ആസ്തികള്‍ പൂർണമായും മരവിപ്പിക്കും, ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ന്യൂസിലൻഡ്, വ്യക്തിയോ സ്ഥാപനങ്ങളോ സംഘടനകളോ സഹായം കൈമാറുന്നതിനും നിരോധനം

ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ന്യൂസിലൻഡിന്റെ നിർണായക നീക്കം. ഒക്ടോബർ ഏഴിന് ഇസ്രായേലില്‍ നടത്തിയ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് രാജ്യത്തിന്റെ നടപടി. ഇതോടെ രാജ്യത്തെ ഹമാസിന്റെ ആസ്തികള്‍ പൂർണമായും മരവിപ്പിക്കും. ഹമാസിന് ഏതെങ്കിലും വ്യക്തിയോ സ്ഥാപനങ്ങളോ സംഘടനകളോ സഹായം കൈമാറുന്നതും അധികൃതർ നിരോധിച്ചു. ഇസ്രായേലില്‍ നടത്തിയ ആക്രമണത്തിന്റെ പൂർണ ഉത്തരവാദിത്വം ഹമാസിനാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
2010ല്‍ ഹമാസിന്റെ സൈനിക വിഭാഗമായ ഖസ്സാം ബ്രിഗേഡിനെ ന്യൂസിലൻഡ് ഭീകര സംഘടനയായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇപ്പോൾ അവരുടെ രാഷ്ട്രീയ വിഭാഗത്തെ കൂടി ഭീകര സംഘടന എന്ന നിർവ്വചനത്തിന് കീഴിൽ കൊണ്ട് വന്നിരിക്കുകയാണ് ന്യൂസിലാൻഡ് സർക്കാർ. കഴിഞ്ഞ ഒക്ടോബറില്‍ ഹമാസ് നടത്തിയ ആക്രമണങ്ങള്‍ അതിക്രൂരമായിരുന്നുവെന്നും, അവയെ ശക്തമായി അപലപിച്ചിരുന്നുവെന്നും ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്‌സണ്‍ വ്യക്തമാക്കി.
ഒക്ടോബറിലുണ്ടായ ആക്രമണത്തിൻ്റെ ഉത്തരവാദിത്തം “മുഴുവൻ” ഹമാസിനാണെന്നും, ഗ്രൂപ്പിൻ്റെ സൈനിക, രാഷ്ട്രീയ വിഭാഗങ്ങൾ തമ്മിൽ വേർതിരിച്ചറിയാൻ ന്യൂസിലാൻഡ് സർക്കാരിന് ബുദ്ധിമുട്ടുണ്ടാക്കുന്നതായും വിദേശകാര്യ മന്ത്രി വിൻസ്റ്റൺ പീറ്റേഴ്‌സ് പറഞ്ഞു. അതേസമയം, തീരുമാനം ഗാസയിലെ സാധാരണക്കാരെയോ അവർക്ക് നൽകുന്ന സഹായത്തെയോ ബാധിക്കില്ലെന്ന് ക്രിസ്റ്റഫർ ലക്സൺ വ്യക്തമാക്കി.
അതിനിടെ വെസ്റ്റ് ബാങ്കിലെ ഫലസ്തീനികൾക്കെതിരെ അതിക്രമം നടത്തിയ തീവ്ര ഇസ്രായേലി കുടിയേറ്റക്കാർക്ക് ന്യൂസിലൻഡ് യാത്രാവിലക്കേർപ്പെടുത്തി. പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സണും വിദേശകാര്യ മന്ത്രി വിൻസ്റ്റൺ പീറ്റേഴ്സുമാണ് ഫലസ്തീനികൾക്കെതിരെ ആക്രമണം നടത്തിയ നിരവധി തീവ്ര ഇസ്രായേലി കുടിയേറ്റക്കാർക്ക് യാത്രാ നിരോധനം പ്രഖ്യാപിച്ചത്.'സമീപ മാസങ്ങളിൽ ഫലസ്തീനികൾക്കെതിരെ ഇസ്രായേൽ കുടിയേറ്റക്കാർ നടത്തുന്ന തീവ്രവാദ അക്രമങ്ങളിൽ ഗണ്യമായ വർദ്ധനവുണ്ടായതിൽ ന്യൂസിലൻഡ് ആശങ്കാകുലരാണ്' ലക്‌സൺ പറഞ്ഞു.
https://www.facebook.com/Malayalivartha
























