റഷ്യ–യുക്രെയ്ന്‍ യുദ്ധത്തിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ പരാജയപ്പെടാൻ...യാതൊരു സാധ്യതയുമില്ലെന്ന് ഇലോൺ മസ്ക്...യുക്രെയ്‌നിൽനിന്നു പിന്മാറിയാൽ ഒരുപക്ഷേ പുട്ടിൻ വധിക്കപ്പെട്ടേക്കാമെന്നും മസ്ക്...

റഷ്യ–യുക്രെയ്ന്‍ യുദ്ധത്തിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ പരാജയപ്പെടാൻ യാതൊരു സാധ്യതയുമില്ലെന്ന് ഇലോൺ മസ്ക്. യുക്രെയ്‌ന് വേണ്ടിയുള്ള യുഎസിന്റെ ആയുധ വിതരണം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുക്രെയ്ന്‍ ഫണ്ടിങ് ബില്ലുമായി ബന്ധപ്പെട്ട് എക്സ് സ്പേസിൽ തിങ്കളാഴ്ച നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു മസ്ക്. ‘യുക്രെയ്‌ന് വേണ്ടി ചെലവാക്കുന്ന പണം അവരെ സഹായിക്കാൻ പോകുന്നില്ല. യുദ്ധം നീളുന്നതും അവർക്കു സഹായകമാകില്ല.’’ മസ്ക് പറഞ്ഞു. യുക്രെയ്‌ന്റെ വിജയം ആഗ്രഹിക്കുന്നവർ കാൽപനിക ലോകത്താണെന്ന റിപ്പബ്ലിക്കൻ സെനറ്റർ റോൺ ജോൺസന്റെ പ്രസ്താവനയെ ശരിവച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. റോൺ ജോൺസൺ, സെനറ്റർമാരായ ജെ.ഡി.വാൻസ്, മൈക് ലീ, പരാജയപ്പെട്ട പ്രസിഡന്റ് സ്ഥാനാർഥി വിവേക് രാമസ്വാമി തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു.യുദ്ധം അവസാനിപ്പിക്കാൻ പുട്ടിനു മേൽ സമ്മർദമുണ്ടെന്നും യുക്രെയ്‌നിൽനിന്നു പിന്മാറിയാൽ ഒരുപക്ഷേ പുട്ടിൻ വധിക്കപ്പെട്ടേക്കാമെന്നും മസ്ക് അഭിപ്രായപ്പെട്ടു.
റഷ്യ യുക്രെയ്‌നിൽ അധിനിവേശം നടത്തിയപ്പോൾ രാജ്യത്തിന്റെ ആശയവിനിമയം നിർണായകമായതിനാൽ സ്പേസ് എക്സിന്റെ സ്റ്റാർലിങ്ക് ഇന്റർനെറ്റ് സേവനം റഷ്യയ്ക്കു നൽകിയതിനെ കുറിച്ചും റഷ്യയുടെ ബഹിരാകാശ വിക്ഷേപണ മേഖലയിലെ സ്പേസ് എക്സിന്റെ പങ്കാളിത്തം അവസാനിപ്പിച്ചതിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു.യുക്രെയ്ന് യുഎസ് പിന്തുണ നൽകുന്നതിൽ പ്രസിഡന്റ് ജോ ബൈഡൻ, സെനറ്റ് റിപ്പബ്ലിക്കൻ നേതാവ് മിച് മക് കേണൽ എന്നിവരുടേതിൽനിന്നു കടകവിരുദ്ധമായ നിലപാടാണ് മസ്കിന്റേത്.റഷ്യയിൽ പുട്ടിൻ അധികാരത്തിൽനിന്നു പുറത്താകണമെന്ന് ആഗ്രഹിക്കുമ്പോൾത്തന്നെ, അദ്ദേഹത്തെ പുറത്താക്കാൻ ആർക്കാണ് സാധിക്കുകയെന്നും ആരെങ്കിലും അങ്ങനെ ചെയ്താൽത്തന്നെ ആ വ്യക്തി സമാധാനപ്രിയനായിരിക്കുമെന്ന് കരുതുന്നുണ്ടോയെന്നും മസ്ക് ചോദിച്ചു. അങ്ങനെ ഒരാൾ ഉണ്ടെങ്കിൽ അയാൾ പുട്ടിനേക്കാൾ കടുപ്പക്കാരനായിരിക്കുമെന്ന മുന്നറിയിപ്പും മസ്ക് ചർച്ചയിൽ പങ്കുവച്ചു.
റഷ്യ–യുക്രെയ്ൻ യുദ്ധത്തിൽ നേരത്തേയും സമാനമായ അഭിപ്രായങ്ങൾ മസ്ക് പങ്കുവച്ചിരുന്നു. യുക്രെയ്നു വിജയ സാധ്യത കുറവാണെന്ന് അഭിപ്രായപ്പെട്ട മസ്ക്, യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയുടെ സഹായാഭ്യർഥനയെ പരിഹസിക്കുകയും ചെയ്തിരുന്നു.സൈനിക അധിനിവേശത്തിലൂടെ റഷ്യ പിടിച്ചെടുത്ത മേഖലകളിൽ യുഎസ് ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്റർനെറ്റ് സേവനം വ്യാപകമായതായി യുക്രെയ്ൻ സേനയുടെ രഹസ്യാന്വേഷണ റിപ്പോർട്ട്. നേരത്തേ യുക്രെയ്ൻ സേനയാണ് സ്റ്റാർലിങ്കിന്റെ ഇത്തരം ടെർമിനലുകൾ യുദ്ധനീക്കങ്ങൾക്കായി പ്രയോജനപ്പെടുത്തിയിരുന്നത്.റഷ്യൻ സർക്കാരുമായോ അവരുടെ സൈന്യവുമായോ ഒരു തരത്തിലുമുള്ള ബിസിനസ് ഇടപാടുകളുമില്ലെന്ന് സ്റ്റാർലിങ്ക് വ്യക്തമാക്കിയിട്ടുണ്ട്.
കിഴക്കൻ യുക്രെയ്നിലെ ഡോണെട്സ്കിലുള്ള ക്ലിഷ്ചിവ്ക, ആന്ദ്രിവ്ക തുടങ്ങിയ മേഖലകളിലാണു റഷ്യൻ സേന സ്റ്റാർലിങ്ക് ഉപയോഗിക്കുന്നത്. സ്റ്റാർലിങ്ക് ടെർമിനൽ വിന്യസിക്കുന്നതു സംബന്ധിച്ച് 2 റഷ്യൻ സൈനികർ തമ്മിൽ നടന്ന സംഭാഷണത്തിന്റെ ശബ്ദരേഖയും തെളിവായി പുറത്തുവിട്ടു. റഷ്യയും ഉക്രെയ്‌നും തമ്മിൽ സംഘർഷം അതിരൂക്ഷമായ 2022 മാർച്ചിനും മെയ് മാസത്തിനും ഇടയിൽ യുക്രയ്ൻ നഗരമായ മരിയുപോളിൽ റഷ്യൻ അധിനിവേശത്തെതുടർന്ന് 8,000 പേർ കൊല്ലപ്പെട്ടതായി ന്യൂയോർക്ക് ആസ്ഥാനമായ മനുഷ്യാവകാശ സംഘടന ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെ റിപ്പോർട്ട്.ഏകദേശം മൂന്ന് മാസത്തോളം നീണ്ട റഷ്യൻ അധിനിവേശത്തിനിടെ മരിച്ചവരെ റോഡരികിൽ വരെ സംസ്‌കരിക്കാൻ തദ്ദേശവാസികൾ നിർബന്ധിതരായെന്നും റിപ്പോർട്ട് പറയുന്നു. പതിനായിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടുവെന്നും എന്നാൽ ഇപ്പോൾ റഷ്യൻ നിയന്ത്രണത്തിലുള്ള മരിയുപോൾ നഗരത്തിലേക്കുള്ള പ്രവേശനം സാധ്യമാകാതെ കൃത്യമായ സംഖ്യ നൽകാൻ കഴിയില്ലെന്നും യുക്രെയ്ൻ പറഞ്ഞു.
https://www.facebook.com/Malayalivartha
























