വിമാനത്തിന്റെ ടയർ ഊരിത്തെറിച്ചു, 249 യാത്രക്കാരുമായി ജപ്പാനിലേക്ക് പറന്നുയര്‍ന്ന യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനം തിരിച്ചിറക്കി, ടയറിന്റെ അവശിഷ്ടങ്ങൾ വീണതിന് പിന്നാലെ സമീപത്തെ റൺവേ താൽക്കാലികമായി അടച്ചു...!!

വിമാനാപകടങ്ങൾ ചുരുക്കമായി മാത്രമേ സംഭവിക്കാറുള്ളുവെങ്കിലും അങ്ങനെയുണ്ടായാൽ അത് വൻ ദുരന്തത്തിലായിരിക്കും കലാശിക്കുക. അതിനാൽ യാത്രക്കാരുടേയും ജീവനക്കാരുടേയും സുരക്ഷ മുൻനിർത്തി വിമാനം പുറപ്പെടുന്നതതിന് മുമ്പ് തന്നെ പരിശോധന നടത്താറുണ്ട്. എന്തെങ്കിലും തരത്തിലുള്ള തകരാർ കണ്ടെത്തിയാൽ അത് പരിഹരിച്ച ശേഷം മാത്രമേ യാത്ര പുറപ്പെടാറുള്ളൂ. പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ സർവീസ് റദ്ദാക്കുന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങൾ എത്തും. എന്നാലിപ്പോൾ എല്ലാംവിധ പരിശോധനകളും പൂർത്തിയാക്കി യാത്രക്കാരുമായി പറന്നുയർന്ന വിമാനത്തിൽ ആ അപകടം ഒളിഞ്ഞിരുന്നു.
വിമാനം പറന്നുയർന്നതും മുൻചക്രം ഊരിത്തെറിച്ചു. ഇതേതുടര്‍ന്ന് വിമാനം അടിയന്തരമായി നിലത്തിറക്കേണ്ടിവന്നു. വിമാനത്തിൽ 235 യാത്രക്കാരും 10 ക്രൂ അംഗങ്ങളും 4 പൈലറ്റുമാരുമാണ് ഉണ്ടായിരുന്നത്. പ്രാദേശിക സമയം രാവിലെ 11.35ഓടെയാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. പിന്നാലെ തകരാറ് ശ്രദ്ധയിൽപ്പെട്ടതോടെ 25 മിനിട്ടിനുള്ളിൽ വിമാനം തിരിച്ച് വിടുകയായിരുന്നു. ജപ്പാനിലേക്ക് പറന്നുയര്‍ന്ന യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ ബോയിംഗ് 777 വിമാനത്തിന്റെ ടയറാണ് താഴേക്ക് പതിച്ചത്.
സാന്‍ഫ്രാന്‍സിസ്‌കോ രാജ്യാന്തര വിമാനത്താവളത്തിലായിരുന്നു സംഭവം. വിമാനത്താവളത്തിലെ ജീവനക്കാരുടെ കാര്‍ പാര്‍ക്കിംഗ് ഏരിയയിലാണ് ചക്രം പതിച്ചത്. ഇതിനെ തുടർന്ന് നിരവധി കാറുകള്‍ക്ക് കേടുപാടുണ്ടായെന്നും അധികൃതര്‍ പറയുന്നു. ടയറിന്റെ അവശിഷ്ടങ്ങൾ വീണതിന് പിന്നാലെ സമീപത്തെ റൺവേ താൽക്കാലികമായി അടച്ചിരുന്നു. ലോസാഞ്ചലസിലെത്തിയ വിമാനത്തിലെ യാത്രക്കാർക്ക് മറ്റൊരു വിമാനം ഒരുക്കി നൽകുമെന്ന് യുണൈറ്റഡ് എയർലൈൻ വിശദമാക്കിയിരുന്നു.
ബോയിംഗ് 777-200 വിഭാഗത്തിലുള്ള വിമാനത്തിൽ പ്രധാന ലാൻഡിംഗ് ഗിയറിൽ ആറ് ടയറുകൾ വീതമാണ് ഉള്ളത്. ടയറുകൾക്ക് തകരാറുകൾ സംഭവിച്ചാലും അപകടമുണ്ടാവാതെ ലാൻഡിംഗ് സാധ്യമാക്കാനാണ് ഈ സജ്ജീകരണമെന്നാണ് യുണൈറ്റഡ് എർലൈൻ വക്താവ് വിശദമാക്കുന്നത്.യുണൈറ്റഡ് വിമാനങ്ങളുമായി ബന്ധപ്പെട്ട് ഒരാഴ്ചയ്ക്കുള്ളിൽ സമാനമായ രീതിയിലുണ്ടാവുന്ന രണ്ടാമത്തെ സാങ്കേതിക തകരാറാണ് ഇത്. ഏതാനു ദിവസങ്ങൾക്ക് മുൻപ് ഹോണോലുലുവിൽ നിന്ന് സാൻഫ്രാൻസിസ്കോയിലേക്ക് പുറപ്പെട്ട യുണൈറ്റഡ് വിമാനത്തിന് പസഫിക് സമുദ്രത്തിന് മുകളിൽ വച്ച് എൻജിൻ തകരാർ സംഭവിച്ചിരുന്നു.ലക്ഷ്യസ്ഥാനത്തിന് 270 മൈൽ അകലെ എത്തിയ സമയത്തായിരുന്നു ഇത്. വലത് സൈഡിലെ എൻജിനാണ് തകരാറുണ്ടായത്.
അതേസമയം ദുബൈയിൽ അപകടകരമായ രീതിയില്‍ എയര്‍ ഇന്ത്യ വിമാനം ലാന്‍ഡ് ചെയ്ത പൈലറ്റിനെ സസ്പെന്റ് ചെയ്ത സംഭവവും ഉണ്ടായിട്ടുണ്ട്. കൊച്ചിയില്‍ നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ദുബായ് വിമാനത്താവളത്തില്‍ അപകടകരമായ രീതിയില്‍ ലാന്‍ഡ് ചെയ്തതിനു പിന്നാലെയാണ് പൈലറ്റിനെ ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്തിയ നടപടി. ഡിസംബര്‍ 20ന് കൊച്ചിയില്‍നിന്ന് പുറപ്പെട്ട വിമാനം ഹാര്‍ഡ് ലാന്‍ഡിങ് നടത്തുകയായിരുന്നു.
അപകടകരമായ രീതിയിലാണ് വിമാനം നിലത്തിറക്കിയതെങ്കിലും അത്യാഹിതമൊന്നും സംഭവിച്ചിരുന്നില്ല. സുരക്ഷിതമായ വിമാനം നിര്‍ത്താനും സാധിച്ചിരുന്നു. ഇതിനു പിന്നാലെ എയര്‍ ഇന്ത്യ അധികൃതര്‍ അന്വേഷണം ആരംഭിക്കുകയും പൈലറ്റിനെ ജോലിയില്‍ നിന്ന് സസ്‌പെന്റ് ചെയ്യുകയായിരുന്നു. വിമാനം ദുബായില്‍ ഒരാഴ്ചയോളം നിര്‍ത്തിയിട്ട് പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ഇന്ത്യയിലേക്ക് തിരിച്ചുപോകാന്‍ അനുവാദം നല്‍കിയത്.
https://www.facebook.com/Malayalivartha
























