ഭിന്നത കുറച്ചു കൊണ്ടുവരികയെന്ന് ലക്ഷ്യം, വെടിനിർത്തൽ ആവശ്യമില്ലെന്ന നിലപാടാണ് ഹമാസിന്റേത്, ചർച്ച പുനരാരംഭിക്കുമെന്ന് അറിയിച്ച് ഇസ്രയേൽ, കൊടുംക്രൂരതകൾക്ക് മറയിടാനുള്ള തന്ത്രം മാത്രമെന്ന് ഹമാസ്...!!!

റമദാന് മുമ്പ് വെടിനിർത്തലിനുള്ള സാധ്യകൾ ഏറുകയാണ്. ഇതിനുള്ള എല്ലാ സാധ്യതകളും മുന്നോട്ട് വയ്ക്കുന്നത് ഇസ്രായേൽ ആണെന്നുള്ളതും
മധ്യസ്ഥ രാജ്യങ്ങളെ പോലും അമ്പരപ്പിച്ചിരിക്കുകയാണ്. വെടിനിർത്തൽ കരാർ ചർച്ച പുനരാരംഭിക്കുമെന്ന് ഇസ്രായേൽ അറിയിച്ചിരിക്കുകയാണ്.
പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫിസ് ആണ് നിർണായക വിവരം അറിയിച്ചത്. മൊസാദ്, സി.ഐ.എ മേധാവികൾ ചർച്ച നടത്തിയിട്ടുണ്ട്. ഭിന്നത കുറച്ചു കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ് വീണ്ടും വെടിനിർത്തൽ കരാർ ചർച്ചയെന്ന് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിന്റെ ഓഫിസ് അറിയിച്ചു.
മധ്യസ്ഥ രാജ്യങ്ങളായ ഖത്തറും ഈജിപ്തുമായി ആശയവിനിമയം തുടരുകയാണ്. റമദാനിൽ ഗാസയിലെ ഫലസ്തീനികളുടെ ചെലവിൽ സ്ഥിതിഗതികൾ സങ്കീർണമാക്കാനാണ് ഹമാസ് നീക്കമെന്നും നെതന്യാഹുവിന്റെ ഓഫിസ് കുറ്റപ്പെടുത്തി. വെടിനിർത്തൽ ആവശ്യമില്ലെന്ന നിലപാടാണ് ഹമാസിന്റേതെന്നും ഇസ്രായേൽ ആരോപിച്ചു.
എന്നാൽ, ഇതിന് പിന്നാലെ ഇസ്രയേലിനെതിരെ ഹമാസ് രംഗത്തുവന്നിരുന്നു. കൊടുംക്രൂരതകൾക്ക് മറയിടാനുള്ള തന്ത്രം മാത്രമായാണ് വെടിനിർത്തൽ ചർച്ചയെ ഇസ്രായേൽ നോക്കി കാണുന്നതെന്നും സമ്പൂർണ വെടിനിർത്തലാണ് അനിവാര്യമെന്നും ഹമാസ് പ്രതികരിച്ചു. ഇസ്രായേൽ തുടരുന്ന വംശഹത്യയെ പ്രതിരോധിക്കാൻ അന്തർദേശീയ തലത്തിൽ മികച്ച നയതന്ത്ര, രാഷ്ട്രീയ, നിയമ മാർഗങ്ങൾ സ്വീകരിക്കാൻ അറബ് മുസ്ലിം ലോകം തയാറാകണമെന്ന് ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യ പറഞ്ഞു.
ഗാസ തീരത്ത് താൽക്കാലിക തുറമുഖം നിർമിച്ച് സഹായം ലഭ്യമാക്കാനുള്ള അമേരിക്കൻ നീക്കത്തെ ഹമാസ് സ്വാഗതം ചെയ്തു. എന്നാൽ, റഫ ഉൾപ്പെടെ അതിർത്തി മാർഗം ഗസ്സയിൽ സഹായം എത്തിക്കാൻ ഇസ്രായേലിനെ നിർബന്ധിക്കുകയാണ് അമേരിക്ക ചെയ്യേണ്ടതെന്നും ഹമാസ് പ്രതികരിച്ചു.ഇന്നലെയും വടക്കൻ ഗസ്സയിൽ വിമാനത്തിൽ ഭക്ഷ്യപാക്കറ്റുകൾ അമേരിക്ക എയർഡ്രോപ്പ് ചെയ്തിട്ടുണ്ട്.
ഗാസയിൽ സഹായമെത്തിക്കാൻ എളുപ്പവഴി റോഡാണെന്ന് ഫലസ്തീനായി പ്രവർത്തിക്കുന്ന യു.എൻ ഏജൻസി യു.എൻ.ആർ.ഡബ്ല്യു.എ വ്യക്തമാക്കി. സഹായം എത്തിക്കാനുള്ള ലളിതവും കാര്യക്ഷമവുമായ റോഡ് മാർഗത്തെ ഉപേക്ഷിച്ച് എയർഡ്രോപ്പിലും സമുദ്ര ഇടനാഴികളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന രീതി യാഥാർഥ്യബോധത്തോടെയുള്ളതല്ലെന്ന് യു.എൻ.ആർ.ഡബ്ല്യു.എ വക്താവ് ജൂലിയറ്റ് ടൂമ പറഞ്ഞു.
വടക്കൻ ഗസ്സയിൽ സഹായം എത്തിക്കാനുള്ള നടപടി ഇനിയും വിജയം കണ്ടില്ല. ഗാസയിൽ തീരത്തോട് ചേർന്ന് താൽക്കാലിക തുറമുഖം പണിയുമെന്ന് അമേരിക്ക അറിയിച്ചത്. സൈപ്രസിൽ നിന്ന് ഇവിടേക്ക് നേരിട്ട് സഹായം എത്തിക്കും. പ്രവർത്തനങ്ങളുടെ ഏകോപനം നിർവഹിക്കുക യു.എസ് സൈന്യമായിരിക്കും. എന്നാൽ ഗാസയുടെ മണ്ണിൽ കാലു കുത്താതെ കപ്പൽ കേന്ദ്രീകരിച്ചാകും യു.എസ് സൈനിക സാന്നിധ്യമെന്നും അമേരിക്ക അറിയിച്ചു.
തുറമുഖം യാഥാർഥ്യമാക്കാൻ കൂടുതൽ സമയം വേണ്ടി വരുമെങ്കിലും വടക്കൻ ഗസ്സയിലേക്കും മറ്റും കൂടുതൽ സഹായം എത്തിക്കാൻ മികച്ച മാർഗങ്ങളിലൊന്ന് ഇതാണെന്നും യു.എസ് ഉദ്യോഗസ്ഥർ പ്രതികരിച്ചു. എന്നാൽ എയർഡ്രോപ്പ് വഴിയും തുറമുഖം നിർമിച്ചും ഭക്ഷ്യസഹായം എത്തിക്കുന്നത് പ്രായോഗിക പ്രയാസം സൃഷ്ടിക്കുമെന്ന് യു.എൻ വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























