ഗാസയില്‍ 40 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു; ആശുപത്രികള്‍ക്ക് നേരെ വീണ്ടും ആക്രമണം നടത്തി ഇസ്രായേല്‍...

ഗാസയില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 40 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. യു.എന്നിന്റെ ഭക്ഷ്യ വിതരണം നിര്‍ത്തിവെച്ചതോടെ ഗാസ മുനമ്പ് മരണ മുനമ്പായി മാറുകയാണ്. ആശുപത്രികള്‍ക്ക് നേരെയും, ഇസ്രായേല്‍ വീണ്ടും ആക്രമണം നടത്തി. റഫയിലും നുസൈറാത്ത് ക്യാമ്പിലും വീടുകള്‍ കേന്ദ്രീകരിച്ചാണ് ഇസ്രായേലിന്റെ വ്യോമാക്രമണമുണ്ടായത്. 40 പേര്‍ കൊല്ലപ്പെട്ടതില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. മരണസഖ്യ ഇനിയും ഉയരുമെന്നാണ് അധികൃതര്‍ പറയുന്നത്.
ആക്രമണത്തില്‍ 100ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നഗരങ്ങള്‍ക്ക് പുറമേ കൂടുതല്‍ ഗ്രാമീണ മേഖലകളിലും ഇസ്രായേല്‍ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഖാന്‍ യൂനിസിലെ അല്‍ നാസര്‍ ആശുപത്രി നേരെ വീണ്ടും ആക്രമണമുണ്ടായതായി ഗാസ ആരോഗ്യ മന്ത്രാലയം പറഞ്ഞു. മെഡിക്കല്‍ കോംപ്ലക്‌സില്‍ നിന്ന് സൈനികര്‍ പിന്‍വാങ്ങിയതായി ഇസ്രായേല്‍ സേന അറിയിച്ചതിന് പിന്നാലെയാണ് വീണ്ടും ആക്രമണമുണ്ടായത്. യു.എന്‍ ഭക്ഷ്യ ഏജന്‍സിയുടെ ഗാസയിലേക്കുള്ള, ഭക്ഷ്യവിതരണം പൂര്‍ണമായും നിര്‍ത്തിയതോടെ ഗാസ മരണ മുനമ്പായി മാറിയെന്നും ആരോഗ്യവും, മാനുഷിക സാഹചര്യവും, വഷളാകുന്നുവെന്നും ലോകാരോഗ്യ സംഘടന മേധാവി പറഞ്ഞു.
വടക്കന്‍ ഗാസയിലെ ജനങ്ങള്‍ക്ക് കഴിഞ്ഞ മൂന്നാഴ്ചയായി കഴിക്കാന്‍ കാലിത്തീറ്റ മാത്രമേയുള്ളൂവെന്ന് ഗസയുടെ സര്‍ക്കാര്‍ മാധ്യമ മേധാവി അറിയിച്ചു.
ചികിത്സാ കേന്ദ്രങ്ങള്‍ തകര്‍ക്കപ്പെടുന്നതും, രോഗങ്ങള്‍ പടരുന്നതും സ്ഥിതി ഗുരുതരമാക്കിയെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥാനം ഗബ്രിയേസിസ്, പറഞ്ഞു. ഇതിനിടെ ഇസ്രായേലിനെതിരെ പ്രത്യാക്രമണങ്ങള്‍ നടത്തിയതായി ഹമാസും അവകാശപ്പെട്ടു.
അതിനിടെ, ബന്ദി മോചനത്തിനാവശ്യമായ നടപിടി സ്വീകരിക്കണമെന്നവശ്യപ്പെട്ട് ഇസ്രായേലില്‍ പ്രതിഷേധം തുടരുകയാണ്. ഇസ്രായേല്‍- ഫലസ്തീന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ദ്വിരാഷ്ട്ര പരിഹാരം വേണമെന്ന് ചൈന അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ആവശ്യപ്പെട്ടു.
ഗാസയില്‍ അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് അള്‍ജീരിയ അവതരിപ്പിച്ച പ്രമേയം യു.എസ്.എ വീറ്റോ ചെയ്തത് ഖേദകരമാണെന്ന് സൗദി അറേബ്യയും പ്രതികരിച്ചു.
https://www.facebook.com/Malayalivartha
























