റമദാൻ വ്രതാരംഭം, മസ്ജിദുൽ അഖ്‌സയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഇസ്രായേൽ, ഫലസ്തീൻ ജനത രംഗത്ത്, പള്ളിയുടെ പരിസരത്ത് കൂടുതൽ പൊലീസുകാരെ വിന്യസിച്ചു, പ്രതിഷേധ പരിപാടികളിൽ ഭാഗമാകരുതെന്ന് ജറൂസലമിലെ തദ്ദേശവാസികൾക്ക് അധികൃതരുടെ മൊബൈൽ സന്ദേശം...!!!

വെടിനിർത്തൽ കരാർ പുനരാരംഭിക്കുമെന്ന് ഇസ്രായേൽ അറിയിച്ചെങ്കിലും സ്ഥിതിഗതികൾ കൂടുതൽ വഷളാകാനാണ് സാധ്യത. റമദാൻ മുമ്പ് ഗാസയിൽ വെടിനിർത്തൽ കരാർ നിലവിൽ കൊണ്ടുവരണമെന്ന് അമേരിക്കയും സമ്മർദ്ദം ചെലുത്തിയെങ്കിലും നടന്നില്ല. യുഎസ്, ഈജിപ്ത്, ഖത്തർ എന്നീ മധ്യസ്ഥ രാജ്യങ്ങൾ മുന്നോട്ടുവച്ച വെടിനിർത്തൽ നിർദേശങ്ങൾ അനുസരിക്കാൻ ഹമാസിനും ഇസ്രായേലിനും കഴിഞ്ഞില്ല. ഇരുരാജ്യങ്ങളും കടുംപിടുത്തം തുടരുന്നതിനിടെ ഇന്ന് മുതൽ റമദാൻ വ്രതാരംഭം തുടങ്ങുകയാണ്.
എന്നാൽ ഇസ്രയേൽ ഒരു തരത്തിലുമുള്ള വിട്ടുവീഴ്ച്ചയ്ക്ക് ഇപ്പോഴും തയ്യാറല്ല. റമദാൻ വ്രതാരംഭത്തോടെ ഫലസ്തീനിലെ മസ്ജിദുൽ അഖ്‌സയിൽ ഇസ്രായേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പള്ളിയിൽ യുവാക്കൾക്ക് രാത്രികാല നമസ്‌കാരത്തിന് വിലക്കേർപ്പെടുത്തി. 40 വയസിനു മുകളിലുള്ളവർക്ക് മാത്രമാണ് അനുമതി നൽകിയിരിക്കുന്നത്. നിയന്ത്രണത്തിൽ എതിർപ്പുമായി ഫലസ്തീൻ ജനത രംഗത്തെത്തിയിട്ടുണ്ട്. പള്ളിയുടെ പരിസരത്ത് കൂടുതൽ പൊലീസുകാരെ ഇസ്രായേൽ വിന്യസിച്ചിട്ടുണ്ട്. റമദാൻ വ്രതാരംഭത്തോടെ ഒരു സംഘർത്തിന് ഹമാസുകൾ മുതിരാൻ സാധ്യത കുറവാണ്. ഈ അവസരം ഇസ്രയേൽ മുതലെടുക്കാനുള്ള സാധ്യത കൂടുതലാണെന്ന് ഒരു കോണിൽ നിന്നും വിമർശനം ഉയരുന്നുണ്ട്.
റമദാനിൽ തറാവീഹ് ഉൾപ്പെടെ രാത്രികാല നമസ്‌കാരത്തിനും പ്രാർഥനകൾക്കും കൂടുതൽ വിശ്വാസികൾ എത്താനിടയുള്ള സാഹചര്യത്തിലാണ് കൂടുതൽ സേനാ വിന്യാസം. പ്രതിഷേധ പരിപാടികളിൽ ഭാഗമാകരുതെന്ന് ജറൂസലമിലെ തദ്ദേശവാസികൾക്ക് ഇസ്രായേൽ അധികൃതർ മൊബൈൽ സന്ദേശങ്ങൾ അയച്ചിട്ടുണ്ടെന്ന് 'മിഡിലീസ്റ്റ് മോണിറ്റർ' റിപ്പോർട്ട് ചെയ്യുന്നു. റമദാനിൽ അക്രമങ്ങൾക്കോ കലാപങ്ങൾക്കോ മുതിരരുതെന്നു മുന്നറിയിപ്പുമായി കിഴക്കൻ ജറൂസലമിൽ ലഘുലേഖകളും വിതരണം ചെയ്തിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. മക്ക, മദീന പള്ളികൾക്കൊപ്പം മുസ്‌ലിംകൾ പരിപാവനമായി കരുതുന്ന വിശുദ്ധ ഗേഹമാണ് മസ്ജിദുൽ അഖ്‌സ. റമദാൻ ഉൾപ്പെടെ വിശേഷ വേളകളിൽ ആയിരങ്ങളാണു പള്ളിയിലേക്കു പ്രാർഥനയ്ക്കായി എത്താറുള്ളത്.
അൽഅഖ്‌സ പള്ളി കോമ്പൗണ്ടിൽ മുസ്‌ലിംകളെ നമസ്‌കരിക്കാൻ അനുവദിക്കണമെന്ന് അമേരിക്ക ഇസ്രായിലിനോട് ആവശ്യപ്പെട്ടു. അധിനിവേശ വെസ്റ്റ് ബാങ്കിൽ നിന്നുള്ള മുസ്ലിംകളെ മസ്ജിദുൽ അഖ്‌സയിൽ ആരാധനക്ക് എത്തുന്നതിൽ തടയുമെന്ന് ഇസ്രായിൽ മന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു. ഇതേ തുടർന്നാണ് അമേരിക്കയുടെ ഇടപെടൽ. വെസ്റ്റ്ബാങ്കിലോ വിശാലമായ മേഖലയിലോ സംഘർഷം ആളിക്കത്തിക്കുന്നത് ഇസ്രായിലിന്റെ സുരക്ഷക്ക് നല്ലതല്ല. റമദാനിൽ പ്രാർത്ഥിക്കുന്നതിനായി വെസ്റ്റ് ബാങ്കിലെ ഫലസ്തീൻ നിവാസികൾക്ക് ജറുസലേമിലേക്ക് പ്രവേശനം അനുവദിക്കരുതെന്ന് ഇസ്രായിൽ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ പറഞ്ഞിരുന്നു. ഞങ്ങൾക്ക് റിസ്‌ക് എടുക്കാൻ കഴിയില്ല. ഗാസയിൽ സ്ത്രീകളെയും കുട്ടികളെയും ബന്ദികളാക്കാനും ടെമ്പിൾ മൗണ്ടിൽ ഹമാസിന് ആഘോഷങ്ങൾ അനുവദിക്കാനും കഴിയില്ലെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന.
ഇസ്രായേല്‍ - പലസ്‍തീന്‍ തര്‍ക്കത്തില്‍ വളരെ പ്രധാനപ്പെട്ട ഭാഗമാണ് ജെറുസലേമും അതില്‍ ഉള്‍പ്പെടുന്ന അല്‍ അഖ്‍സയും. ഈ പ്രദേശത്തെ ദ് ടെംബിള്‍ മൗണ്ട് എന്നാണ് ഇസ്രായേലികള്‍ വിളിക്കുന്നത്. യഹൂദ മതത്തിലെ ഏറ്റവും പുണ്യമായ അരാധനാസ്ഥലം എന്നതാണ് ഇതിന്‍റെ പ്രത്യേകത. ബൈബിളില്‍ പരാമര്‍ശിച്ചിരിക്കുന്ന രണ്ട് പ്രധാന ദേവാലയങ്ങള്‍ ഇവിടെയാണെന്ന് യഹൂദര്‍ കരുതുന്നു. ഇതേ സ്ഥലത്ത് ആണ് അല്‍ അഖ്‍സ പള്ളിയും.
ഇത് ഇസ്ലാമിലെ മൂന്നാമത്തെ പുണ്യപ്രദേശമാണ്. ജെറുസലേം നിയന്ത്രിക്കുന്നത് ഐക്യരാഷ്ട്ര സംഘടനയാണ്. അബ്രഹാമിക മതങ്ങള്‍ക്ക് ഒരുപോലെ പ്രാധാന്യമുള്ള ജെറുസേലം, തര്‍ക്കങ്ങള്‍ക്ക് അതീതമായി നിലനിര്‍ത്താനാണ് യു.എന്‍ ശ്രമിച്ചത്. 1967ലെ ഒരു യുദ്ധത്തില്‍ ജെറുസലേം ഉള്‍പ്പെടെ മുഴുവന്‍ തര്‍ക്ക പ്രദേശങ്ങളും ഇസ്രായേല്‍ പിടിച്ചടക്കി. ഇതിന് പിന്നാലെ അല്‍ അഖ്‍സയെ ചുറ്റി സംഘര്‍ഷങ്ങള്‍ രൂക്ഷമാകുകയായിരുന്നു.
https://www.facebook.com/Malayalivartha
























