ഇസ്രായേലിന് വഴങ്ങി വെടിനിർത്തൽ കരാറിനില്ലെന്ന് വ്യക്തമാക്കി ഹമാസ്, യുദ്ധം ആറാം മാസത്തിലേക്ക് കടന്നിരിക്കെ പോരാട്ടം കൂടുതൽ ശക്തമായി തുടരുന്നതായി അൽഖസ്സാം ബ്രിഗേഡ്, ചർച്ച 10ന് വീണ്ടും പുനരാരംഭിക്കുമെന്നും റിപ്പോർട്ടുകൾ

യുദ്ധം ആറാം മാസത്തിലേക്ക് കടന്നിരിക്കെ ഗാസയിൽ പോരാട്ടം കൂടുതൽ ശക്തക്കാൻ ഒരുങ്ങുകയാണ് ഇസ്രയേൽ. റഫ അടക്കമുള്ള മേഖലകളിൽ ആക്രമണം ശക്തമാക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പ്രഖ്യാപിച്ച് കഴിഞ്ഞു. അതിനിടെ ഇസ്രായേലിന് വഴങ്ങി വെടിനിർത്തൽ കരാറിനില്ലെന്ന് ഹമാസും അറിയിച്ചിരിക്കുകയാണ്. ഗാസയിലെ വെടിനിർത്തലും ബന്ദി കൈമാറ്റവുമായി ബന്ധപ്പെട്ട ചർച്ച പരാജയപ്പെട്ടതോടെ ഹമാസ് പ്രതിനിധി സംഘം കൈറയിൽ നിന്ന് മടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കിയത്.
ആക്രമണം നിർത്തുക, സൈന്യം പിൻവാങ്ങുക, ഫലസ്തീൻ തടവുകാരുടെ കൈമാറ്റം ഉറപ്പാക്കുക എന്നിങ്ങനെയുള്ള നിലപാടിൽ ഒരു മാറ്റവുമില്ലെന്നും ഹമാസ് സായുധ വിഭാഗമായ അൽഖസ്സാം ബ്രിഗേഡ് വക്താവ് പറഞ്ഞു. യുദ്ധം ആറാം മാസത്തിലേക്ക് കടന്നിരിക്കെ, പോരാട്ടം കൂടുതൽ ശക്തമായി തുടരുന്നതായും അൽഖസ്സാം ബ്രിഗേഡ് വ്യക്തമാക്കി. റംസാന്‍ വ്രതാരംഭത്തിന് മുമ്പ് വെടിനിര്‍ത്തല്‍ ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ ഈജിപ്തിലെ കയ്‌റോ നടന്ന ചര്‍ച്ച ഇസ്രയേലിന്റെ നിസഹകരണം മൂലം പരാജയപ്പെടുകയായിരുന്നു
ചർച്ച പുനരാരംഭിക്കുമെന്നും റിപ്പോർട്ടുണ്ട്. ഈ മാസം 10ന് വീണ്ടും പുനരാരംഭിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 5 മാസം പിന്നിട്ട യുദ്ധത്തിൽ 75% ജനങ്ങളും വീടുവിട്ടു പലായനം ചെയ്ത ഗാസയിൽ മുഴുപ്പട്ടിണിയാണ്. അടിസ്ഥാനസൗകര്യങ്ങൾ തകർന്നടിഞ്ഞ അവിടേക്കു സൗജന്യഭക്ഷണവും മരുന്നും എത്തിക്കുന്ന യുഎൻ ഏജൻസികളെ ഇസ്രയേൽ സൈന്യം തടയുന്നതു സ്ഥിതി ഗുരുതരമാക്കുന്നു. ഗാസയുടെ തീരപ്രദേശങ്ങളില്‍ പ്രദേശവാസികള്‍ക്കായുള്ള സഹായങ്ങളെത്തിക്കാന്‍ താല്‍കാലിക തുറമുഖവും മറ്റ് സൗകര്യങ്ങളും യുഎസ് സൈന്യം ഒരുക്കും.
കടല്‍, കര, ആകാശമാര്‍ഗം സഹായങ്ങളെത്തിക്കാനാണ് ബൈഡന്റെ നീക്കമെന്നാണ് പേരു വെളിപ്പെടുത്താന്‍ തയ്യാറാകാത്ത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അതേസമയം അധിനിവേശ വെസ്റ്റ് ബാങ്കില്‍ പുതിയതായി 3500 അനധികൃത സെറ്റില്‍മെന്റുകള്‍ നിര്‍മിക്കാനുള്ള ഇസ്രയേലിന്റെ പദ്ധതിക്കെതിരെ യുഎന്നും അന്താരാഷ്ട്ര സമൂഹവും അപലപിച്ചു.
അതേസമയം, ഗാസയിൽ തുറമുഖമൊരുക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ പ്രഖ്യാപനം വെറും പ്രചാരണ തന്ത്രമാണെന്ന് വിമർശനമുയർന്നു. സൈപ്രസിൽ നിന്ന് നേരിട്ട് ഗാസതീരത്തേക്ക് സഹായമെത്തിക്കാൻ കഴിയുംവിധം ഗസ്സയിൽ തുറമുഖം സൃഷ്ടിക്കുമെന്നാണ് യുഎസ് കോൺഗ്രസിലെ വാർഷിക പ്രഭാഷണത്തിൽ ജോ ബൈഡന്റെ പ്രഖ്യാപനം. യുഎസ് സൈന്യത്തിന്റെ നിയന്ത്രണത്തിലായിരിക്കും തുറമുഖം.
യുകെയും യൂറോപ്യൻ യൂണിയനും അമേരിക്കയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുകയും തുറമുഖവുമായി സഹകരിക്കുമെന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ ബൈഡന്റെ പ്രഖ്യാപനം ഗസ്സയിലെ ദുരിതങ്ങൾ അവസാനിപ്പിക്കാനുള്ള ആത്മാർഥ ശ്രമമല്ലെന്നാണ് പൊതുവിലയിരുത്തൽ. ഇസ്രായേലിനെ പിന്തുണക്കുന്നതിൽ സ്വന്തം രാജ്യത്തും അന്താരാഷ്ട്ര രംഗത്തും വലിയ വിമർശനങ്ങൾ നേരിടുന്ന ബൈഡൻ അതിൽ നിന്ന് ശ്രദ്ധമാറ്റാനുള്ള തന്ത്രമൊരുക്കുകയാണെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. ഗസ്സയിൽ പട്ടിണി മരണങ്ങൾ കൂടുകയാണ്. ഇതൊഴിവാക്കാൻ റഫയിലൂടെയും മറ്റും കരമാർഗത്തിലൂടെ തന്നെ അടിയന്തര സഹായമെത്തിക്കാൻ ഇസ്രായേലിനെ നിർബന്ധിപ്പിക്കുകയാണ് വേണ്ടതെന്ന് യുഎൻ ഏജൻസികൾ അറിയിച്ചു.
https://www.facebook.com/Malayalivartha
























