പൂര്‍ണമായും ആക്രമണം അവസാനിപ്പിക്കുന്നതില്‍ കുറഞ്ഞതൊന്നും തങ്ങള്‍ അംഗീകരിക്കില്ലെന്ന് ഹമാസ്; ഇസ്രായേല്‍ ബോധപൂര്‍വ്വം തുടര്‍ച്ചയായി തന്ത്രങ്ങള്‍ മെനഞ്ഞ് ഫലസ്തീനികളെ അവഗണിക്കുന്നുവെന്ന്, ഹമാസ് തലവന്‍ ഇസ്മായീല്‍ ഹനിയ്യ...

ഇസ്രായേല്‍ പൂര്‍ണമായും ആക്രമണം അവസാനിപ്പിക്കുന്നതില്‍ കുറഞ്ഞതൊന്നും തങ്ങള്‍ അംഗീകരിക്കില്ലെന്ന് ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ തലവന്‍ ഇസ്മായീല്‍ ഹനിയ്യ. ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താനവയിലാണ് ഇക്കാര്യം അറിയിച്ചത്. വെടിനിര്‍ത്തല്‍ ചര്‍ച്ചകളെ ഹമാസ് ഉത്തരവാദിത്തത്തോടെ ആണ് കൈകാര്യം ചെയ്യുന്നത്. തങ്ങളുടെ ജനങ്ങളുടെ ത്യാഗങ്ങളെയും ചെറുത്ത് നില്‍പ്പിന്റെ നേട്ടങ്ങളെയും നിസ്സാരമായി കാണില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഫലസ്തീനികള്‍ക്കെതിരായ ഇസ്രായേല്‍ ആക്രമണം തടയാനും അന്യായ ഉപരോധം അവസാനിപ്പിക്കാനും ഗാസയിലേയ്ക്ക് സഹായം അനുവദിക്കാനും താമസ സ്ഥലങ്ങളുടേത്, ഉള്‍പ്പെടെ പുനര്‍നിര്‍മ്മാണം ആരംഭിക്കാനും മധ്യസ്ഥരുമായി സഹകരിച്ച് ഹമാസ് എല്ലായ്പ്പോഴും നല്ല മനോഭാവത്തോടെയും ഉത്തരവാദിത്തത്തോടെയും പ്രതികരിച്ചിട്ടുണ്ട്. മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഹമാസ് അങ്ങേയറ്റം വഴക്കം കാണിച്ചിട്ടുണ്ടെന്നും ഹനിയ്യ കൂട്ടിച്ചേര്‍ത്തു.
ഇസ്രായേല്‍ ബോധപൂര്‍വ്വം തുടര്‍ച്ചയായി തന്ത്രങ്ങള്‍ മെനയുകയും ഫലസ്തീനികളെ സംബന്ധിച്ച എല്ലാ പ്രശ്‌നങ്ങളും അവഗണിക്കുകയുമാണ്. ഹമാസിന്റെ കൈവശമുള്ള ബന്ദികളുടെ കാര്യത്തില്‍ മാത്രമാണ് അവര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ഇസ്രായേല്‍ അധിനിവേശ സൈനികരെ പിന്‍വലിക്കല്‍, ഗാസയിലെ അന്യായമായ ഉപരോധം നീക്കല്‍, ഇസ്രായേല്‍ ആക്രമണത്തിന്റെ ഫലമായുണ്ടായ അഭയാര്‍ത്ഥികള്‍ക്കും ഭവനരഹിതരായ ഫലസ്തീനികള്‍ക്കും സുരക്ഷയും താമസവും ഒരുക്കല്‍ എന്നിവയെല്ലാം തങ്ങളുടെ ആവശ്യമാണ്. ഗാസയുടെ വടക്ക് ഭാഗത്ത് നിന്ന് ഒഴിഞ്ഞ് പോയവരെ തിരിച്ച്‌കൊണ്ടുവരുന്നതിലും അവിടത്തെ പുനര്‍നിര്‍മാണത്തിലും തങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ഫലസ്തീനികള്‍ക്കെതിരെ ഇസ്രായേല്‍ മനഃപൂര്‍വം നടത്തുന്ന പട്ടിണി യുദ്ധം അവസാനിപ്പിക്കണമെന്നും ഹനിയ്യ ആവശ്യപ്പെട്ടു.
ഇസ്രായേല്‍ പിടികൂടി തടവിലാക്കിയവരെ മോചിപ്പിക്കലും തങ്ങളുടെ ലക്ഷ്യമാണ്. ഐക്യരാഷ്ട്രസഭയും മനുഷ്യാവകാശ, സംഘടനകളും അന്താരാഷ്ട്ര നീതിന്യായ കോടതിയുമെല്ലാം ഇസ്രായേലിന്റെ ആക്രമണത്തിന് എതിരാണ്. അവരെ ഇസ്രായേല്‍ അനുസരിക്കണം. അധിനിവേശ സേന തങ്ങളുടെ ജനങ്ങള്‍ക്കെതിരെ നടത്തുന്ന രക്തച്ചൊരിച്ചില്‍ തടയാന്‍ ഹമാസ് വേണ്ടതെല്ലാം ചെയ്യുമെന്നും ഹനിയ്യ ഊന്നിപ്പറഞ്ഞു.
അതിനിടെ, ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നാലും റഫക്കുനേരെയുള്ള ആക്രമണത്തില്‍ നിന്ന് പിന്മാറില്ലെന്ന് ഇസ്രായേല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു. വടക്കന്‍ ഗാസയില്‍ സഹായം ലഭ്യമാക്കിയില്ലെങ്കില്‍ ചര്‍ച്ചകളില്‍ നിന്ന് പിന്മാറുമെന്ന് ഹമാസും നിലപാടെടുത്തു. ലക്ഷങ്ങള്‍ അധിവസിക്കുന്ന റഫക്കുനേരെയുള്ള ആക്രമണം വന്‍ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന്, ജി 7 രാജ്യങ്ങള്‍ ഇസ്രായേലിന് മുന്നറിയിപ്പ് നല്‍കി.
https://www.facebook.com/Malayalivartha
























