റഫയിൽ രാത്രികാല ബോംബിടൽ ശക്തമാക്കി ഇസ്രയേൽ, അൽ ഫാറൂഖ് മസ്ജിദും 7 വീടുകളും തകർന്നടിഞ്ഞു, തകര്‍ന്ന വീടുകളുടെ അവശിഷ്ടങ്ങള്‍ക്കടിയില്‍ നിരവധി മൃതദേഹങ്ങളും പരിക്കേറ്റവരും, ചർച്ചകൾക്കായി ഹമാസ് മേധാവി ഇസ്മായിൽ ഹനിയ ഈജിപ്ത് തലസ്ഥാനമായ കയ്റോയിൽ

റഫയിൽ സ്ഥിതിഗതികൾ കൂടുതൽ വഷളാകുന്നു. തെക്കൻ ഗാസയിലെ റഫയിൽ രാത്രികാല ബോംബിടൽ ഇസ്രയേൽ ശക്തമാക്കി. ഇന്നലെ കനത്ത ബോംബാക്രമണങ്ങളിൽ നഗരമധ്യത്തിലെ അൽ ഫാറൂഖ് മസ്ജിദും 7 വീടുകളും തകർന്നടിഞ്ഞു. 24 മണിക്കൂറിനിടെ 97 പേർ കൊല്ലപ്പെട്ടു.130 പേർക്കു പരുക്കേറ്റു. ഇസ്രയേൽ ആക്രമണത്തിൽ ഇതുവരെ 29,410 പലസ്തീൻകാരാണു കൊല്ലപ്പെട്ടത്. 69,465 പേർക്കു പരുക്കേറ്റു.പത്തു ലക്ഷത്തിലേറെ പലസ്തീൻകാർ അഭയാർഥികൂടാരങ്ങളിൽ കഴിയുന്ന തെക്കൻ ഗാസയിൽ ആക്രമണം തുടർന്നാൽ കൂടുതൽ അഭയാർത്ഥികളുടെ ജീവൻ നഷ്ടമാകും.
ഗാസ മുനമ്പിലെ വിവിധ പ്രദേശങ്ങളില്‍, പ്രത്യേകിച്ച് തെക്കന്‍ ഗാസ മുനമ്പിലെ ഖാന്‍ യൂനിസ് നഗരത്തില്‍, തുടര്‍ച്ചയായ ബോംബാക്രമണത്തിനും ഉപരോധത്തിനും കൊടുങ്കാറ്റിനും വിധേയമായ, തകര്‍ന്ന വീടുകളുടെ അവശിഷ്ടങ്ങള്‍ക്കടിയില്‍ നിരവധി മൃതദേഹങ്ങളും പരിക്കേറ്റവരും ഉണ്ടെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതിനിടെ, ചർച്ചകൾക്കായി ഹമാസ് മേധാവി ഇസ്മായിൽ ഹനിയ ഈജിപ്ത് തലസ്ഥാനമായ കയ്റോയിലെത്തി. രണ്ടാഴ്ച മുൻപ് വെടിനിർത്തലിന് നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അടുത്ത നീക്കം.
ഗാസയുടെ വിവിധ പ്രദേശങ്ങളിൽ പട്ടിണി രൂക്ഷമായിരിക്കുകയാണ്. വടക്കൻ ഗാസയിൽ അടക്കം വലിയ പ്രതിസന്ധികളാണ് ആളുകൾ നേരിടുന്നത്. പലസ്തീൻ അഭയാർഥികൾക്കായുള്ള യുഎൻ ഏജൻസിക്ക്, യുഎസ് അടക്കം 16 പാശ്ചാത്യ രാജ്യങ്ങൾ സഹായം നിർത്തിയതിനാൽ ഈ മാസത്തോടെ പ്രവർത്തനം അവസാനിപ്പിക്കേണ്ടിവരുമെന്ന് ഏജൻസിയുടെ ലബനൻ ഓഫിസ് മേധാവി ഡൊറോത്തി ക്ലോസ് പറഞ്ഞു.
പലസ്തീനിൽ 13,000 ജീവനക്കാരുള്ള ഏജൻസിയുടെ 12 പേർക്ക് ഹമാസ് ബന്ധമുണ്ടെന്ന ഇസ്രയേൽ ആരോപണത്തെത്തുടർന്നാണ് ധനസഹായം നിർത്തിയത്. യുഎൻ അന്വേഷണം നടത്തിയെങ്കിലും ഇസ്രയേൽ ഇതേവരെ തെളിവുകൾ ഹാജരാക്കിയിട്ടില്ല. ഗാസയിൽ 12 അഭയാർഥിക്യാംപുകളാണ് യുഎൻആർഡബ്ള്യൂഎ നടത്തുന്നത്.
അതേസമയം ഗാസയിൽ അടിയന്തര വെടിനിർത്തൽ ആവശ്യപ്പെട്ട് യുഎൻ രക്ഷാസമിതിയിൽ അൾജീരിയ അവതരിപ്പിച്ച പ്രമേയത്തെ അമേരിക്ക വീറ്റോ ചെയ്തതിൽ ലോക രാജ്യങ്ങളിൽ പ്രതിഷേധം ശക്തം. 15 അംഗങ്ങളിൽ 13 പേരും പ്രമേയത്തെ പിന്തുണച്ചപ്പോൾ അമേരിക്ക വീറ്റോ ചെയ്യുകയായിരുന്നു. വോട്ടെടുപ്പിൽ നിന്ന് യുകെ വിട്ടുനിന്നു. ഉപാധിയില്ലാതെ വെടിനിർത്തൽ പ്രഖ്യാപിക്കുന്നത് ഹമാസിന് ഗുണം ചെയ്യുമെന്നാണ് അമേരിക്കയുടെ നിലപാട്. അമേരിക്കയുടെ നടപടി അതീവ ദുഃഖകരമാണെന്ന് സൗദി വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു.
വോട്ടെടുപ്പ് ഫലത്തിൽ യുഎഇ കടുത്ത നിരാശ പ്രകടിപ്പിച്ചു. അമേരിക്കയുടെ നടപടി അപകടകരമാണെന്ന് യുഎന്നിലെ പലസ്തീൻ പ്രതിനിധി റിയാദ് മൻസൂർ പറഞ്ഞു. ചൈന, ഖത്തർ, ഫ്രാൻസ്, നോർവേ, ക്യൂബ തുടങ്ങിയ രാജ്യങ്ങളും നടപടിക്കെതിരെ രംഗത്തുവന്നു. സാധാരണക്കാരെ സംരക്ഷിക്കാനുള്ള അവസരം വന്നിട്ടും എതിർപക്ഷത്താണ് അമേരിക്ക നിലയുപ്പിച്ചതെന്ന് ആംനെസ്റ്റി ഇന്റർനാഷനൽ അഭിപ്രായപ്പെട്ടു.
https://www.facebook.com/Malayalivartha
























