ ഹൂതി വിമതർ തട്ടിയെടുത്തിരുന്നു. പിടിച്ചെടുത്ത ചരക്ക് കപ്പൽ ഹൂതികളുടെ നിയന്ത്രണത്തിലുള്ള ഹൊദൈദ തുറമുഖത്തേക്ക് തിരിച്ചു വിടുകയും ചെയ്തിരുന്നു.
ഒരു ഹെലികോപ്റ്റർ യെമൻ സൈനികരുടെ ചരക്ക് കപ്പലിലേക്ക് ഇറക്കുന്നതിന്റെയും കപ്പൽ പിടിച്ചെടുക്കുന്നതിന്റെയും തുടർന്ന് ഹൂതി വിമതർ ആഘോഷത്തിൽ നൃത്തം ചെയ്യുന്നതിന്റെയും വീഡിയോകൾ പുറത്ത് വന്നിരുന്നു.
പിന്നാലെ യെമന്റെയും പലസ്തീനിന്റെയും പതാകകൾ വീശി. പിന്നീട് യെമൻ നാവിക ക്യാപ്റ്റൻ പിടികൂടിയ ജീവനക്കാരോട് സംസാരിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നു. “യെമനിലേക്ക് സ്വാഗതം. നിങ്ങൾ ഇവിടെ ഞങ്ങളുടെ അതിഥികളാണ്. നിങ്ങളെല്ലാവരും യെമനികളായിട്ടാണ് ഞങ്ങൾ കണക്കാക്കുന്നത്. എന്നായിരുന്നു ദൃശ്യങ്ങളിൽ പറയുന്നത്.
https://www.facebook.com/Malayalivartha






















