ഗാസയെ രണ്ടായി പിളര്‍ത്തി വന്‍മതില്‍ പോലെ ഹൈവേ നിര്‍മിക്കാന്‍ ഒരുങ്ങി ഇസ്രായേൽ; ഭാവിയില്‍ ഈ പ്രദേശത്തേക്ക് സൈനിക കടന്നുകയറ്റം എളുപ്പമാക്കി, 10 ലക്ഷത്തോളം ഫലസ്തീനികള്‍ക്ക്, സ്വന്തം പാർപ്പിടം ഇല്ലാതാകുമെന്ന് യുദ്ധ നിരീക്ഷകര്‍...

ഗാസയെ രണ്ടായി പിളര്‍ത്തി വന്‍മതില്‍ പോലെ ഹൈവേ നിര്‍മിക്കാന്‍ ഇസ്രായേല്‍ ഒരുങ്ങുന്നതായി യുദ്ധ നിരീക്ഷകര്‍ പറയുന്നു. യുദ്ധാനന്തര ഗാസയില്‍ സൈനിക കടന്ന് കയറ്റവും ഫലസ്തീനികളുടെ സഞ്ചാരം തടയുന്നതും ലക്ഷ്യമിട്ടാണ് തെക്കന്‍ ഗാസയെയും, വടക്കന്‍ ഗാസയെയും, വേര്‍തിരിക്കുന്ന റോഡ് നിര്‍മിക്കുന്നത്. ഇസ്രായേല്‍ അതിര്‍ത്തിയില്‍ നിന്നാരംഭിച്ച് കടലിലേക്ക് എത്തും വിധത്തിലാണ് റോഡിന്റെ രൂപകല്‍പന.
യുഎസ് ആസ്ഥാനമായ ഐ.എസ്.ഡബ്ല്യൂ, സി.ടി.പി എന്നിവയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തു വിട്ടത്. വടക്കന്‍ ഗാസയില്‍ നിന്ന് തെക്കന്‍ ഗാസയിലേയ്ക്കും, തിരിച്ചുമുള്ള ഫലസ്തീനികളുടെ സ്വതന്ത്ര സഞ്ചാരത്തെ ഇത് തടയുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ദീര്‍ഘകാലത്തേക്ക് ഗാസയില്‍ നിലയുറപ്പിക്കാനുള്ള തയാറെടുപ്പിലാണ് അധിനിവേശ സേനയെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. നീണ്ടകാലത്തെ ആസൂത്രണത്തിന്റെ ഭാഗമാണ് റോഡെന്ന് ഐ.എസ്.ഡബ്ല്യൂ, സി.ടി.പി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടി.
ഗാസ സിറ്റിക്ക് നടുവിലൂടെ നെറ്റ്സാരിം ഇടനാഴി അഥവാ ഹൈവേ 749 എന്ന പേരിലാണ് ഇടനാഴി നിര്‍മിക്കുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രയേല്‍ സൈനിക വിഭാഗമായ റിസര്‍വ് എഞ്ചിനീയറിങ് കോര്‍പ്‌സിനാണ് നിര്‍മാണ ചുമതല. ഇതേക്കുറിച്ച് ഇസ്രായേല്‍ മാധ്യമമായ ചാനല്‍ 14 സംപ്രേഷണം ചെയ്ത റിപ്പോര്‍ട്ടില്‍ ഹൈവേയുടെ വടക്കും തെക്കും 1 കിലോമീറ്റര്‍ ബഫര്‍ സോണ്‍ നിര്‍മിക്കുമെന്ന് വെളിപ്പെടുത്തി.
ഇതിനായി ഈ പ്രദേശങ്ങളിലുള്ള സര്‍വകലാശാലകള്‍, ആശുപത്രികള്‍, പാര്‍ക്കുകള്‍ എന്നിവയ്‌ക്കൊപ്പം അനേകം പാര്‍പ്പിട സമുച്ചയങ്ങളും പൊളിക്കുന്നതിന് എഞ്ചിനീയറിങ് കോര്‍പ്‌സിന്റെ യൂണിറ്റ് 601നെ ചുമതലപ്പെടുത്തിയിട്ടുണ്ട്. തുര്‍ക്കി ഹോസ്പിറ്റല്‍, അല്‍-അഖ്സ യൂണിവേഴ്സിറ്റി കാമ്പസ്, മുഗ്‌റഖ, ജുഹറുദ്ദീക്ക് എന്നീ കാര്‍ഷിക ഗ്രാമങ്ങള്‍, അമ്യൂസ്മെന്റ് പാര്‍ക്കുകളായ നൂര്‍, ഷംസ്, ഏക്കര്‍ കണക്കിന് കൃഷിഭൂമി എന്നിവയാണ് തകര്‍ത്ത് തരിപ്പണമാക്കുന്നത്.
ഭാവിയില്‍ ഈ പ്രദേശത്തേക്ക് സൈനിക കടന്നുകയറ്റം എളുപ്പത്തിലാക്കുന്നതിനും വടക്കന്‍ ഗാസയില്‍, നിന്നും സിറ്റിയില്‍ നിന്നും പുറത്താക്കപ്പെട്ട 10 ലക്ഷത്തോളം ഫലസ്തീനികള്‍ക്ക് അവരുടെ വീടുകളിലേക്ക് മടങ്ങാനാകാത്ത വിധം തടയിടാനും ഇടനാഴിക്ക് കഴിയുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
https://www.facebook.com/Malayalivartha
























