കാലിഫോര്‍ണിയയില്‍ നാലംഗ മലയാളി കുടുംബത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍,ദുരൂഹത ഏറുന്നു:- ഭാര്യയും ഭർത്താവും, കുളിമുറിയിൽ വെടിയേറ്റ് മരിച്ച നിലയിൽ:- ഇരട്ട കുട്ടികളെ കണ്ടെത്തിയത് കിടപ്പ് മുറിയിൽ...

അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ നാലംഗ മലയാളി കുടുംബത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് പൊലീസ്. മരണം കൊലപാതകം അല്ലെങ്കില്‍ ആത്മഹത്യയാകാമെന്ന് പൊലീസ് പറയുന്നു. കൊല്ലം സ്വദേശികളായ ഒരു കുടുംബത്തിലെ അംഗങ്ങളാണ് മരിച്ച നാലുപേരും. കൊല്ലം ഫാത്തിമ മാത കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ.ജി. ഹെന്റിയുടെ മകന്‍ ആനന്ദ് സുജിത് ഹെന്റി, ഭാര്യ ആലീസ് പ്രിയങ്ക, ഇരട്ടക്കുട്ടികളായ നോഹ, നെയ്തന്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആനന്ദും ഭാര്യ ആലീസും മരിച്ചത് വെടിയേറ്റാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത് ബാത്ത്റൂമിലായിരുന്നു. വെടിയേറ്റതിന്റെ മുറിവുകള്‍ ഇവരുടെ ശരീരത്തിലുണ്ടായിരുന്നു. മൃതദേഹങ്ങള്‍ക്ക് അരികില്‍ നിന്ന് പിസ്റ്റളും വെടിയുണ്ടകളും കണ്ടെടുത്തു. മക്കളായ നോഹയെയും നെയ്തനെയും കിടപ്പുമുറിയിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. കുട്ടികളുടെ ശരീരത്തില്‍ വെടിയേറ്റതിന്റെ മുറിവുകള്‍ ഉണ്ടായിരുന്നില്ല. വീട്ടില്‍ പുറത്തുനിന്ന് ആരെങ്കിലും അതിക്രമിച്ച് കടന്നതിന്റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായും സാന്‍ മറ്റെയോ പൊലീസ് അറിയിച്ചു.
ആനന്ദ് ഭാര്യയെ വെടിവച്ചതിനുശേഷം ആത്മഹത്യ ചെയ്തതാകാമെന്ന് പൊലീസ് പറയുന്നു. 2016ല്‍ വിവാഹ മോചനത്തിനായി ആനന്ദും ഭാര്യയും കാലിഫോര്‍ണിയയിലെ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നതായി പൊലീസ് കണ്ടെത്തി. ദാമ്പത്യജീവിതത്തിലെ പ്രശ്‌നങ്ങളാകാം കൊലപാതകത്തിലേയ്ക്കും ആത്മഹത്യയിലേയ്ക്കും നയിച്ചതെന്നും പൊലീസ് അനുമാനിക്കുന്നു. മകളെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിയാത്തതിനാല്‍, ആലീസിന്റെ മാതാവ് കാലിഫോര്‍ണിയയിലെ കുടുംബ സുഹൃത്തിനെ വിളിക്കുകയും തുടര്‍ന്ന് പൊലീസിനെ അറിയിക്കുകയുമായിരുന്നു.
പൊലീസെത്തി പരിശോധിച്ചപ്പോഴാണ് നാല് മൃതദേഹങ്ങളും കണ്ടെത്തുന്നത്. വിഷവാതകം ശ്വസിച്ചതാണ് മരണത്തിന്, ഇടയാക്കിയതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്. എ.സിയില്‍ നിന്നോ തണുപ്പുകാലത്ത് ഉപയോഗിക്കുന്ന ഹീറ്ററില്‍ നിന്നോ ഉള്ള വിഷവാതകം ശ്വസിച്ചതാണോ മരണകാരണമെന്ന് സംശയം ഉയര്‍ന്നിരുന്നു.
ആലീസിന്റെ അമ്മ ജൂലിയറ്റ് അമേരിക്കയിലായിരുന്നു. 11നാണ് അവിടെ നിന്നു നാട്ടിലേക്കു തിരിച്ചത്. 12ന് രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തി ആലീസിനെ വിളിച്ചിരുന്നു. കൊല്ലത്തെ വീട്ടിലെത്തിയ ശേഷം ഇരുവര്‍ക്കും വാട്സാപ് മെസേജ് അയച്ചു. ഒരാള്‍ മാത്രമാണ് മെസേജ് കണ്ടത്. തിരിച്ചു വിളിക്കാഞ്ഞതിനെ തുടര്‍ന്ന് അമേരിക്കയിലുള്ള ഒരു ബന്ധുവിനെ ജൂലിയറ്റ് വിവരം അറിയിച്ചു. അദ്ദേഹം ഒരു സുഹൃത്ത് മുഖേന അന്വേഷിച്ചു. അങ്ങനെയാണ് മരണം പുറംലോകത്ത് എത്തിയത്.
ആനന്ദിന്റെ വീടിനു പുറത്ത് എത്തിയ സുഹൃത്തിനു സംശയം തോന്നിയാണ് പൊലീസില്‍ വിവരം അറിയിച്ചത്. പൊലീസ് എത്തി പൂട്ടു തുറന്നപ്പോഴാണ് ഒരു മുറിയില്‍ നാലു പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗൂഗിളില്‍ ജോലി ചെയ്യുകയായിരുന്ന ആനന്ദ് അടുത്തിടെയാണ് ജോലി രാജിവച്ചു സ്റ്റാര്‍ട്ടപ് തുടങ്ങിയത്. ആലീസ് പ്രിയങ്ക സീനിയര്‍ അനലിസ്റ്റായി ജോലി ചെയ്യുകയായിരുന്നു.
ഏഴു വര്‍ഷം മുന്‍പാണ് കുടുംബം അമേരിക്കയിലേക്കു പോയത്. അതിനു ശേഷം തിരികെ വന്നിട്ടില്ല. ആലീസിന്റെ പ്രസവവും അവിടെ തന്നെയായിരുന്നു. ആനന്ദിന്റെ സഹോദരന്‍ അജിത് ഹെന്റി അമേരിക്കയിലേക്ക് തിരിച്ചിട്ടുണ്ട്. സംസ്‌കാരം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അജിത് അവിടെ എത്തിയ ശേഷമേ തീരുമാനിക്കൂ. എല്ലാ സാധ്യതകളും അന്വേഷണത്തില്‍ നിറയ്ക്കാനാണ് അമേരിക്കന്‍ പൊലീസിന്റെ തീരുമാനം.
ഭാര്യയേയും മക്കളേയും ആനന്ദ് കൊന്നതാകാമെന്ന നിഗമനത്തിലാണ് അന്വേഷണം. കുട്ടികളെ വിഷം കൊടുത്തും ഭാര്യയെ വെടിയുതിര്‍ത്തും ആനന്ദ് കൊന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. പോസ്റ്റ് മോര്‍ട്ടത്തില്‍ മരണ സമയം തെളിഞ്ഞാല്‍ മാത്രമേ ഇതില്‍ വ്യക്തത വരൂ. മുന്‍കൂട്ടി ഉറപ്പിച്ചായിരുന്നു കൊല.
അതുകൊണ്ട് തന്നെ തോക്കടക്കം ആനന്ദ് കരുതിയിരുന്നു. തോക്ക് എവിടെ നിന്ന് സംഘടിപ്പിച്ചു എന്നതില്‍ അടക്കം അന്വേഷണം വരും. മരണത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ ബന്ധുക്കളുടെ മൊഴിയും എടുക്കും.
https://www.facebook.com/Malayalivartha
























