ഗാസയില്‍ പാവ ഭരണകൂടം സ്ഥാപിക്കാന്‍ പദ്ധതി അവതരിപ്പിച്ച് നെതന്യാഹു; ഇസ്രായേലുമായി അതിര്‍ത്തി പങ്കിടുന്ന ഗാസയിലെ സ്ഥലങ്ങളിലെല്ലാം ജനവാസമോ, കെട്ടിടങ്ങളോ, അനുവദിക്കാതെ ബഫര്‍സോണാക്കി, മാറ്റും...

ഗാസയില്‍ പാവ,ഭരണകൂടം സ്ഥാപിക്കാന്‍ പദ്ധതി അവതരിപ്പിച്ച് നെതന്യാഹു രംഗത്ത് എത്തി. ഇസ്രായേലുമായി അതിര്‍ത്തി പങ്കിടുന്ന ഗാസയിലെ സ്ഥലങ്ങളിലെല്ലാം ജനവാസമോ, കെട്ടിടങ്ങളോ, അനുവദിക്കാതെ ബഫര്‍സോണാക്കി മാറ്റുമെന്നും യുദ്ധകാല കാബിനറ്റ് യോഗത്തില്‍ അവതരിപ്പിച്ച പദ്ധതിയില്‍ നെതന്യാഹു പറയുന്നു.
ഗാസയുടെ ഭരണത്തിനായി പ്രാദേശിക ഓഫീസുകള്‍ സ്ഥാപിക്കും. ഹമാസിന് പകരം ഈ ഓഫീസുകളായിരിക്കും ഗാസയുടെ ഭരണം നടത്തുക. ഹമാസിനെ പൂര്‍ണ്ണമായും തകര്‍ക്കുന്നത് വരെ ഇസ്രായേല്‍ പ്രതിരോധസേന ഗാസയിലെ യുദ്ധം തുടരും. യുദ്ധാനന്തരം ഗാസ മുനമ്പില്‍ ഇസ്രായേല്‍ പ്രതിരോധ സേനക്ക് പൂര്‍ണ്ണ നിയന്ത്രണമുണ്ടാവും. ഈജിപ്ത്-ഗാസ അതിര്‍ത്തി അടക്കും. എന്നാല്‍, ഇസ്രായേലിന്റെ പുതിയ പദ്ധതിയെ അറബ് രാജ്യങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ അംഗീകരിക്കില്ല. ദ്വി,രാഷ്ട്രമെന്ന നിലപാടില്‍ നിന്നും പിന്നോട്ട് പോവില്ലെന്ന് അറബ് രാജ്യങ്ങള്‍ ഉള്‍പ്പടെ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇതുവരെ 29,000 പേര്‍ ഇസ്രായേല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു. നിരവധി പേരെ കാണാതായി. ഇവരില്‍ ഭൂരിപക്ഷവും മരിച്ചുവെന്നാണ് സംശയം. നിരവധി പേര്‍ക്കാണ് ഓരോ ദിവസവും പരിക്കേല്‍ക്കുന്നത്. ഗാസയെ രണ്ടായി പിളര്‍ത്തി വന്‍മതില്‍ പോലെ ഹൈവേ നിര്‍മിക്കാന്‍ ഇസ്രായേല്‍ ഒരുങ്ങുന്നതായി യുദ്ധ നിരീക്ഷകര്‍ പറയുന്നു.
യുദ്ധാനന്തര ഗാസയില്‍ സൈനിക കടന്ന് കയറ്റവും ഫലസ്തീനികളുടെ സഞ്ചാരം തടയുന്നതും ലക്ഷ്യമിട്ടാണ് തെക്കന്‍ ഗാസയെയും, വടക്കന്‍ ഗാസയെയും, വേര്‍തിരിക്കുന്ന റോഡ് നിര്‍മിക്കുന്നത്. ഇസ്രായേല്‍ അതിര്‍ത്തിയില്‍ നിന്നാരംഭിച്ച് കടലിലേക്ക് എത്തും വിധത്തിലാണ് റോഡിന്റെ രൂപകല്‍പന.
യുഎസ് ആസ്ഥാനമായ ഐ.എസ്.ഡബ്ല്യൂ, സി.ടി.പി എന്നിവയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തു വിട്ടത്. വടക്കന്‍ ഗാസയില്‍ നിന്ന് തെക്കന്‍ ഗാസയിലേയ്ക്കും, തിരിച്ചുമുള്ള ഫലസ്തീനികളുടെ സ്വതന്ത്ര സഞ്ചാരത്തെ ഇത് തടയുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ദീര്‍ഘകാലത്തേക്ക് ഗാസയില്‍ നിലയുറപ്പിക്കാനുള്ള തയാറെടുപ്പിലാണ് അധിനിവേശ സേനയെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. നീണ്ടകാലത്തെ ആസൂത്രണത്തിന്റെ ഭാഗമാണ് റോഡെന്ന് ഐ.എസ്.ഡബ്ല്യൂ, സി.ടി.പി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടി. ഗാസ സിറ്റിക്ക് നടുവിലൂടെ നെറ്റ്‌സാരിം ഇടനാഴി അഥവാ ഹൈവേ 749 എന്ന പേരിലാണ് ഇടനാഴി നിര്‍മിക്കുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
https://www.facebook.com/Malayalivartha
























