ഗസയിൽ ഇസ്രായേൽ കൂട്ടക്കുരുതി തുടരുന്നു, 100ലേറെ ഫലസ്തീനികൾ കൂടി കൊല്ലപ്പെട്ടതോടെ ആകെ മരണസംഖ്യ 29,514 ആയി ഉയർന്നു, വെടിനിർത്തൽ ചർച്ചകളിൽ അനിശ്ചിതത്വം തുടരുന്നതിനിടെ ഹമാസ് സംഘം കെയ്‌റോയിൽ നിന്ന് മടങ്ങി, പാരീസിൽ ചർച്ചകൾ പുനരാരംഭിച്ചു

അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ വാദം നടന്നുകൊണ്ടിരിക്കെ തന്നെ ഗസയിൽ ഇസ്രായേൽ കൂട്ടക്കുരുതി തുടരുന്നു. 24 മണിക്കൂറിനിടെ ആക്രമണത്തിൽ 100ലേറെ ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇതോടെ ആകെ മരണസംഖ്യ 29,514 ആയി ഉയർന്നു. ഗാസ ഭയാനക ദുരന്തത്തിന്റെ വക്കിലെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. യു.എൻ ഏജൻസിയുടെ പിൻവാങ്ങലിനെ തുടർന്ന് സഹായവിതരണം നിലച്ചത് ഗുരുതര പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുന്നത്.
7 ലക്ഷം പേരെ പട്ടിണി ബാധിച്ചിരിക്കേ, ഉപരോധം ലംഘിച്ച് സഹായം എത്തിക്കാൻ വൈകരുതെന്ന് അറബ് മുസ്ലിം രാജ്യങ്ങളോട് ഹമാസ് നേതൃത്വം ആവശ്യപ്പെട്ടു. ഗസയിലെ ഇസ്രായേൽ അധിനിവേശത്തിനെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ വാദം നടക്കുന്ന സമയത്താണ് റഫയിൽ അഭയാർഥി ക്യാമ്പുകളിലും ആശുപത്രികളിലും ഇസ്രായേൽ ആക്രമണം തുടരുന്നത്. ജെനിനിൽ ഹമാസ് ബന്ധം ആരോപിച്ച് ഡ്രോൺ ആക്രമണത്തിൽ ഇസ്രായേൽ ഒരാളെ കൊലപ്പെടുത്തി.
സെൻട്രൽ ഗാസയിലെ വീടുകൾക്ക് നേരെ ഇസ്രായേൽ സൈന്യം നടത്തിയ ഷെല്ലാക്രമണത്തിൽ 40 പേരും കൊല്ലപ്പെട്ടു. റഫയിൽ ഇസ്രോയേൽ നടത്തിയ ആക്രമണത്തിൽ ഫയാസ് അസദ് മുഹമ്മദ് മുഅമ്മർ എന്ന ഫലസ്തീൻ റെഡ് ക്രസന്റ് ജീവനക്കാരൻ മരിച്ചതായി അധികൃതർ അറിയിച്ചു. ഒക്ടോബർ ഏഴിന് ശേഷം പത്തു ഫലസ്തീൻ തടവുകാർ മരിച്ചെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതിനിടെ വെടിനിർത്തൽ ചർച്ചകളിൽ അനിശ്ചിതത്വം തുടരുന്നതിനിടെ ഹമാസ് സംഘം കെയ്‌റോയിൽ നിന്ന് മടങ്ങി. ഇസ്രായേൽ, ഈജിപ്ത് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഇസ്മായിൽ ഹനിയയുടെ നേതൃത്വത്തിലെ സംഘം തിരിച്ചുപോയത്. പ്രതിഷേധങ്ങൾക്കിടെ ഗസ്സയുടെ നിയന്ത്രണം ഉദ്യോഗസഥർക്ക് നൽകുന്ന പദ്ധതി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അവതരിപ്പിച്ചു. അതേസമയം, വെടിനിർത്തൽ സംബന്ധിച്ച് പാരീസിൽ ചർച്ചകൾ പുനരാരംഭിച്ചിട്ടുണ്ട്. ചർച്ചയിൽ ഏറെ പ്രതീക്ഷയുണ്ടെന്ന് അമേരിക്ക അറിയിച്ചു.
കെയ്‌റോയിൽ വഴിമുട്ടിയ വെടിനിർത്തൽ കരാർ പാരീസിൽ പുതുജീവൻ പകരാൻ അമേരിക്കയുടെ നേതൃത്വത്തിൽ ഊർജിത നീക്കം. യു.എസ് നിർബന്ധത്തെ തുടർന്ന് ഇസ്രായൽ സംഘം പാരീസ് ചർച്ചകളിൽ സജീവമാണ്. അറബ് സമ്മർദം കണക്കിലെടുത്ത് വിശുദ്ധ മാസം ആഗതമാകും മുമ്പ് താൽക്കാലിക വെടിനിർത്തൽ നടപ്പാക്കാനുള്ള സാധ്യതകളാണ് അമേരിക്ക ആരായുന്നത്. സി.ഐ.എ മേധാവിക്ക് പുറമെ ഖത്തർ, ഈജിപ്ത് സംഘവും പാരീസിലുണ്ട്. മിക്കവാറും ഇന്നുതന്നെ ഇസ്രായേൽ സംഘം പാരീസിൽ നിന്ന് മടങ്ങുമെന്നാണ് വിവരം.
വെടിനിർത്തൽ കരാർ രൂപരേഖക്ക് ഇസ്രായേലിന്റെ അനുമതി ലഭിച്ചാൽ ഹമാസിന്റെ പ്രതികരണം തേടാനാണ് മധ്യസ്ഥ രാജ്യങ്ങളുടെ നീക്കം. ഗസയിൽ യുദ്ധത്തിന് അറുതി വരുത്താനുള്ള മധ്യസ്ഥ രാജ്യങ്ങളുടെ നടപടികളെ അനുഭാവപൂർണമായാണ് നോക്കി കാണുന്നതെന്ന് ഹമാസ് നേതാവ് ഒസാമ ഹംദാൻ പറഞ്ഞു. അതേ സമയം നെതന്യാഹുവിെൻറ നിക്ഷിപ്ത രാഷ്ട്രീയ താൽപര്യങ്ങളാണ് കെയ്റോ ചർച്ച തകരാൻ കാരണമെന്നും ഒസാമ ഹംദാൻ കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha
























