വെടിനിര്‍ത്തല്‍ കരാര്‍ സംബന്ധിച്ച്, പാരീസില്‍ നടന്ന ചര്‍ച്ചയ്ക്ക് പിന്നാലെ ഖത്തറിലും ചര്‍ച്ച നടത്താനൊരുങ്ങി ഇസ്രായേല്‍; തടങ്കലിലടച്ച പതിനായിരത്തിലേറെ ഫലസ്തീനികളില്‍ നിന്ന് 100 പേരെ ഇസ്രയേല്‍ വിട്ടയക്കും...

വെടിനിര്‍ത്തല്‍ കരാര്‍ സംബന്ധിച്ച്, പാരീസില്‍ നടന്ന ചര്‍ച്ചയ്ക്ക് പിന്നാലെ ഖത്തറിലും ചര്‍ച്ച നടത്താനൊരുങ്ങി ഇസ്രായേല്‍. ഹമാസുമായി ഇനി ചര്‍ച്ചക്കില്ലെന്ന് ഇസ്രായേല്‍ പറഞ്ഞിരുന്നു. കൈറോയിലെ സന്ധിസംഭാഷണത്തിലാണ് ഇസ്രായേല്‍ നിലപാട് വ്യക്തമാക്കിയിരുന്നത്. ബന്ദിമോചനം ആവശ്യപ്പെട്ട് ടെല്‍ അവീവില്‍ പ്രതിഷേധം അതിരുവിട്ടതും ആഭ്യന്തര സമ്മര്‍ദവുമാണ് ഇസ്രായേലിനെ ചര്‍ച്ചക്ക് നിര്‍ബന്ധിതരാക്കിയത്.
ബന്ദിമോചനവും, താല്‍ക്കാലിക വെടിനിര്‍ത്തലും ചര്‍ച്ച ചെയ്യാന്‍ ഇസ്രായേല്‍ ചാരസംഘടനയായ മൊസാദിന്റെയും ആഭ്യന്തര സുരക്ഷ സേനയായ ഷിന്‍ ബെറ്റിന്റേയും, മേധാവികളാണ് ഖത്തറില്‍ ചര്‍ച്ചയില്‍ പങ്കെടുക്കുക. അമേരിക്ക, ഖത്തര്‍, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ പ്രതിനിധികള്‍ മധ്യസ്ഥരായുണ്ടാവും. ഇസ്രായേല്‍ യുദ്ധ മന്ത്രിസഭയാണ് പ്രതിനിധി സംഘത്തെ ഖത്തറിലേക്ക് അയക്കാന്‍ തീരുമാനിച്ചത്.
പാരീസില്‍ ആരംഭിച്ച ചര്‍ച്ചയുടെ തുടര്‍ച്ചയാണ് ഖത്തറില്‍ ഉണ്ടാവുകയെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. തടങ്കലിലടച്ച പതിനായിരത്തിലേറെ ഫലസ്തീനികളില്‍ നിന്ന് 100 പേരെ ഇസ്രയേല്‍ വിട്ടയക്കും. സ്ത്രീകള്‍, വനിതാ സൈനികര്‍, ഗുരുതര ആരോഗ്യ പ്രശ്നങ്ങളുള്ള മുതിര്‍ന്ന പുരുഷന്മാരടക്കം നാല്‍പ്പതോളം ബന്ദികളെ മോചിപ്പിക്കണമെന്നാണ് ഇസ്രായേലിന്റെ ആവശ്യം. ഗാസയിലേയ്ക്കുള്ള സഹായ വിതരണം വര്‍ധിപ്പിക്കാനും, വടക്കന്‍ ഗാസയിലേയ്ക്ക് ഫലസ്തീനികളുടെ മടങ്ങി വരവിനും കരാര്‍ വഴിയൊരുക്കും.
എന്നാല്‍ ഈ നിര്‍ദേശങ്ങളോട് ഹമാസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. യുദ്ധം പൂര്‍ണ്ണമായും അവസാനിച്ചാല്‍ മാത്രമേ ബന്ദികളെ വിട്ടയക്കുകയുള്ളൂവെന്ന് കൈയ്റോയില്‍ നടന്ന ചര്‍ച്ചയില്‍ ഹമാസ് വ്യക്തമാക്കിയിരുന്നു. മുഴുവന്‍ ഫലസ്തീനി തടവുകാരെയും വിട്ടയക്കണമെന്നും ഹമാസ് ആവശ്യപ്പെട്ടിരുന്നു.
യു.എസ് നിര്‍ബന്ധത്തെ തുടര്‍ന്നാണ് ഇസ്രായല്‍ സംഘം പാരീസ് ചര്‍ച്ചകളില്‍ സജീവമായത്. അറബ് സമ്മര്‍ദം കണക്കിലെടുത്ത് വിശുദ്ധ മാസം ആഗതമാകും മുമ്പ് താല്‍ക്കാലിക വെടിനിര്‍ത്തല്‍ നടപ്പാക്കാനുള്ള സാധ്യതകളാണ് അമേരിക്ക ആരാഞ്ഞത്.
സി.ഐ.എ മേധാവിക്കു പുറമെ ഖത്തര്‍, ഈജിപ്ത് സംഘവും, പാരിസില്‍ ഉണ്ടായിരുന്നു. ഗാസയില്‍ യുദ്ധത്തിന് അറുതി വരുത്താനുള്ള മധ്യസ്ഥ രാജ്യങ്ങളുടെ നടപടികളെ അനുഭാവപൂര്‍ണമായാണ് നോക്കി കാണുന്നതെന്ന് ഹമാസ് നേതാവ് ഒസാമ ഹംദാന്‍ പ്രതികരിച്ചിരുന്നു.
അതിനിടെ, ഇസ്രയേല്‍ അധിനിവേശത്തെത്തുടര്‍ന്ന് ഭക്ഷ്യക്ഷാമം രൂക്ഷമായ ഗാസയില്‍ കൊടുംപട്ടിണി മൂലം രണ്ട് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. ഗാസയില്‍ മരണങ്ങളുടെ സ്ഫോടനമുണ്ടാകുമെന്ന ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പിന് പിന്നാലെയാണ് വടക്കന്‍ ഗാസയില്‍ രണ്ട് മാസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞ് മരിച്ചത്.
അല്‍ ഷിഫ ആശുപത്രിയില്‍ വെള്ളിയാഴ്ചയാണ് കുട്ടി മരിച്ചതെന്ന് പലസ്തീന്‍ വാര്‍ത്താ ഏജന്‍സിയായ ദ ഷെഹബ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കടുത്ത പോഷാകാഹാരക്കുറവാണ് മരണകാരണമെന്ന് കുട്ടിയെ ആശുപത്രിയിലെത്തിച്ച പാരാമെഡിക്കല്‍ ജീവനക്കാരിലൊരാള്‍ പങ്കുവച്ച വീഡിയോയില്‍ വ്യക്തമാക്കുന്നു. സഹായത്തിന് വേണ്ടി കുട്ടിയുടെ അമ്മ അലറി വിളിക്കുന്നത് കേള്‍ക്കുകയും ഉടനടി ആശുപത്രിയിലെത്തിക്കുകയുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഗാസയില്‍ കുട്ടികള്‍ക്കുള്ള പാല്‍ ലഭ്യമാകാത്തതിനാല്‍ കുട്ടിക്ക് ആഴ്ചകളോളം പാല് നല്‍കാന്‍ സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു.
ഗാസയില്‍ ഇതുവരെയില്ലാത്ത കൊടും പട്ടിണിയാണ് അനുഭവപ്പെടുന്നതെന്നാണ് പ്രദേശത്തുനിന്ന് പലായനം ചെയ്യുന്നവര്‍ വാര്‍ത്താ ഏജന്‍സിയായ അല്‍ജസീറയോട് വ്യക്തമാക്കുന്നത്. ഒരുപാട് യുദ്ധം ഗാസയിലുണ്ടായിട്ടുണ്ടെന്നും എന്നാല്‍ ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും മോശമായ യുദ്ധമാണിതെന്നും വടക്കന്‍ ഗാസമുനമ്പിലെ ബെയ്ത് ഹനൂനില്‍ നിന്നും പലയാനം ചെയ്യപ്പെട്ട് മധ്യ ഗാസയില്‍ എത്തപ്പെട്ട
73 വയസുകാരിയായ സാരിഫ പറയുന്നത്.
മഹാദുരന്തമെന്ന് വിശേഷിപ്പിക്കാവുന്നതിലും അപ്പുറമാണ് ഗാസയിലെ സ്ഥിതിയെന്നാണ് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്. കുട്ടികളുടെ, പ്രത്യേകിച്ച് നവജാതശിശുക്കളുടെ മരണം കൂടുതലായും കാണേണ്ടി വരുന്നുണ്ടെന്ന് കമാല്‍ അദ്വാന്‍ ആശുപത്രിയിലെ മേധാവിയായ ഡോ. ഹുസ്സം അബു സഫിയ വെളിപ്പെടുത്തുന്നുമുണ്ട്.
ഒക്ടോബര്‍ 7 മുതല്‍ ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന വംശഹത്യയില്‍ ഇതുവരെ 30,000 കൊല്ലപ്പെട്ടു. ഇതില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. നിരവധി പേരെ കാണാതായിട്ടുമുണ്ട്.
https://www.facebook.com/Malayalivartha
























