ആ നാലു വയസ്സുകാരിയോട് ഹമാസ് ഭീകരര്‍ ചെയ്തത്;അബിഗെയ്ല്‍ ഏദന്‍ എന്ന നാലു വയസ്സുകാരി ഒന്നര മാസത്തിന് ശേഷം മോചിപ്പിക്കപ്പെട്ടു,കുട്ടിയുടെ മുന്നില്‍ വച്ച് മാതാപിതാക്കളെ കൊലപ്പെടുത്തി,4 വയസ്സുകാരിയുടെ മോചനത്തില്‍ സന്തോഷം പ്രകടിപ്പിച്ച് ജോ ബൈഡന്‍

ഒമ്പതുകുട്ടികളും ഒരു റഷ്യന്‍ പൗരനുമുള്‍പ്പെടെ 17 പേരടങ്ങുന്ന മൂന്നാംഘട്ട ബന്ദിസംഘത്തെ ഞായറാഴ്ച രാത്രി ഹമാസ് വിട്ടയച്ചു. ഇതില്‍ 14 പേര്‍ ഇസ്രയേലുകാരാണ്. റെഡ്‌ക്രോസ് ഏറ്റുവാങ്ങിയ ബന്ദികളെ റാഫ അതിര്‍ത്തിയില്‍വെച്ച് ഇസ്രയേലിന് കൈമാറി. പകരം 39 പലസ്തീന്‍ തടവുകാരെ ഇസ്രയേലും മോചിപ്പിച്ചേക്കും. ഒക്ടോബര്‍ ഏഴിന്റെ ആക്രമണത്തില്‍ അച്ഛനമ്മമാര്‍ നഷ്ടപ്പെട്ട നാലുവയസ്സുകാരി അബിഗെയ്ല്‍ ഈദനും മോചിപ്പിച്ച ബന്ദികളുടെ കൂട്ടത്തിലുണ്ട്. 17 ബന്ദികളെയാണ് വിട്ടയച്ചത്. ഇതില്‍ മൂന്നിനും 16നും ഇടയില്‍ വയസ്സുള്ള ഏഴുകുട്ടികളും, ആറുസ്ത്രീകളുമാണ് ഇസ്രയേലില്‍നിന്നുള്ളത്. ഇവരില്‍ ഭൂരിഭാഗത്തെയും ഒക്ടോബര്‍ ഏഴിന് കിബൂത്സിലെ ബീരിയില്‍നിന്ന് ഹമാസ് പിടികൂടിയതാണ്.
അബിഗെയ്ല്‍ ഏദന്‍ എന്ന നാലു വയസ്സുകാരിയാണ് ഒന്നര മാസത്തിന് ശേഷം മോചിപ്പിക്കപ്പെട്ടത്. അമേരിക്കന്‍ വംശജരാണ് അബിഗെയ്‌ലിന്റെ മാതാപിതാക്കള്‍. ഒക്ടോബര്‍ ഏഴിന് ഹമാസ് ഭീകരര്‍ നടത്തിയ ആക്രണത്തില്‍ അബിഗെയ്‌ലിന്റെ മാതാപിതാക്കള്‍ കൊല്ലപ്പെട്ടിരുന്നു. ഈ ചെറിയ പ്രായത്തിനിടയില്‍ അവള്‍ സഹിക്കേണ്ടി വന്ന കാര്യങ്ങളില്‍ അതീവ ദു:ഖമുണ്ടെന്ന് ജോ ബൈഡന്‍ പറഞ്ഞു. അവള്‍ സഹിച്ചത് ഒരാള്‍ക്ക് ചിന്തിക്കാവുന്നതിനും അപ്പുറമുള്ള കാര്യങ്ങളാണ്. മാതാപിതാക്കള്‍ കൊല്ലപ്പെടുന്നതിന് പോലും അവള്‍ സാക്ഷിയാകേണ്ടി വന്നതായും ജോ ബൈഡന്‍ പറഞ്ഞു. വെടിനിര്‍ത്തലിന്റെ മൂന്നാം ദിവസമാണ് അബിഗെയ്‌ലിന്റെ മോചനം സാധ്യമായത്. 14 ഇസ്രായേല്‍ പൗരന്മാര്‍ ഉള്‍പ്പെടെ 17 പേരെയാണ് ഹമാസ് ഇന്നലെ മോചിപ്പിച്ചത്. റെഡ് ക്രോസിനാണ് ആദ്യ ഘട്ടത്തില്‍ ഇവരെ കൈമാറിയത്. വിദഗ്ധ പരിശോധനകള്‍ക്ക് ശേഷമാണ് ഇവരെ ഇസ്രായേല്‍ സൈന്യത്തിന് കൈമാറിയത്. ഇസ്രായേല്‍ഹമാസ് കരാര്‍ ഉണ്ടാക്കാനായി ഖത്തറിന്റേയും ഈജിപ്തിന്റേയും മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ അമേരിക്കയും നിര്‍ണായക പങ്ക് വഹിച്ചിരുന്നു. 150 പാലസ്തീന്‍ തടവുകാരെ കൈമാറുന്നതിന് പകരമായി 50 ബന്ദികളെയാണ് ഹമാസ് വിട്ടയയ്ക്കുന്നത്.
അമേരിക്കന്‍ പൗരത്വമുള്ള 45കാരിയായ ഒരു സ്ത്രീയെയും ഹമാസ് മോചിപ്പിച്ചിട്ടുണ്ട്.. ബന്ദികളാക്കപ്പെട്ട കൂടുതല്‍ അമേരിക്കന്‍ വംശജരെ വൈകാതെ തന്നെ മോചിപ്പിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് ബൈഡന്‍ പറഞ്ഞു. നാല് ദിവസത്തെ വെടിനിര്‍ത്തല്‍ കരാര്‍ നീട്ടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓരോ ബന്ദികളേയും അവരുടെ പ്രിയപ്പെട്ടവരിലേക്ക് തിരികെ എത്തിക്കുന്നത് വരെ ഈ ജോലി അവസാനിക്കാന്‍ പോകുന്നില്ലെന്നും ബൈഡന്‍ പറഞ്ഞു . ബന്ദികളെ മോചിപ്പിക്കുന്നതിന് സാധ്യമായതെല്ലാം ചെയ്യാന്‍ ഖത്തര്‍ അമീര്‍, ഈജിപ്ത് പ്രസിഡന്റ്, ഇസ്രായേല്‍ പ്രധാനമന്ത്രി എന്നിവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ബൈഡന്‍ വ്യക്തമാക്കി.
ഭീകരര്‍ മോചിപ്പിച്ച ആദ്യ ബാച്ചില്‍ ഒഹാദ് മുണ്ടര്‍ എന്ന ഒന്‍പതുവയസ്സുകാരനും ഉണ്ടായിരുന്നു . നീണ്ട 49 ദിവസങ്ങള്‍ ആണ് ഓഡി ഉള്‍പ്പടെയുള്ള കുട്ടികളെ ഹമാസ് ഭീകരര്‍ ബന്ദികളാക്കി കൊണ്ടുപോയത് . കളിച്ചു ചിരിച്ചു നടന്ന നിമിഷങ്ങളില്‍ പെട്ടെന്നൊരു ദിവസം ഹമാസ് ഭീകരരുടെ കരിനിഴല്‍ പതിഞ്ഞ കാര്യം ഒന്‍പത് വയസുകാരന്‍ ഒഹാദ് മുണ്ടര്‍ അടക്കമുള്ള കുഞ്ഞുങ്ങള്‍ അറിഞ്ഞത് ഏറെ വൈകിയാണ്. അമ്മ കേരന്‍ മുണ്ടര്‍, മുത്തശ്ശി റുതി മുണ്ടര്‍ എന്നിവര്‍ക്കൊപ്പം തടവില്‍ കഴിയുമ്പോഴും അവന്റെ പിഞ്ചു മനസില്‍ സ്വന്തം അച്ഛനെ കുറിച്ചുള്ള ഓര്‍മ്മകളായിരുന്നു നിറഞ്ഞത്. യുദ്ധം കൊടുംപിരി കൊള്ളുമ്പോള്‍ പുറത്ത് തന്റെ അച്ഛന്‍ ജീവനോടെ ഉണ്ടായിരിക്കുമോ, തന്നെയും കുടുംബത്തെയും ഭീകരര്‍ ജീവനോടെ വിടുമോ തുടങ്ങിയ ആശങ്കകള്‍ ആയിരുന്നു ഒഹാദ് എന്ന ആ കുട്ടിയുടെ മനസ്സില്‍.
49 ദിവസത്തെ ദുരിതം നിറഞ്ഞ തടവില്‍ നിന്നും അവനും കുടുംബവും ഇപ്പോള്‍ മോചിതനായിരിക്കുകയാണ്. പുറത്തിറങ്ങിയപ്പോള്‍ അവന്റെ കുഞ്ഞി കണ്ണുകള്‍ തിരഞ്ഞതും അച്ഛനെ തന്നെ. ഹമാസ് മോചിതരാക്കിയവരുടെ കൂട്ടത്തില്‍ തന്റെ മകനും കുടുംബവുമുണ്ടോയെന്ന് തിരഞ്ഞ് ഒഹാദിന്റെ അച്ഛനും പുറത്ത് നില്‍പ്പുണ്ടായിരുന്നു. ഇരുവരുടെയും കണ്ടുമുട്ടലിന്റെ ഹൃദയസ്പര്‍ശിയായ വീഡിയോയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റ് ലോകത്തെ കണ്ണീരണിയിക്കുന്നത്. പിതാവിനെ കണ്ടതും ആ ഒന്‍പത് വയസുകാരന്റെ സന്തോഷത്തിന് അതിരുകളില്ലായിരുന്നു. ഓടിപ്പോയി കെട്ടിപിടിച്ചു, പിന്നീട് ആനന്ദക്കണ്ണീരില്‍ കുതിര്‍ന്ന നിരവധി ഉമ്മകള്‍.. പിതാവിനും മകനെയും കുടുംബത്തെയും കണ്ട സന്തോഷം മാത്രം
അതിനിടെ ഒരു ബന്ദിയെ മകളോടൊപ്പം വിട്ടയക്കാത്തത് എന്തുകൊണ്ടാണെന്ന് കണ്ടെത്താന്‍ ഇസ്രായേല്‍ സര്‍ക്കാര്‍ ശ്രമിച്ചുവരികയാണ്. ഒക്ടോബര്‍ ഏഴിന് ബന്ദികളാക്കിയ അമ്മയെയാണ് മകള്‍ക്കൊപ്പം മോചിപ്പിക്കാതെ തടഞ്ഞുവെച്ചിരിക്കുന്നത്. ഇത് എന്തുകൊണ്ടാണെന്ന് കണ്ടെത്താന്‍ ഇസ്രായേല്‍ സര്‍ക്കാര്‍ ശ്രമിച്ചുവരികയാണ്. ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഓഫീസും ബന്ദിയാക്കപ്പെട്ട കുടുംബങ്ങളുടെ ഫോറവും നല്‍കുന്നവിവരം അനുസരിച്ച് ശനിയാഴ്ച മോചിപ്പിച്ച ഇസ്രായേലി ബന്ദികളില്‍ 13 കാരിയായ ഹില റൊട്ടെം എന്ന ബാലികയും ഉള്‍പ്പെടുന്നു.
വിട്ടയച്ച ബന്ദികളുടെ കൂട്ടത്തില്‍ ഹിലയുടെ അമ്മ റായ റോട്ടം ഉള്‍പ്പെട്ടിട്ടില്ല. ഹിലയെയും 54 കാരിയായ റായയെയും ഒക്ടോബര്‍ 7 ന് കിബ്ബട്ട്‌സ് ബീരിയില്‍ നിന്നാണ് തട്ടിക്കൊണ്ടുപോയത്. കരാര്‍ പ്രകാരം അമ്മമാരെയും കുട്ടികളെയും വേര്‍പെടുത്തേണ്ടതില്ലെന്ന് ഒരു ഇസ്രായേലി സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇത് കരാറിന്റെ ഭാഗമാണ്, ഉദ്യോഗസ്ഥന്‍ പറഞ്ഞു. 'കുട്ടിയുടെ 'അമ്മ എവിടെയാണെന്നും അവര്‍ക്ക് എന്ത് സംഭവിച്ചുവെന്നും അറിയില്ല.'എന്നാണു റിപ്പോര്‍ട്ട്. ഖത്തറിന്റെ മധ്യസ്ഥതയില്‍ ബുധനാഴ്ചയാണ് നാലുദിന വെടിനിര്‍ത്തല്‍ക്കരാര്‍ ഇസ്രയേലും ഹമാസും അംഗീകരിച്ചത്. നാലുദിവസംകൊണ്ട് 50 ബന്ദികളെ ഹമാസും 150 പലസ്തീന്‍ തടവുകാരെ ഇസ്രയേലും വിട്ടയക്കുമെന്നതാണ് വ്യവസ്ഥ. വെള്ളിയാഴ്ച രാവിലെ ഏഴുമുതല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നു.
ഇസ്രയേലുകളുടെ മതപരമായ ദിവസത്തോട് അനുബന്ധിച്ച് നടന്ന സംഗീതോത്സവത്തില്‍ അതിക്രമിച്ചു കയറി നിരവധി പേരെ കൊലപ്പെടുത്തുകയും മറ്റുള്ളവരെ ബന്ദികളാക്കുകയും ചെയ്ത സംഭവത്തോടെയാണ് ഇസ്രായേല്‍ ഹമാസ് യുദ്ധത്തിന്റെ കാഹളം മുഴങ്ങിയത്. മാനസികപരമായി ആഘാതം ഏല്‍പ്പിക്കുന്ന തരത്തിലുള്ള `സൈവാര്‍´ എന്ന യുദ്ധമുറയാണ് ഹമാസ് പുറത്തെടുത്തത് . ശത്രുക്കള്‍ പരസ്പരം ഏറ്റുമുട്ടുമ്പോള്‍ ഒത്തുതീര്‍പ്പ് നടക്കാതെ വരുന്ന സാഹചര്യങ്ങളിലാണ് മാനസികപരമായ യുദ്ധത്തിന് പ്രസക്തിയേറുന്നത്. ശത്രുവിനെ മാനസികമായി തളര്‍ത്തി കീഴടക്കാന്‍ മനശാസ്ത്രപരമായ പല തന്ത്രങ്ങളും ഈ ഘട്ടത്തില്‍ പ്രയോഗിക്കപ്പെടും. .ഇത്തരത്തിലുള്ള ഒരു നീക്കത്തിന്റെ ഭാഗമായി ഹമാസ് ഭീകരര്‍ ബന്ദികളെ ശുശ്രൂഷിക്കുന്ന വീഡിയോകള്‍ പുറത്തു വിട്ടിരുന്നു..ഇത്തരം വീഡിയോകള്‍ ലോകം കാണുമ്പോള്‍ സാധാരണക്കാര്‍ക്ക് കുറച്ചെങ്കിലും ഭീകരരോടുള്ള മനോഭാവം മാറുകയാണ് ചെയ്യുന്നത്. തട്ടിക്കൊണ്ടു പോയവരോട് മാന്യമായി പെരുമാറുന്നവരെ ലോകം സ്‌നേഹത്തോടെ കാണുമ്പോള്‍ ഇസ്രായേലിന് സമ്മര്‍ദ്ദം വര്‍ദ്ധിക്കുകയും ചെയ്യും. കാരണം ഈ ബന്ദികളെ ഒരു പോറല്‍ പോലും ഏല്‍ക്കാതെ ഇസ്രായേലിലേക്ക് മടക്കിക്കൊണ്ടു വരിക എന്ന സമ്മര്‍ദ്ദമാണ് അവിടെ അവര്‍ക്ക് നേരിടേണ്ടി വരുന്നത്.
ഏതായാലും ആദ്യമൊക്കെ എതിര്‍പ്പുണ്ടായെങ്കിലും അവസാനം ഇസ്രയേലിന്റെ നിര്‍ബന്ധത്തിനു വഴങ്ങി ബന്ദികളെ മോചിപ്പിക്കാതെ വേറെ വഴിയില്ലാത്ത അവസ്ഥയില്‍ ആണ് ഹമാസ് ഇപ്പോള്‍ . 'ഇസ്രയേലില്‍ നിന്നുള്ള ബന്ദികള്‍ മടങ്ങിയെത്തുന്നതുവരെ ഗാസയിലെ ഒരു ഇലക്ട്രിക് സ്വിച്ച് പോലും ഓണാകില്ല, വെള്ളത്തിന്റെ ഒരു ടാപ്പ് പോലും തുറക്കില്ല, ഒരു ഇന്ധനട്രക്ക് പോലും ഗാസയിലേക്ക് പ്രവേശിക്കില്ല',എന്ന് ഇസ്രായേല്‍ വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha






















