പുട്ടിന്റെ കണ്ണിലെ കരട്...ജയിലിൽ വച്ച് തീർത്തോ..? പ്രതിപക്ഷ നേതാവ് അലക്സി നവാൽനിക്ക് തടവറയിൽ ദുരൂഹ അന്ത്യം...തീവ്രവാദം, വഞ്ചന, അഴിമതിയടക്കമുള്ള വിവിധ കേസുകളിൽ 30 വർഷത്തിലേറെ തടവിന്...ശിക്ഷിക്കപ്പെട്ട അതീവ സുരക്ഷാ ജയിലിൽ കഴിയുകയായിരുന്നു...

റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ കടുത്ത വിമർശകനായ പ്രതിപക്ഷ നേതാവ് അലക്സി നവാൽനിക്ക് (47) തടവറയിൽ ദുരൂഹ അന്ത്യം.
തീവ്രവാദം, വഞ്ചന, അഴിമതിയടക്കമുള്ള വിവിധ കേസുകളിൽ 30 വർഷത്തിലേറെ തടവിന് ശിക്ഷിക്കപ്പെട്ട്യെമലോ - നെനറ്റ്സിലെ അതീവ സുരക്ഷാ ജയിലിൽ കഴിയുകയായിരുന്നു.ഇന്നലെ രാവിലെ നടക്കുന്നതിനിടെ ബോധരഹിതനായി വീണെന്നും മെഡിക്കൽ സംഘം എത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നും ജയിൽ അധികൃതർ പറഞ്ഞു. രക്തം കട്ടപിടിച്ചതാണ് മരണകാരണമെന്ന് അഭ്യൂഹമുണ്ട്. റഷ്യൻ ഇൻവെസ്റ്റിഗേറ്റീവ് കമ്മിറ്റി അന്വേഷണം തുടങ്ങി. രോഗവും നിരാഹാരവും മൂലം മെലിഞ്ഞ് അസ്ഥികൂടമായ നിലയിൽ റഷ്യൻ പ്രതിപക്ഷനേതാവ് അലക്സി നവൽനിയുടെ ജയിൽദൃശ്യം മൂന്നു വർഷം മുൻപ് പുറത്തുവന്നിരുന്നു. മോസ്കോയിലെ കോടതിമുറിയിൽ വിഡിയോ ലിങ്ക് വഴി നവൽനി ഹാജരായപ്പോഴാണ് റഷ്യയിലെ കരുത്തനായ രാഷ്ട്രീയനേതാവിന്റെ അവസ്ഥ കണ്ട് ലോകം ഞെട്ടിയത്.
എന്നാൽ മുട്ടുമടക്കാൻ നവൽനി തയാറായിരുന്നില്ല. തടവിലും തളരാതെ ഭരണകൂട വിമർശനം തുടർന്ന നവൽനി, റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനെ ‘നഗ്നനായ, കൊള്ളക്കാരൻ ചക്രവർത്തി’യെന്നാണ് അന്നു വിശേഷിപ്പിച്ചത്. വിധി പറഞ്ഞ ജഡ്ജിയെ രാജ്യദ്രോഹിയെന്നു വിളിക്കാനും മടിച്ചില്ല. ‘പുടിൻ ഏറ്റവും ഭയക്കുന്ന ആൾ’ എന്നു വാൾ സ്ട്രീറ്റ് ജേണൽ വിശേഷിപ്പിച്ചയാളാണ് ജയിലിൽവച്ച് മരണത്തിനു കീഴടങ്ങുന്നത്.ആർക്ടിക് പ്രിസൺ കോളനിയിലുള്ള ജയിൽ നടക്കുന്നതിനിടെ നവൽനി പെട്ടെന്നു ബോധരഹിതനായി കുഴഞ്ഞു വീഴുകയായിരുന്നുവെന്നും മെഡിക്കൽ സംഘമെത്തി അടിയന്തര വൈദ്യസഹായം നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നുമാണ് ഔദ്യോഗിക വിശദീകരണം. മരണകാരണം എന്താണെന്നു പരിശോധിക്കുകയാണെന്നും ജയിൽ വകുപ്പ് പ്രസ്താവനയിൽ അറിയിച്ചു. മരണത്തിൽ ദുരൂഹത ആരോപിച്ച് നവൽനിയുടെ അനുയായികൾ രംഗത്തെത്തിയിട്ടുണ്ട്.
നവൽനിയുടെ അമ്മയും മരണവാർത്ത അവിശ്വസനീയമാണെന്നു പ്രതികരിച്ചു. തിങ്കളാഴ്ച മകനെ ജയിലിലെത്തി സന്ദർശിച്ചിരുന്നെന്നും പൂർണ ആരോഗ്യവാനയായിരുന്നെന്നും ല്യൂഡ്‌മില നവൽനിയ പറഞ്ഞു. തന്നെ ആരും അനുശോചനം അറിയിക്കേണ്ടെന്നും അവർ പ്രതികരിച്ചു.സൈബീരിയയിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ, 2020 ഓഗസ്റ്റ് 20ന് രാസവിഷബാധയേറ്റ അലക്സി നവൽനി മരണത്തിന്റെ വക്കിലെത്തി അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. വധശ്രമത്തിനു പിന്നിൽ പുടിന്റെ കൈകളാണെന്ന് ആരോപണമുയർന്നിരുന്നു. സൈബീരിയയിലെ ടോംസ്ക് നഗരത്തിലെ വിമാനത്താവളത്തിൽ വച്ച് നവൽനി കുടിച്ച ചായയിൽ വിഷം കലർത്തിയിരുന്നെന്ന സംശയമാണ് അദ്ദേഹത്തിന്റെ അനുയായികൾ ഉന്നയിച്ചത്. യാത്രയ്ക്കിടെ ബോധരഹിതനായി വീണ അദ്ദേഹത്തെ അടിയന്തര ലാൻഡിങ് നടത്തി ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.
നവൽനിക്കെതിരെ പ്രയോഗിച്ചത് സോവിയറ്റ് കാലഘട്ടത്തിൽ വികസിപ്പിച്ചെടുത്ത നോവിചോക് രാസായുധം ആണെന്നു പരിശോധനയിൽ തെളിഞ്ഞതായി ജർമനി വെളിപ്പെടുത്തിയിരുന്നു. നവൽനിയുടെ രക്തത്തിലും മൂത്രത്തിലും കാണപ്പെട്ടത് നോവിചോക് ഇനത്തിൽപെട്ട രാസായുധത്തിന്റെ അംശം തന്നെയാണെന്നു രാസായുധ നിരോധന സമിതിയും സ്ഥിരീകരിച്ചു. സ്ഥിരീകരണത്തിനായി ജർമൻ സർക്കാർ രാസായുധ നിരോധന സമിതിയെ സമീപിച്ചതിനെ തുടർന്നാണു സാംപിൾ ശേഖരിച്ചത്.എന്നാൽ വിഷപ്രയോഗത്തിൽ പങ്കില്ലെന്ന നിലപാടിലാണു റഷ്യ. 34 ദിവസമാണു നവൽനി ജർമനിയിലെ ആശുപത്രിയിൽ കഴിഞ്ഞത്. ഇതിൽ 24 ദിവസവും തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ജർമനിയിലെ വിദഗ്ധ ചികിത്സയ്ക്കുശേഷം 2021 ജനുവരി 17നു റഷ്യയിൽ മടങ്ങിയെത്തിയെങ്കിലും അറസ്റ്റിലായി. മുൻ ജയിൽവാസകാലത്തു പരോൾ ചട്ടലംഘനം നടത്തിയെന്നാരോപിച്ചായിരുന്നു അറസ്റ്റ്.
ഇതിനിടെ, വിഡിയോ ലിങ്ക് വഴി റഷ്യൻ കോടതിയിൽ ഹാജരാക്കിയപ്പോൾ പുട്ടിന്റെ യുക്രെയ്ൻ ആക്രമണത്തെ നവൽനി രൂക്ഷമായി വിമർശിച്ചിരുന്നു.ജയിലിൽ കടുത്ത പുറംവേദനയും വലതുകാലിന്റെ മരവിപ്പും കാരണം വിഷമിക്കുകയായിരുന്ന നവൽനി ചികിത്സാസൗകര്യം ആവശ്യപ്പെട്ട് ജയിലിൽ നിരാഹാരം അനുഷ്ഠിച്ചിരുന്നു. നവൽനിയുടെ മോചനത്തിനായി റഷ്യയിലെങ്ങും റാലികൾ നടന്നിരുന്നു. നവൽനിക്ക് ഉടൻ ചികിത്സ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് എഴുത്തുകാരും കലാകാരന്മാരും ഹോളിവുഡ് താരങ്ങളും ഉൾപ്പെടെ പ്രമുഖർ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന് തുറന്ന കത്തും എഴുതി.
https://www.facebook.com/Malayalivartha
























