ഹമാസിനെ വളർത്തിയത് ഇസ്രായേൽ തന്നെ ..കൊടുത്ത കൈക്ക് കൊത്തിയ ഹമാസ് നിലംപരിശാകുന്നു ; ഇനി ഗാസയുടെ ഏഴയലത്ത് അടുപ്പിക്കില്ലെന്ന് നെതന്യാഹു.. ഗാസയുടെ പുതിയ ഗവണ്മെന്റ് ഇങ്ങനെ

ഹമാസിനെ നശിപ്പിക്കാൻ എന്ന പേരിൽ ഇസ്രായേൽ ആരംഭിച്ച ഓപ്പറേഷൻ ഇപ്പോഴും തുടരുക തന്നെയാണ് . ഹമാസിനെ ഇല്ലാതാക്കാൻ എന്ന പേരിൽ പലസ്തീൻ ജനതയെ ഒന്നടങ്കം വെസ്റ്റ് ബാങ്കിൽ നിന്നും ഗാസ മുനമ്പിൽ നിന്നും കുടിയൊഴിപ്പിക്കാനാണ് ഇസ്രായേൽ ശ്രമിക്കുന്നത്. അഷ്‌തോത്, അഷ്‌കലോൻ, നെഗേവ് എന്നീ സ്ഥലങ്ങളിൽ ഹമാസ് നടത്തിയ അതിസാഹസിക മുന്നേറ്റങ്ങൾ മൂലമാണ് ഇസ്രായേൽ ഇപ്പോൾ യുദ്ധം പ്രഖ്യാപിച്ചത് , അതുകൊണ്ട് ഇസ്രായേൽ ഇവിടെ ഇരയും ഹമാസ് വേട്ടക്കാരനുമാണ്. അതേസമയം 41 കിലോമീറ്റർ നീളവും ഏകദേശം ഇരുപത് ലക്ഷം പേർ മാത്രം താമസിക്കുന്ന ഗാസയിൽ ഹമാസ് പാരഗ്ലൈഡർ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിന്റെ തയ്യാറെടുപ്പുകൾ ഇസ്രയേലിന്റെ ഇന്റെലിജൻസ് സംഘടനകൾ അറിഞ്ഞില്ലെന്ന് വിശ്വസിക്കാൻ ഇസ്രായേലിലെ ജനങ്ങൾ പോലും തയ്യാറല്ല. ഹമാസിന്റെ ആക്രമണത്തെ കുറിച്ച് ഈജിപ്ത് സൂചനകൾ നൽകിയിരുന്നെങ്കിലും അതിനെ ഇസ്രായേൽ അവഗണിച്ചു. ഒരുപക്ഷെ അക്രമം ഒരു അവസരമായി ഉപയോഗിക്കാൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തീരുമാനിച്ചിരുന്നു എന്ന് കരുതിയാലും തെറ്റില്ല എന്നൊരഭിപ്രായവും ഇപ്പോൾ ശക്തമാണ് .
ഹമാസിനോട് യോജിക്കാൻ വ്യക്തിപരമായി നമുക്കൊക്കെ ബുദ്ധിമുട്ടുണ്ട്. ഹമാസിനെ തീവ്രവാദ സംഘടനയായും മൗലികവാദ സംഘടനയായും നമ്മൾ വിലയിരുത്തുമ്പോൾ ഇസ്രായേൽ ചരിത്രത്തിൽ ഉടനീളം എങ്ങനെയാണ് ഹമാസിനെ കണ്ടിരുന്നത് എന്ന് കൂടി നമ്മൾ മനസിലാക്കണം..സൃഷ്ടാവിനു തന്നെ തലവേദനയായി മാറിയ വിചിത്രജീവിയെ കുറിച്ച് മേരി ഷെല്ലിയുടെ വിശ്വപ്രസിദ്ധ നോവലായ ഫ്രാങ്കസ്റ്റെയിനിൽ പറയുന്നുണ്ട് . ഇതിനു സമാനമാണ് ഇസ്രായേൽ ഹമാസ് ബന്ധവും .. ഹമാസിനെ സൃഷ്ടിച്ച ഇസ്രയേലിന്റെ തലകൊയ്യാൻ ആണ് ഇപ്പോൾ ഹമാസ് നേതാക്കൾ ശ്രമിക്കുന്നത് . അഫ്ഗാനിസ്ഥാനിലെ താലിബാൻ, ഒസാമ ബിൻ ലാദൻ തുടങ്ങി അനേകം ഉദാഹരണങ്ങൾ നമുക്ക് ചരിത്രത്തിൽ കാണാം.
അഫ്ഗാനിലെ മുജാഹിദീനുകൾ, ഒസാമ എന്നിവരെ ആദ്യ ഘട്ടത്തിൽ സാമ്പത്തികമായും സായുധപരമായും സഹായിച്ചത് യു.എസ് നേതൃത്വം നൽകുന്ന രാഷ്ട്രീയ ചേരിയായിരുന്നു. ഹമാസിന്റെ സൈദ്ധാന്തിക ശ്രോതസ് അല്ലെങ്കിൽ ഡിസ്ട്രിബ്യുട്ടറി എന്ന് വിശേഷിപ്പിക്കാവുന്ന മുസ്ലിം ബ്രദർഹുഡിന്റെ വളർച്ചയിലും അമേരിക്കയ്ക്ക് പ്രത്യേകിച്ച് അമേരിക്കൻ പ്രസിഡന്റ് ആയിരുന്ന ഹാരി.എസ്.ട്രൂമാന് വലിയ പങ്കുണ്ടായിരുന്നു. ഇതേ പോലെ ഹമാസിന്റെ വളർച്ചയിൽ ഇസ്രായേൽ വഹിച്ച പങ്ക് ചെറുതല്ല .
ഹമാസിന്റെ ആദ്യ രൂപം എന്ന് വിശേഷിപ്പിക്കാവുന്നത് ഷെയ്ഖ് അഹമ്മദ് യാസിൻ എന്ന മതപണ്ഡിതൻ സ്ഥാപിച്ച മുജമ അൽ ഇസ്ലാമിയ എന്ന ചാരിറ്റി സംഘടനയാണ്. ഈജിപ്തിലെ രാഷ്ട്രീയ ഇസ്ലാമിസ്റ് സംഘടനയായ മുസ്ലിം ബ്രദർഹുഡിന്റെ ഭാഗമായിരുന്ന യാസിൻ , തന്റെ പ്രവർത്തനങ്ങൾക്ക് വേണ്ടി ഗാസയെ കേന്ദ്രമാക്കി. അന്ന് പലസ്തീൻ ലിബറേഷൻ ഓർഗനൈസെഷൻ ഇസ്രായേലിന് വലിയൊരു തലവേദനയായിരുന്നു. പ്രത്യേകിച്ച് അതിന്റെ മതേതര ഇടതുപക്ഷ സ്വഭാവം പലസ്തീൻ ജനതയെ മാത്രമല്ല ലോകത്തെ മുഴുവനും സ്വാധീനിച്ചിരുന്നു. പലസ്തീൻ വിമോചന മുന്നേറ്റത്തിന് തുരങ്കം വയ്ക്കാനും പലസ്തീൻ ജനതയ്ക്കിടയിൽ വിഭാഗീയത കൊണ്ട് വരാനും തക്കം പാർത്തിരുന്ന ഇസ്രായേൽ ഷെയ്ഖ് , യാസിന്റെ പ്രവർത്തനങ്ങൾക്ക്, പ്രത്യേകിച്ച് ചാരിറ്റി, സാമൂഹിക സേവനം തുടങ്ങിയവയെ പ്രോത്സാഹിപ്പിക്കാനും ഇതിന്റെ മറവിൽ നടക്കുന്ന ഇസ്ലാമിക പഠനകേന്ദ്രത്തിന്റെ വ്യാപനത്തിന് നേരെ കണ്ണടക്കാനും തീരുമാനിച്ചു
പി.എൽ.ഒയുടെ നേതാവായ യാസർ അറഫാത്ത് അടക്കമുള്ളവർ ഇതിനെ ശക്തമായി എതിർത്തിരുന്നു. ആദ്യ നാളുകളിൽ പി.എൽ.ഒ , ഫത്ത തുടങ്ങിയ രാഷ്ട്രീയ ശക്തികളെ ഗാസയിൽ വേട്ടയാടുമ്പോൾ, യാസിന്റെ മുജമ അൽ ഇസ്ലാമിയയുടെ പ്രവർത്തനങ്ങൾക്കും അവരുടെ വളർച്ചയ്ക്കും ഇസ്രായേൽ ഡിഫെൻസ് ഫോഴ്സ് അനുകൂല നിലപാട് സ്വീകരിച്ചു. ഒടുവിൽ ഒന്നാം ഇന്തിഫാദയുടെ സമയത്ത് രണ്ട് ഇസ്രായേൽ സൈനികരെ ഹമാസ് കൊല്ലപ്പെടുത്തുമ്പോഴാണ് തങ്ങൾ തുറന്നു വിട്ട ഭൂതത്തിന്റെ ശക്തി അവർ മനസിലാക്കിയത്.
ഹമാസിനെ പ്രോത്സാഹിപ്പിക്കുന്നതിന് ഇസ്രായേലിന് പങ്കുണ്ടായിരുന്നു എന്ന് വെളിപ്പെടുത്തിയത് മുൻ ഇസ്രേയലി സൈനിക തലവന്മാരും ഇന്റലിജൻസ് ഓപ്പറേഷൻസ് നടത്തിയ വ്യക്തികളുമാണ്. 1970 കളിലും 1980 കളിലും ഗാസയിൽ മതപരമായ കാര്യങ്ങളിൽ ഇടപെടുന്ന ഇസ്രായേലി ഉദ്യോഗസ്ഥനായിരുന്ന അവ്‌നർ കോഹൻ മാധ്യമങ്ങൾക്കു നൽകിയ അഭിമുഖത്തിൽ ഇങ്ങനെ പറയുന്നുണ്ട്.
ഗാസയിൽ ഇസ്ലാമിസ്റ്റുകളെ തുടക്കത്തിൽ തന്നെ തടയാൻ ശ്രമിക്കുന്നതിനുപകരം, ഇസ്രായേൽ വർഷങ്ങളോളം സഹിക്കുകയും ചില സന്ദർഭങ്ങളിൽ, പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷന്റെയും അതിന്റെ പ്രബല വിഭാഗമായ യാസർ അറാഫത്തിന്റെ ഫത്ത പാർട്ടിയുടെ മതേതര ദേശീയവാദികൾക്ക് എതിരായി അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തുവെന്നും യാസിന് തന്റെ പ്രവർത്തന സീമകൾ വിശാലമാക്കാനും ഇസ്രായേൽ സഹായിച്ചുവെന്നും കോഹൻ പറയുന്നു. 1980-കളുടെ തുടക്കത്തിൽ ഗാസയിലെ ഇസ്രായേൽ സൈനിക ഗവർണറായിരുന്ന യിത്സാക് സെഗെവ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടറോടു ഒരു അഭിമുഖത്തിൽ പറഞ്ഞത് പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷന്റെയും ഫത്ത പാർട്ടിയുടെയും മതേതരവാദികൾക്കും ഇടതുപക്ഷക്കാർക്കും എതിരായി പലസ്തീൻ ഇസ്ലാമിസ്റ്റ് പ്രസ്ഥാനത്തിന് ഇസ്രായേൽ ധനസഹായം നൽകിയിട്ടുണ്ട് എന്നാണ്.
1984-ൽ, ഷെയ്ഖ് യാസിന്റെ നേതൃത്വത്തിലുള്ള ഗാസ ഇസ്ലാമിസ്റ്റുകൾ ആയുധങ്ങൾ ശേഖരിക്കുന്നതായി ഫതഹ് അനുകൂലികളിൽ നിന്ന് ഇസ്രായേൽ സൈന്യത്തിന് ഒരു സൂചന ലഭിച്ചു. ഇസ്രായേൽ സൈന്യം ഒരു പള്ളി റെയ്ഡ് ചെയ്യുകയും ആയുധശേഖരം കണ്ടെത്തുകയും ചെയ്തു. ഷെയ്ഖ് യാസിൻ ജയിലിലായി..പരിപൂർണമായും മുസ്ലിം ബ്രദർഹുഡിന്റെ രീതികളാണ് ഹമാസും പിന്തുടർന്നത്.ഒടുവിൽ യാസിനെ ഇസ്രായേലിന് തന്നെ വധിക്കേണ്ടി വന്നു. എന്നാൽ ഹമാസിന്റെ വളർച്ച തടയുവാൻ ആർക്കും കഴിഞ്ഞില്ല. ഗാസയിൽ നടന്ന തിരഞ്ഞെടുപ്പിൽ ഹമാസ് ജയിക്കുകയും കൂടുതൽ ശക്തിയോടെ പ്രവർത്തിക്കാനും ആരംഭിച്ചു.
ഹമാസ് ഇന്ന് ഹിസ്‌ബൊള്ളയുമായും, വെസ്റ്റ് ബാങ്കിലെ തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം പോപ്പുലർ ഫ്രണ്ട് ഫോർ ലിബറേഷൻ ഓഫ് പലസ്തീൻ എന്ന കമ്മ്യൂണിസ്റ്റ് സായുധ സേനയുമായും നല്ല ബന്ധത്തിലാണ്. അത് പോലെ തന്നെ വെസ്റ്റ് ബാങ്കിൽ പോപുലർ ഫ്രണ്ട് നടത്തിയ ഇസ്രായേൽ വിരുദ്ധ അക്രമണങ്ങളെ ഹമാസ് അഭിനന്ദിച്ചിരുന്നു. നിലവിലെ സംഘർഷം ആരംഭിച്ച സമയത്ത് ഹിസ്‌ബൊള്ള ഇസ്രയേലുമായി യുദ്ധത്തിന് ഇറങ്ങിയാൽ തങ്ങളും ഹിസ്‌ബൊള്ളയ്ക്ക് ഒപ്പം നിൽക്കുമെന്ന് ലെബനോനിൽ അഭയം പ്രാപിച്ച ഫത്ത പാർട്ടി അംഗങ്ങളും പോപ്പുലർ ഫ്രണ്ട് അംഗങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇപ്പോൾ എന്തായാലും തിരിച്ചറിവിലേക്കെത്തിയ ഇസ്രായേൽ ഹമാസിനെ ഗാസയുടെ പരിസരത്തുപോലും ഇനി അടുപ്പിക്കില്ല എന്ന് തീരുമാനിച്ച് ഉറപ്പിച്ചിരിക്കയാണ് . ഇസ്രായേൽ അധിനിവേശ സേന ഗസ്സയിൽ യുദ്ധം തുടരും. - ഹമാസിന്റെ സൈനിക ശേഷികളെയും സർക്കാർ സംവിധാനങ്ങളെയും തകർക്കുകയാണ് സൈന്യത്തിന്റെ പ്രധാന ലക്ഷ്യം. അതോടൊപ്പം ഹമാസിന്റെ കൈവശമുള്ള ബന്ദികളെയെല്ലാം സൈനിക നടപടികളിലൂടെ തിരിച്ചെത്തിക്കും. ഗസ്സയിൽനിന്നുള്ള ഭീഷണികൾ ഒഴിവാക്കാൻ സൈന്യം അനിശ്ചിതകാലം ഇവിടെ തുടരുകയും ചെയ്യും
ഭാവിയിൽ ഗസ്സയിൽ നടപ്പിലാക്കുന്ന പദ്ധതികൾ സംബന്ധിച്ച രേഖ വാർ കാബിനറ്റിൽ നെതന്യാഹു സമർപ്പിച്ചു .ഗാസയിൽ നിന്ന് പൂർണമായും സൈന്യത്തെ പിൻവലിക്കുമെന്നും ഇസ്രായേലുമായി സഹകരിക്കുന്ന പൊലീസ് സേനയെ നിലനിർത്തുമെന്നും രേഖയിലുണ്ട്. തെക്കേ അറ്റത്തുള്ള റഫയിൽ അധിനിവേശം ആരംഭിക്കുമെന്നതാണ് മറ്റൊരു കാര്യം.
ഗസ്സക്കും ഇസ്രായേലിനും ഇടയിൽ ബഫർ സോൺ സൃഷ്ടിക്കാനുള്ള പ്രവർത്തനങ്ങൾ തുടരുമെന്ന് രേഖയിൽ വ്യക്തമാക്കുന്നു. തീവ്ര ചിന്തകളിൽനിന്ന് ആളുകളെ തിരിച്ചുകൊണ്ടുവരാൻ പള്ളികളെ നിയന്ത്രണത്തിലാക്കുകയും വിദ്യാഭ്യാസ സമ്പ്രദായത്തിൽ മാറ്റം വരുത്തുകയും ചെയ്യും.
വർഷങ്ങളായി ഫലസ്തീൻ അഭയാർഥികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ഐക്യരാഷ്ട്ര സഭക്ക് കീഴിലെ ഏജൻസിയായ യു.എൻ.ആർ.ഡബ്ല്യു.എയെ പിരിച്ചുവിടും. പകരം മറ്റു അന്താരാഷ്ട്ര സംഘടനകളെ കൊണ്ടുവരും.
സിവിലിയൻ കാര്യങ്ങൾ മാത്രം കൈകാര്യം ചെയ്യുന്ന പ്രാദേശിക ഭരണകൂടം സ്ഥാപിക്കും. ഹമാസുമായി ബന്ധമുള്ള ആർക്കും ഇതിൽ പങ്കാളിത്തമുണ്ടാകില്ല. ഗസ്സയിൽനിന്ന് സൈന്യത്തെ പിൻവലിക്കുകയും ആളുകളെ തീവ്ര ചിന്താഗതിയിൽനിന്ന് മാറ്റുകയും ചെയ്തശേഷമേ ഗസ്സയുടെ പുനർനിർമാണം ആരംഭിക്കുകയുള്ളൂവെന്നും രേഖയിൽ വ്യക്തമാക്കുന്നു.
ഗസ്സയിലെ പദ്ധതികൾ നടപ്പാക്കാൻ വിവിധ രാജ്യങ്ങൾ ഇസ്രായേലിനെ സഹായിക്കുമെന്നാണ് പ്രതീക്ഷ. പദ്ധതികളുടെ വിജയം ഉറപ്പാക്കാൻ നിരവധി സുപ്രധാന മേഖലകളിൽ ഈ രാജ്യങ്ങൾ പ്രധാന പങ്ക് വഹിക്കേണ്ടതുണ്ടെന്നും രേഖയിൽ വ്യക്തമാക്കുന്നു.
വ്യവസ്ഥകൾ അംഗീകരിച്ചുകൊണ്ട് ഫലസ്തീനുമായുള്ള ശാശ്വതമായ ഒത്തുതീർപ്പിനെക്കുറിച്ചുള്ള എല്ലാ അന്താരാഷ്ട്ര നിർദ്ദേശങ്ങളും ഇസ്രായേൽ നിരസിക്കുന്നു. മുൻവ്യവസ്ഥകളില്ലാതെ കക്ഷികൾ തമ്മിലെ നേരിട്ടുള്ള ചർച്ചകളിലൂടെ മാത്രമേ ഒത്തുതീർപ്പിൽ എത്തിച്ചേരാവൂ. ഫലസ്തീൻ രാഷ്ട്രത്തെ ഏകപക്ഷീയമായി അംഗീകരിക്കുന്നതിനെ ഇസ്രായേൽ എതിർക്കുന്നത് തുടരുമെന്നും രേഖയിൽ വ്യക്തമാക്കുന്നു. സുരക്ഷ കാബിനറ്റിലെ അംഗങ്ങൾക്കിടയിൽ രേഖ സംബന്ധിച്ച് ചർച്ച ചെയ്യുമെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. വെള്ളിയാഴ്ച രാവിലെയാണ് ഈ രേഖ മാധ്യമങ്ങൾക്ക് നൽകിയത്.
https://www.facebook.com/Malayalivartha
























