ഇസ്രയേലും ഹമാസും തമ്മിലുള്ള താല്‍ക്കാലിക വെടിനിര്‍ത്തല്‍ അടുത്ത തിങ്കളാഴ്ചയോടെ സാധ്യമാകുമെന്ന്, അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍:- മധ്യസ്ഥരായി ഈജിപ്ത്, ഖത്തര്‍, അമേരിക്ക, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍...

ഇസ്രയേലും ഹമാസും തമ്മിലുള്ള താല്‍ക്കാലിക വെടിനിര്‍ത്തല്‍ അടുത്ത തിങ്കളാഴ്ചയോടെ സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി അറിയിച്ച്, അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്ത് എത്തി. വെടിനിര്‍ത്തലുമായി ബന്ധപ്പെട്ടുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് ന്യൂയോര്‍ക്കില്‍ മറുപടി പറയുകയായിരുന്നു ബൈഡന്‍. ഗാസയിലെ ഇസ്രയേല്‍ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് വാഷിങ്ടണിലെ ഇസ്രയേല്‍ എംബസിക്ക് മുന്നില്‍ അമേരിക്കന്‍ വ്യോമ സേനയിലെ സജീവ പ്രവര്‍ത്തകന്‍ സ്വയം തീകൊളുത്തി മരിച്ച് മണിക്കൂറുകള്‍ക്കമാണ് ബൈഡന്റെ പ്രതികരണം വന്നത്.
അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പിന് മത്സരിക്കുന്ന ബൈഡനെ സംബന്ധിച്ച് ഇസ്രേയല്‍-ഹമാസ് യുദ്ധം നീളുന്നതും രാഷ്ട്രീയപരമായ സംഘര്‍ഷങ്ങള്‍ക്ക് കാരണമാകും. പലസ്തീനില്‍ മനുഷ്യത്വപരമായ സംഘര്‍ഷങ്ങള്‍ കൂടുന്നതിനിടയില്‍ പോരാട്ടം അവസാനിപ്പിക്കുന്നതിനും, ഗാസയിലെ ഇസ്രയേല്‍ ബന്ദികളെ വിട്ടയക്കുന്നതിനും ഈജിപ്ത്, ഖത്തര്‍, അമേരിക്ക, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ മധ്യസ്ഥരായി പ്രവര്‍ത്തിക്കുകയാണ്. ഇസ്രയേല്‍ പിടിച്ചുവെച്ച പലസ്തീന്‍ ബന്ദികളെ വിട്ടയക്കാന്‍ ഈ രാജ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഹമാസ് ഒഴികെ നിരവധി പാര്‍ട്ടികള്‍ പാരീസില്‍ വച്ച് കഴിഞ്ഞ ആഴ്ച യോഗം ചേര്‍ന്നതായും താല്‍ക്കാലിക വെടിനിര്‍ത്തലിനുള്ള ഉടമ്പടിയുടെ അടിസ്ഥാന രൂപരേഖകള്‍ എങ്ങനെയായിരിക്കണമെന്ന് ധാരണയിലെത്തിയതായും വൈറ്റ് ഹൗസ്, രാജ്യ സുരക്ഷാ ഉപദേഷ്ടാവ് പറഞ്ഞു. ആഴ്ചകളോളം നീണ്ടു നില്‍ക്കുന്ന താല്‍ക്കാലിക യുദ്ധ വിരാമം യുദ്ധം അവസാനിക്കാനുള്ള മാര്‍ഗമാകുമെന്നാണ് അമേരിക്കന്‍ ഉദ്യേഗസ്ഥരുടെ പ്രതീക്ഷ. എന്നാല്‍ താല്‍ക്കാലിക വെടിനിര്‍ത്തലിന് ശേഷവും യുദ്ധം തുടരുമെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആവര്‍ത്തിക്കുന്നത്.
''എനിക്ക് മൂന്ന് യുദ്ധ ലക്ഷ്യമാണുള്ളത്. ആദ്യത്തേത് ബന്ദികളെ വിട്ടയക്കുക. ഹമാസിനെ ഇല്ലാതാക്കലാണ് രണ്ടാമത്തേത്. ഭാവിയില്‍ ഗാസ ഇസ്രയേലിന് ഭീഷണിയായി മാറരുതെന്നതാണ് മൂന്നാമത്തെ ലക്ഷ്യം. സമ്പൂര്‍ണ വിജയം കൈവരിച്ചില്ലെങ്കില്‍ ഞങ്ങള്‍ക്ക് സമാധാനമുണ്ടാകില്ല. ഹമാസിനെ അവിടെ ഉപേക്ഷിക്കാന്‍ സാധിക്കില്ല,'' എന്നായിരുന്നു നെതന്യാഹു സിബിസിയുടെ ഫേസ് ഓഫ് ദി നാഷന്‍ പരിപാടിയില്‍ പറഞ്ഞത്.
പാരീസിലെ യോഗത്തിന് ശേഷം ഈജിപ്ത്, ഖത്തര്‍, അമേരിക്ക എന്നീ രാജ്യങ്ങളിലെ വിദഗ്ദര്‍ ദോഹയിലും യോഗം ചേര്‍ന്നിരുന്നു. ഇസ്രയേലിന്റെയും ഹമാസിന്റെയും പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തില്‍ മുസ്ലീം വിശുദ്ധ മാസമായ റമദാനിന് മുമ്പ് തന്നെ ഒരു സന്ധി ഉറപ്പാക്കുമെന്നാണ് പ്രതീക്ഷയെന്ന് ഈജിപ്ത്യന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവിലെ പ്രശ്നങ്ങളില്‍ പുതിയ ഭേദഗതികള്‍ അവതിരിപ്പിച്ചിട്ടുണ്ടെന്നും എന്നാല്‍ വെടിനിര്‍ത്തലിന്റെയും ഗാസ മുനമ്പില്‍ നിന്നു പിന്‍വാങ്ങുന്നതിന്റെയും കാര്യത്തില്‍ ഇസ്രയേല്‍ കൃത്യമായ നിലപാടുകള്‍ അവതരിപ്പിച്ചില്ലെന്നും ഹമാസ് വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ AFP റിപ്പോര്‍ട്ട് ചെയ്യുന്നു.
ഹമാസ് തടവിലാക്കിയ ഇസ്രായേലികളെ 143 ദിവസം പിന്നിട്ടിട്ടും മോചിപ്പിക്കാനാവാത്ത നെതന്യാഹുവിനെതിരെ ബന്ദികളുടെ ബന്ധുക്കളുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധമാണ് കഴിഞ്ഞ ദിവസം ഉയര്‍ന്നത്. ദിവസങ്ങളായി നെതന്യാഹു സര്‍ക്കാറിനെതിരെ ഇസ്രായേലില്‍ മാര്‍ച്ചുകളും പ്രതിഷേധങ്ങളും നടക്കുകയാണ്. അതിന്റെ തുടര്‍ച്ചയെന്നോണം ജെറുസലമിലേക്കടക്കം സമരം കടുപ്പിക്കാനൊരുങ്ങുകയാണ് പ്രതിഷേധക്കാര്‍.
പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും അദ്ദേഹത്തിന്റെ സര്‍ക്കാരും രാജിവെക്കുക, ഹമാസുമായുള്ള ബന്ദി ഉടമ്പടിയിലെ ചര്‍ച്ചകളിലെ പുരോഗതി പുറത്തുവിടുക, ഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷത്തിന് നയതന്ത്ര പരിഹാരമുണ്ടാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാര്‍ ഉന്നയിക്കുന്നത്. ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത ചെറിയ പ്രതിഷേധ റാലികള്‍ ഓരോ ദിവസവും രാജ്യവ്യാപകമായി നടക്കുകയാണ്.
'നീയാണ് നേതാവ്, നിങ്ങള്‍ കുറ്റവാളിയാണ്' എന്നെഴുതിയ ബാനറുകളുമായാണ് തെല്‍ അവീവില്‍ പ്രതിഷേധക്കാര്‍ നെതന്യാഹുവിനെതിരെ സമരത്തിനെത്തിയത്. ഹമാസില്‍ നിന്ന് ബന്ദികളെ രക്ഷിക്കാന്‍ നെതന്യാഹുവിന് ആകില്ലെന്നും പരാജയപ്പെട്ട പ്രധാനമന്ത്രിയാണ് അദ്ദേഹമെന്നുമായിരുന്നു പ്രകടനത്തിലുയര്‍ന്ന മുദ്രാവാക്യം.
https://www.facebook.com/Malayalivartha
























